Pages

Showing posts with label രമ്യാനമ്പീശന്‍. Show all posts
Showing posts with label രമ്യാനമ്പീശന്‍. Show all posts

Wednesday, August 22, 2012

പാതിരാമണല്‍




ആലപ്പുഴയിലെ വേമ്പനാട്ട് കായലിലെ സുന്ദരമായ തുരുത്തുകളില്‍ ഒന്നാണ് പാതിരാമണല്‍. സന്ധ്യയില്‍ വിഷാദ സ്മൃതിയില്‍ ലയിച്ച് തളര്‍ന്ന് കിടക്കുന്ന സുന്ദരിയെപ്പോലെ ആ ദ്വീപ് മാറും... പാതിരാമണലിന്റെ സാങ്കല്പിക കഥാപശ്ചാത്തലത്തില്‍ പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാതിരാമണല്‍. സംവിധായകനും തിരക്കഥാകൃത്തുമായ ബാബു ജനാര്‍ദനന്റെ തിരക്കഥയിലാണ് ഈ ചിത്രം ഒരുക്കുന്നത്. ജയസൂര്യ, ഉണ്ണി മുകുന്ദന്‍, രമ്യാനമ്പീശന്‍, ബോളിവുഡ് താരം പ്രദീപ് റാവുത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രചനയിലും അവതരണത്തിലും പ്രേക്ഷകര്‍ക്ക് ഏറെ പുതുമ സമ്മാനിക്കും.

ചിത്രത്തിന്റെ പ്രമേയത്തെപ്പോലെ ചിത്രീകരണത്തിലും ഏറെ കൗതുകങ്ങള്‍ കാണാം. മുഹമ്മയിലെ കായല്‍ത്തുരുത്തുകളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. യൂണിറ്റ് വണ്ടിയും, ഇന്നോവ കാറും, കാരവാനും എത്തിപ്പെടാത്ത ലൊക്കേഷനില്‍ ഹൗസ് ബോട്ടുകളാണ് പ്രധാന വാഹനം. ജനറേറ്ററും ആര്‍ക്ക്‌ലൈറ്റുകളും കായല്‍പരപ്പിലെ ബോട്ടില്‍ ഇളകിയാടുന്നു. ഓരോ ഷോട്ടുകളിലും പ്രകൃതിഭംഗി ആവാഹിച്ചെടുക്കാന്‍ ഛായാഗ്രാഹകന്‍ മനോജ് പിള്ള ശ്രമിക്കുന്നുണ്ട്.

പ്രമേയത്തിന്റെ കരുത്തുമായി ഒരുക്കുന്ന ചിത്രത്തിന്റെ പുതുമകളെക്കുറിച്ച് സംവിധായകന്‍ പത്മകുമാര്‍ സംസാരിക്കുന്നു.
''പാതിരാമണല്‍ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ്. തന്റെ എട്ടാമത്തെ വയസ്സില്‍ അച്ഛനെക്കൊന്ന് കുടുംബം അനാഥമാക്കിയവനെ തേടി ഇറങ്ങുന്ന ചെറുപ്പക്കാരന്റെ ജീവിതയാത്രയാണ് ഈ ചിത്രം. ആ യാത്ര എത്തിയത് പാതിരാമണല്‍ എന്ന തുരുത്തിലാണ്. പ്രതികാരവുമായി പാതിരാമണലില്‍ ചെന്നിറങ്ങുമ്പോള്‍ ശത്രു ജയിലിലായിരുന്നു. അയാള്‍ ജയിലില്‍ നിന്നിറങ്ങുമ്പോള്‍... അവന്റെ കുടുംബം തകര്‍ത്ത് കുടുംബത്തിന്റെ വില അറിയിക്കാനായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, ശത്രുവിന്റെ ലോകം അടുത്തറിഞ്ഞപ്പോള്‍ അവന്റെ പ്രതീക്ഷകളെല്ലാം തെറ്റി.

