Pages

Showing posts with label malayalam Movie Review. Show all posts
Showing posts with label malayalam Movie Review. Show all posts

Tuesday, September 18, 2012

'ട്രിവാന്‍ഡ്രം ലോഡ്ജ്




ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ട്രിവാന്‍ഡ്രം ലോഡ്ജ്' സപ്തംബര്‍ 20-ന് തിയേറ്ററിലെത്തുന്നു. ജയസൂര്യ, അനൂപ് മേനോന്‍, അരുണ്‍, സൈജുകുറുപ്പ്, കൊച്ചുപ്രേമന്‍, ജനാര്‍ദനന്‍, പി. ബാലചന്ദ്രന്‍, ജോജോ, നവീന്‍, മാസ്റ്റര്‍ ധനഞ്ജയന്‍, ധ്വനി, സുകുമാരി, തെസ്‌നിഖാന്‍, ബേബി നയന്‍താര തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. 

ഒപ്പം ഭാവന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ: അനൂപ്‌മേനോന്‍, ഛായാഗ്രഹണം: പ്രദീപ് നായര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനൂപ് മേനോന്‍, നിര്‍മാണം: പി.എ. സെബാസ്റ്റ്യന്‍, വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്.

സാമ്രാജ്യം-2, സണ്‍ ഓഫ് അലക്‌സാണ്ടര്‍



കൊച്ചി: മമ്മൂട്ടി നായകനായി തിളങ്ങിയ ഹിറ്റ് ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി തുടങ്ങി ആക്ഷന്‍ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ പേരരശാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുക. 'സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്നാണ് ചിത്രത്തിന് പേര്. എന്നാല്‍ ഇതുവരെയും നായകനായി എത്തുക ആരെന്ന സസ്‌പെന്‍സ് തുടരുകയാണ്. ദുല്‍കര്‍ സല്‍മാന്‍, പൃഥ്വിരാജ്, അല്ലു അര്‍ജ്ജുന്‍, ആര്യ തുടങ്ങിയവരുടെ ഒക്കെ പേരുകള്‍ പ്രചരിച്ചു. ഏതായാലും ഒക്‌ടോബര്‍ അഞ്ചിന് ദുബായില്‍ നടക്കുന്ന ചടങ്ങിലാകും നായകനും നായികയും ആരൊക്കെയെന്ന ചോദ്യത്തിന് ഉത്തരമാകുക. 

ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവായ അജ്മല്‍ ഹസ്സനും, വ്യവസായിയായ ബൈജു ആദിത്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാമ്രാജ്യം രണ്ട് വമ്പന്‍ ബജറ്റിലാകും ഒരുക്കുക. ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന മധു ഈ ചിത്രത്തിലും ഉണ്ടാകും. പ്രകാശ് രാജ്, അര്‍ജുന്‍, മനോജ്.കെ.ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍. ഒന്നാം ഭാഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വരവാണ് രണ്ടാം ഭാഗത്തിലെ ഹൈലൈറ്റ്. 

വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ആര്‍.എ ഷഫീറാണ് സംഗീതം ഒരുക്കുക. ഇളയരാജ വ്യത്യസ്ഥമായ രീതിയില്‍ സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമ്രാജ്യം. പുതിയ ചിത്രത്തില്‍ അദ്ദേഹം പാശ്ചാത്തല സംഗീതം നിര്‍വഹിക്കും.ഛായാഗ്രഹണം ശേഖര്‍ വി ജോസഫ്. ക്രിസ്മസിന് റിലീസായി സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍ തിയ്യേറ്ററുകളിലെത്തിക്കുവാനാണ് തീരുമാനം.

Friday, September 14, 2012

റണ്‍ ബേബി റണ്‍




കാലത്തിനൊത്ത പ്രമേയം തിരഞ്ഞെടുക്കുന്നതും ഡയലോഗുകളിലൂടെ മാത്രമല്ലാതെ ദൃശ്യങ്ങളിലൂടെയും കഥ പറയാം എന്ന ചിന്താഗതിയുമാണ് എന്തൊക്കെ പേരിട്ട് വിളിച്ചാലും മലയാള സിനിമയിലെ നവവസന്തത്തിന്റെ മുഖമുദ്ര. ഒരുപറ്റം യുവസംവിധായകരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ എപ്പോഴും അപ്‌ഡേറ്റഡായി കാലത്തിനൊപ്പം സഞ്ചരിക്കുന്നതില്‍ മിടുക്ക് കാട്ടാറുള്ള ഡയറക്ടറാണ് ജോഷി.