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു പാതിരാമണല്‍. പിന്നെ എങ്ങനെയാണ് നായകവേഷം ജയസൂര്യയില്‍ നിന്ന് ഉണ്ണിമുകുന്ദനിലേക്ക് മാറിയത്?
 

ഒന്നര വര്‍ഷം മുമ്പ് ചിത്രീകരണം തുടങ്ങിയ ചിത്രമായിരുന്നു പാതിരാമണല്‍. ചിത്രത്തില്‍ അച്ഛനും മകനുമായി രണ്ട് കഥാപാത്രങ്ങളെയാണ് ജയസൂര്യ അവതരിപ്പിക്കാനിരുന്നത്. അതിനിടയിലാണ് ജയസൂര്യക്ക് കാലിന് ഫ്രാക്ചര്‍ വന്നത്. ആ സമയം ഒന്നു മാറ്റി ചിന്തിക്കേണ്ടിവന്നു. ഇനി അച്ഛനായി ജയസൂര്യയും മകനായി ഉണ്ണിമുകുന്ദനുമാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ എല്‍ദോ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിലൂടെ പ്രദീപ് റാവുത്ത് എന്ന ബോളിവുഡ് നടന്‍ ചൈനാടൗണിനു ശേഷം വീണ്ടും മലയാളത്തില്‍ എത്തുകയാണല്ലോ?
ചിത്രത്തില്‍ ശൗരിയാര്‍ എന്ന പൊലിസ് കോണ്‍സ്റ്റബിളായാണ് പ്രദീപ് റാവുത്ത് അഭിനയിക്കുന്നത്. പണ്ടത്തെ അച്ഛന്‍ കുഞ്ഞിന്റെ ലുക്കുള്ള ഒരു നടനെയാണ് ഞങ്ങള്‍ അന്വേഷിച്ചത്. ആ ക്യാരക്ടറില്‍ എത്തിക്കാന്‍ അച്ഛന്‍ കുഞ്ഞിന്റെ പല ചിത്രങ്ങളും പ്രദീപ് റാവുത്തിന് കാണിച്ചു കൊടുത്തിരുന്നു.

ക്യാരക്ടറിന്റെ മാനറിസങ്ങള്‍ അടുത്തറിഞ്ഞ് റാവുത്ത് അവതരിപ്പിക്കുന്നുണ്ട്. മലയാളം ഡയലോഗ് പ്രസന്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കിലും സിറ്റ്വേഷന്‍ കവര്‍ ചെയ്യാന്‍ അദ്ദേഹത്തിന്റെ മികച്ച പെര്‍ഫോമെന്‍സുകൊണ്ട് കഴിയുന്നുണ്ട്.

മലയാള സിനിമയില്‍ നായികമാരെ കൂടാതെ ക്യാരക്ടര്‍ റോള്‍ ചെയ്യാന്‍ നടന്മാരെയും ഇറക്കുമതി ചെയ്യുന്ന സംവിധായകനാണ് പത്മകുമാര്‍. ശിക്കാറില്‍ സമുദ്രക്കനി, പാതിരാമണലില്‍ പ്രദീപ് റാവുത്ത്. മുഴുനീള കഥാപാത്രങ്ങളായുള്ള അത്തരം ഇറക്കുമതി ഒരു സാഹസമല്ലേ..?
 


ചില കഥാപാത്രങ്ങള്‍ നമ്മള്‍ കണ്ട് പരിചയിക്കാത്ത നടന്മാര്‍ ചെയ്യുമ്പോള്‍ ഫ്രഷ്‌നസ് ഫീല്‍ ചെയ്യും. അവിടെ കഥയിലെ ക്യാരക്ടര്‍ ചോര്‍ന്നു പോകില്ല. അത്തരം സമീപനത്തിന്റെ നല്ല റിസള്‍ട്ട് ശിക്കാര്‍ തന്നിട്ടുണ്ട്. അതിനേക്കാള്‍ വ്യത്യസ്തത പാതിരാമണലില്‍ കാണാം.

മലയാള സിനിമയില്‍ ഇമേജ് ബ്രേക്ക് ചെയ്ത നായികാതാരമാണ് രമ്യാനമ്പീശന്‍. പുതിയ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗിന് പ്രേരിപ്പിച്ച ഘടകവും അതുതന്നെയാണോ?
 

ജീവിതത്തിന്റെ പ്രതിസന്ധികളോട് പോരടിക്കുന്ന കഥാപാത്രമാണ് പാതിരാമണലിലെ സാറയും രണ്ട് അനിയത്തിമാരും. അനിയത്തിമാരെ പഠിപ്പിക്കാന്‍വേണ്ടി കായലില്‍ കക്കവാരിയും, തുണിയലക്കിയും, തട്ടുകട നടത്തിയും അവള്‍ പണം സ്വരുക്കൂട്ടി. അപ്പോഴും അവള്‍ തളര്‍ന്നില്ല. ജീവിതത്തില്‍ സ്വന്തമാണെന്ന് കരുതിയവര്‍ ശത്രുപക്ഷത്താണെന്നറിഞ്ഞപ്പോള്‍ അവള്‍ തകര്‍ന്നുപോയി. ബോള്‍ഡായ ഫീമെയില്‍ ക്യാരക്ടറാണ് ഈ ചിത്രത്തിലൂടെ രമ്യയ്ക്ക് കിട്ടിയത്. ആ കഥാപാത്രത്തിന്റെ കരുത്ത് ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ രമ്യയ്ക്ക് കഴിയുന്നുമുണ്ട്.

ചിത്രത്തിലെ സംഗീത പ്രാധാന്യം? 
റിവഞ്ചിന്റെ വ്യത്യസ്ത തലങ്ങളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. അഫ്‌സല്‍ യൂസഫ് -വയലാര്‍ ശരത് ചന്ദ്രന്‍ ടീമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കഥാപാത്രത്തിന്റെ കരുത്തുമായ് പ്രദീപ് റാവുത്ത്

'പത്മകുമാര്‍ ഫോണിലൂടെയാണ് ഈ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. കഥയുടെ രത്‌നച്ചുരുക്കം കേട്ടപ്പോള്‍തന്നെ കഥാപാത്രത്തിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിഞ്ഞു. കഠിനാധ്വാനികളുടെ കൂട്ടായ്മയാണ് ഈ ചിത്രത്തിന്റെ സെറ്റില്‍ ഞാന്‍ കാണുന്നത്. ഇന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനമായ മലയാള സിനിമയില്‍ ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നു. മലയാളസിനിമയില്‍ ഞാന്‍ നേരിടുന്ന പ്രധാന പ്രശ്‌നം 'ഭാഷ'യാണ്. സംവിധായകന്റെ സഹകരണത്തില്‍ ഞാന്‍ അതെല്ലാം മറക്കുകയാണ്. ഇനിയും നല്ല അവസരങ്ങള്‍ വന്നാല്‍ ഞാന്‍ മലയാളസിനിമയില്‍ അഭിനയിക്കാന്‍ വീണ്ടും വരും.' പ്രദീപ് റാവുത്ത്പറയുന്നു. ചൈനാ ടൗണിനുശേഷം പ്രദീപ് അഭിനയിക്കുന്ന മലയാള സിനിമയാണ് പാതിരാമണല്‍.

ചിത്രത്തിലെ താരങ്ങള്‍

ജയസൂര്യ, ഉണ്ണിമുകുന്ദന്‍, പ്രദീപ് റാവുത്ത്, ഭഗത്, കുഞ്ചന്‍, പി.ബാലചന്ദ്രന്‍, അനില്‍ മുരളി, സന്തോഷ്, ഇടവേള ബാബു, രമ്യാനമ്പീശന്‍, ശാലു മേനോന്‍, ശാരി, ജ്യോതി, ബേളി അയലിന്‍, കെ.പി.എ.സി.ലീലാമയി, അര്‍ച്ചന, മാസ്റ്റര്‍ സിദ്ധാര്‍ഥ്.