ഓണക്കാലത്ത് ജോഷി ഒരുക്കിയ 'റണ്‍ ബേബി റണ്‍' ന്യൂജനറേഷന്റേയും ഓള്‍ഡ് ജനറേഷന്റേയും ഇഷ്ടം ഒരുപോലെ സമ്പാദിക്കുന്നു. ഒരു പെര്‍ഫക്ട് ചിത്രത്തില്‍ നിന്ന് അകലെയാണെങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ റണ്‍ ബേബി റണ്‍ കണ്ട ജനം നിരാശരാകില്ല. കഥ ഒറ്റവരിയില്‍ ചേര്‍ക്കാനുള്ളതേയുള്ളൂ. എന്നാല്‍ സിനിമയുടെ ചടുലമായ ആഖ്യാനമാണ് ഈ ത്രില്ലര്‍ സിനിമയെ വേറിട്ടുനിര്‍ത്തുന്നത്. 

ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ അന്തരീക്ഷമാണ് റണ്‍ ബേബി റണ്ണിന്റെ കഥാപരിസരം. ടി.വി ജേര്‍ണലിസ്റ്റുകള്‍ മുമ്പം കഥാപാത്രമായി മലയാളിക്ക് മുമ്പിലെത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായി അവരുടെ ജോലിയില്‍ കേന്ദ്രീകരിച്ചാണ് റണ്‍ ബേബി റണ്‍ നീങ്ങുന്നത്. വാര്‍ത്ത എങ്ങനെ കണ്ടെത്തുന്നു. അതിന്റെ ഉറവിടമെന്തൊക്കെയാകാം, ഉറവിടം വിശ്വസിക്കാവുന്നതാണോ, അതില്‍ അപകടസാധ്യത എങ്ങനെയൊക്കെ, ചതിയും വഞ്ചനയ്ക്കുമുള്ള സ്ഥാനം എല്ലാം സിനിമ അക്കമിട്ട് നിരത്തുന്നു. മുമ്പ് പാസഞ്ചര്‍ എന്ന ചിത്രത്തില്‍ രഞ്ജിത് ശങ്കര്‍ ഒരു പത്രപ്രവര്‍ത്തകയുടെ ജോലിയും വെല്ലുവിളികളും ഭീഷണികളും കുറച്ചൊക്കെ വിശദീകരിച്ചിരുന്നു. 

കെട്ടുറപ്പുള്ള തിരക്കഥയാണ് റണ്‍ ബേബി റണ്ണിന്റെ ബലം. ദൃശ്യമാധ്യമലോകത്തെക്കുറിച്ച് തിരക്കഥാകൃത്തായ സച്ചി നല്ല ഗൃഹപാഠം ചെയ്തുവെന്ന് സിനിമ വിളിച്ചുപറയുന്നു. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ മാധ്യമലോകത്തിന്റെ പിന്നാമ്പുറ കഥകളും സാങ്കേതിക ഉപകരണങ്ങളുടെ വിന്യാസവും അവയുടെ ഉപയോഗവും ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ കൗതുകവും ജനിപ്പിക്കും. ടി.വി സ്‌ക്രീനില്‍ തെളിയുന്ന ബ്രേക്കിങ്‌ന്യൂസിനും എക്‌സ്‌ക്ലൂസീവിനും പിന്നിലെ അധ്വാനവും തന്ത്രവും ആസൂത്രണവും സൃഷ്ടിക്കുന്ന വാര്‍ത്തകളും ഒക്കെ ഇതില്‍ കാണാം.

റോയിട്ടേഴ്‌സിന്റെ സ്ട്രിങ്ങര്‍ പാനലിലുള്ള കാമറാമാനാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേണു എന്ന കഥാപാത്രം. വ്യക്തിജീവിതത്തിലുണ്ടായ ഒരു സംഭവത്തോടെ കേരളം വിട്ട് ഡല്‍ഹിയിലും മുംബൈയിലുമായി ജോലിചെയ്യുന്ന വേണു പഴയൊരു കേസില്‍ മൊഴികൊടുക്കാനായി കേരളത്തിലെത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറാണ് അമല പോള്‍ അവതരിപ്പിക്കുന്ന രേണുക. ചാനല്‍ പോരില്‍ എക്‌സ്‌ക്ലൂസീവിനായുള്ള ഒരു റിപ്പോര്‍ട്ടറുടെയും കാമറാമാന്റെയും ഓട്ടം പിന്നീടങ്ങോട്ട് നിര്‍ത്താതെയുള്ള ഓട്ടത്തിന് കാരണമാകുന്നതെങ്ങനെയാണ് ചിത്രം കാട്ടിത്തരുന്നു. മലയാള വാര്‍ത്താ ചാനല്‍ പോരില്‍ പകച്ചുനില്‍ക്കുന്ന മലയാളിക്ക് എന്താണ് ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ ലോകമെന്നും അവിടെ നടക്കുന്നതെന്തൊക്കെയാണെന്നും കൃത്യമായ വിവരം പകരുകയും ഒപ്പം വിമര്‍ശന രൂപമവുമാകുന്നു സിനിമ. 

പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്താന്‍ പോന്ന ചേരുവകളെല്ലാം സിനിമയില്‍ അടങ്ങിയിരിക്കുന്നു. വലിയ അഭിനയസാധ്യതയോ വെല്ലുവിളിയോ നിറഞ്ഞ വേഷമോ അല്ല മോഹന്‍ലാലിന്റെ വേണു. എന്നാല്‍ കഥാപാത്രമായി ഒതുങ്ങി പക്വതയുള്ള അഭിനയം അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നു. അനായാസ അഭിനയശൈലി ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ആനന്ദം പകരും. ലാലിനൊപ്പം തന്നെ മുഴുനീള വേഷമാണ് അമല പോളിന്റെ രേണുകയ്ക്കും. ബിജുമേനോന്റെ ഹൃഷിശേഖറും ലാലിന്റ വേണുവും ചേര്‍ന്നുള്ള മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ നര്‍മ്മരംഗങ്ങള്‍. ബിജുമേനോന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെട്ടുവരുന്നു. സിനിമ നായക കേന്ദ്രീകൃതമാകുന്നില്ല. ഇവിടെ നായകന്റെ വിജയവും പരാജയവും നിങ്ങള്‍ക്ക് കാണാം.

സായ്കുമാറിന്റെ രാഷ്ട്രീയക്കാരനും സിദ്ദിഖിന്റെ ബിസിനസ്സ് പ്രമുഖനും വേഷഭൂഷാദികളിലും ഭാവപ്രകടനങ്ങളിലും ഒന്നും പുതുമ നല്‍കാതെ കടന്നുപോകുന്നു. ഏറെക്കാലത്തിന് ശേഷം ഷമ്മിതിലകനും ചിത്രം ശ്രദ്ധിക്കപ്പെടുന്ന വേഷം നല്‍കി. ആര്‍.ഡി രാജശേഖറാണ് കൈയടി നേടുന്ന മറ്റൊരാള്‍. അത്ര സുന്ദരദൃശ്യങ്ങളാണ് ഈ ഛായാഗ്രാഹകന്റെ സംഭാവന. പ്രത്യേകിച്ചും ആറ്റുമണല്‍ പായയില്‍...എന്ന് തുടങ്ങുന്ന ഗാനരംഗം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗ ഈണമിട്ട ഈ ഗാനം ഇതിനോടകം തന്നെ മലയാളികളുടെ ചുണ്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.

പ്രണയും തെറ്റിദ്ധാരണയും, ക്ലൈമാക്‌സിന് മുമ്പ് മാത്രം സത്യാവസ്ഥ തിരിച്ചറിയുന്നതും അങ്ങനെ ചില ക്ലീഷേകള്‍ റണ്‍ ബേബി റണ്ണും ആവര്‍ത്തിക്കുന്നു. ഗ്രാന്‍ഡ്മാസ്റ്റിലെ അന്തരീക്ഷത്തോട് സാമ്യമുണ്ട് നായികയും നായികനുമായുള്ള ബന്ധത്തിനും തെറ്റിദ്ധാരണയ്ക്കുമൊക്കെ.
സച്ചിയുടെ സ്‌ക്രിപ്റ്റില്‍ യുക്തിരാഹിത്യങ്ങളും പിഴവുകളും അങ്ങിങ്ങ് കടന്നുകൂടിയിട്ടുണ്ടെങ്കിലും അതിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധപതിയാനുള്ള സമയം നല്‍കാതെ തിടുക്കത്തില്‍ കഥപറഞ്ഞുപോകാന്‍ ജോഷിക്ക് കഴിയുന്നു. നായകനും നായികയുമായുള്ള പ്രണയം ഒഴിവാക്കിയാലും സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. ഈ കുറവുകളൊക്കെയുണ്ടെങ്കിലും കെട്ടുറപ്പുള്ള തിരക്കഥ ലഭിച്ചാല്‍ തന്റെ ക്രാഫ്റ്റുകൊണ്ട് എങ്ങനെയൊരു ദൃശ്യാനുഭവമാക്കാമെന്ന് ജോഷി റണ്‍ ബേബി റണ്ണിലൂടെ വ്യക്തമാക്കുന്നു. സച്ചിയും സേതുവും സ്വതന്ത്രരായപ്പോള്‍ മല്ലുസിങ്ങുമായെത്തിയ സേതുവിനെ അപേക്ഷിച്ച് ആദ്യ സ്വതന്ത്ര സംരംഭത്തില്‍ സച്ചി മികച്ചൊരു തിരക്കഥയൊരുക്കി പ്രശംസ അര്‍ഹിക്കുന്നു

2005 ല്‍ മോഹന്‍ലാലിനെ നായകനാക്കി തന്നെയെടുത്ത നരന്‍ എന്ന ചിത്രത്തിന് ശേഷം ജോഷിയില്‍ നിന്നും ഇത്ര മികച്ചൊരു ചിത്രമുണ്ടായിട്ടില്ല. ഏതായാലും ഓണക്കാലത്തെ ബംബര്‍ തന്നെയാണ് റണ്‍ ബേബി റണ്‍.

എം.കെ 



മുഖാമുഖം (ഫേസ് ടു ഫേസ്)


മുഖാമുഖം കാണുമ്പോള്‍...

ഒരു കൊലപാതകത്തിന്റെ അന്വേഷണവഴിയില്‍ യാദൃച്ഛികമായി ഒരാള്‍ എത്തുമ്പോള്‍ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരും? അതും പോലീസ് സര്‍വ്വീസിലുണ്ടിരുന്ന ഒരാളായാല്‍. മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു. ഒരുക്കന്ന 'ഫേസ് ടു ഫേസ്' അത്തരമൊരു അന്വേഷണകഥയാണ് പറയുന്നത്. 

ഈ ചിത്രത്തിലൂടെ കാലത്തിനൊപ്പം പുതിയ പാതയില്‍ സഞ്ചരിക്കുകയാണ് വി.എം.വിനു. ഇതു വരെ താന്‍ സംവിധാനം ചെയ്യാത്ത രീതിയിലുളള ഒരു മമ്മൂട്ടിച്ചിത്രം എന്ന് തീര്‍ത്തും അവകാശപ്പെടാവുന്ന ഒരു സിനിമയാണ് വിനുവിനെ സംബന്ധിച്ച് ഫേസ് ടു ഫേസ്. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് യുവതിരക്കഥാകൃത്തായ മനോജാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കാ'ണ് ഇതിനു മുന്‍പ് മനോജ് തിരക്കഥയെഴുതിയത്. 

അജയന്‍ വിന്‍സന്റ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ സിദ്ധിക്ക്, കലാഭവന്‍ മണി, വിജയരാഘവന്‍, മാമുക്കോയ, പ്രതാപ് പോത്തന്‍, വിനീത് കുമാര്‍ , നിഷാന്ത് സാഗര്‍, ഫിറോസ് ഖാന്‍, റോമ, വനിത തുടങ്ങിയവരും വേഷമിടുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ഇന്നിന്റെ സത്യങ്ങള്‍-വിഎം.വിനു

'ഞാന്‍ ഇതു വരെ ചെയ്യാത്ത രീതിയിലുളള സിനിമ എന്ന് എനിക്ക് പറയാന്‍ കഴിയുന്ന സിനിമയാണിത്. ഞാന്‍ ചെയ്തു വന്ന സിനിമകളിലെ ഫാമിലി അന്തരീക്ഷത്തിനൊപ്പം ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍, ഇപ്പോഴത്തെ തലമുറ എന്തു കൊണ്ട് ഇങ്ങനെയായിപ്പോകുന്നു എന്ന വേവലാതി, വേദന എന്നിവയെല്ലാം ഈ ചിത്രം പങ്കുവെക്കുന്നു. നമ്മള്‍ കുട്ടികളെ എങ്ങനെയെല്ലാം ശ്രദ്ധിച്ചാല്‍ അവര്‍ കുഴപ്പത്തില്‍പോയി ചാടാതിരിക്കും എന്ന് പറയാനുളള ശ്രമവും ഇതില്‍ നടത്തിയിരിക്കുന്നു. രക്ഷിതാക്കളുടെ ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലാത്തതാണ് കുട്ടികള്‍ വഴിതെറ്റുന്നതിന് ഒരു പ്രധാന കാരണം. നമ്മളുടെ സ്‌നേഹവും പരിചരണവും നല്ല രീതിയില്‍ വന്നാല്‍ തന്നെ കുട്ടികള്‍ നേര്‍വഴിക്കു വരും. അനാവശ്യമായ കാര്യങ്ങളില്‍പെട്ട് കുഴപ്പക്കാരാവുകയില്ല. ഇത്തരം കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്ന ഒരു സബ്ജക്ടാണിത്.' വി.എം.വിനു വിശദീകരിച്ചു. 


താങ്കള്‍ ഇതു വരെ ചെയ്യാത്ത രീതിയിലുളള ഒരു സിനിമ ചെയ്യുമ്പോള്‍ ഷൂട്ടിങ്ങില്‍ എന്തെല്ലാം പ്രത്യേകതകളുണ്ട്?
 

ഞാന്‍ സ്ഥിരം ചെയ്യുന്ന സിനിമയുടെ രീതിയും സബ്ജക്ടുമല്ലാത്തതിനാല്‍ മേക്കിങ്ങില്‍ കുറേ മാറ്റങ്ങള്‍ ഉണ്ട്. എനിക്കൊപ്പം പ്രവര്‍ത്തിക്കാറുളള സ്ഥിരം സാങ്കേതിക പ്രവര്‍ത്തകരല്ല ഫേസ് ടു ഫേസില്‍ ഉള്ളത്. ന്യൂ ജനറേഷന്‍ സിനിമ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സബ്ജക്ടിലെ പുതുമയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ രീതിയില്‍ ഫേസ് ടു ഫേസിന് തികച്ചും ഒരു പുതുമയുണ്ട്. 

മമ്മൂട്ടി എന്ന അഭിനേതാവിനൊപ്പം നാലാമത്തെ തവണ എത്തുമ്പോള്‍ അദ്ദേഹത്തിന് നല്കിയ കഥാപാത്രത്തിന് എന്തെല്ലാം പുതുമകള്‍ നല്കാനായിട്ടുണ്ട്? 

മമ്മൂക്കയുടെ പതിവു അന്വേഷണ സിനിമയില്‍ നിന്ന് ഏറെ അകലം പ്രാപിക്കാന്‍ സാധിക്കുന്നു. മമ്മൂക്ക വേഷമിടുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രം പോലീസ് സര്‍വ്വീസില്‍ ഇപ്പോഴില്ലാത്ത ആളാണ്. പക്ഷേ , അദ്ദേഹത്തിന് ഒരു കൊലപാതകത്തിന്റെന്റെ അന്വേഷണ വഴിയില്‍ എത്തേണ്ടി വരുന്നു. അദ്ദേഹത്തിന്റെ അന്വേഷണ വഴികളെല്ലാം തികച്ചും പുതിയ രീതിയിലാണ്. അത് മമ്മൂക്ക ഇതു വരെ ചെയ്യാത്ത് കഥാപാത്രത്തിന്റെ രീതിയിലാണ്
പെണ്‍പട്ടണം കഴിഞ്ഞതിനു ശേഷം ചെയ്യുന്ന സിനിമയാണ് ഫേസ് ടു ഫേസ് . നല്ലൊരു കഥയ്ക്കുളള കാത്തിരിപ്പിലായിരുന്നോ? 
അതെ പെണ്‍പട്ടണത്തിനു ശേഷം നല്ലൊരു കഥ കിട്ടിയിട്ടില്ലെങ്കില്‍ സിനിമ ചെയ്യേണ്ടെന്ന് കരുതിയതായിരുന്നു. നമ്മള്‍ സിനിമ ചെയ്തിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ഒന്നും സംഭവിക്കുകയില്ല. അതേ സമയം നമ്മള്‍ ഒരു മോശം സിനിമയുമായി വന്നാല്‍ പ്രേക്ഷകര്‍ തിരസ്‌ക്കരിക്കും. അതിനാല്‍ എനിക്ക് മനസ്സിന് ഇഷ്ടപ്പെടാത്ത ഒരു സിനിമ ചെയതില്ല. ഈ സബ്ജക്ട് വന്നപ്പോള്‍ കഥ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. അങ്ങനെ നല്ലൊരു തിരക്കഥയാകുന്നതു വരെ കാത്തിരിക്കുകയായിരുന്നു.

പുതിയ ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷ?
 

വലിയ അവകാശവാദങ്ങളൊന്നുമില്ല. എന്റെ മുന്‍ സിനിമകളിലേതു പോലെ കുടുംബാന്തരീക്ഷത്തിന്റെ സ്‌നേഹക്കാഴ്ചകളുണ്ടെങ്കിലും ഇന്നിന്റെ കുറേ സത്യങ്ങള്‍ ഈ ചിത്രത്തില്‍ കൊണ്ടു വരാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.

കാത്തിരുന്ന ഫേസ് ടു ഫേസ് 

സീരിയല്‍ രംഗത്തു നിന്ന് സിനിമയുടെ വഴികളിലേക്ക് എത്തിയ എഴുത്തുകാരനാണ് മനോജ്. ഉണ്ണിയാര്‍ച്ച സീരിയലിന്റെ തിരക്കഥാകൃത്ത് എന്ന ലേബലോടെ സിനിമയിലേക്ക് എത്തിയ മനോജ് രഞ്ജിത്തിന്റെ കഥയ്ക്ക് തിരക്കഥയെഴുതിയാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി സിനിമയുടെ വിശാലമായ ലോകത്ത് എത്തുന്നത്. താന്‍ കഥയും തിരക്കഥയുമെഴുതിയ ഒരു മമ്മൂട്ടിച്ചിത്രം സാക്ഷാത്ക്കരിക്കുന്നതിന്റെ സന്തോഷത്തിലാണ ഈ യുവ എഴുത്തുകാരന്‍.

'എന്റെ മനസ്സില്‍ ഒരു കഥയുടെ എലമെന്റ്് ഉണ്ടായപ്പോള്‍ വിനുവേട്ടനോട് (വി.എം.വിനു) പറയുകയായിരുന്നു. അങ്ങനെ അതിലെ പ്രധാന കഥാപാത്രം മമ്മൂട്ടി എന്ന അഭിനേതാവിന് അനുയോജ്യമാണെന്ന് ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു. മമ്മൂക്ക് കഥ കേട്ട് ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ഉത്തരവാദിത്വവും ആവേശവുമായി. അങ്ങനെയാണ് ഫേസ് ടു ഫേസ് എന്ന് സിനിമയിലൂടെ ഞാന്‍ ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ ഭാഗമായി മാറുന്നത്. ഈ അവസരം എനിക്ക് കിട്ടിയ വലിയ ഭാഗ്യമായി കരുതുകയാണ്.
ഫേസ് ടു ഫേസ് എന്ന കഥയുടെ സ്പാര്‍ക്ക് ? 
യങ്ങ് ജനറേഷന്റെ ജീവിതം പലരും നെഗറ്റീവായിട്ടോണ് കാണുക. പക്ഷേ, അവരുടെ ജീവിതത്തില്‍ വളരെ എഫക്ടീവായിട്ട് വരുന്ന കുറേ കാര്യങ്ങളുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളെല്ലാം നമ്മളില്‍ ഭൂരിഭാഗവും മോശം എന്ന രീതിയിലാണ് കാണുന്നത്.


ചില സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനോ റിലേഷന്‍ഷിപ്പിനോ ആളില്ലാതാകുമ്പോള്‍ അവരുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയുന്നത് ഫേസ് ബുക്കിലെ സുഹൃത്തായിരിക്കും. ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ തന്നെയാണ് ഈ വ്യഗ്രത കാണിക്കുന്നത്. ബന്ധങ്ങള്‍ നില നിര്‍ത്താതെ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.

ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി മനോജ് എന്ന എഴുത്തുകാരനില്‍ നിന്ന് ആദ്യമായി വരികയാണ്. ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി ചെയ്യാം എന്ന് പ്ലാനിലാണോ ഫേസ് ടു ഫേസിലേക്ക് എത്തിയത്?
 

ഒരു പുതിയ രീതിയിുലുളള കഥ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീടാണ് ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറി എന്ന രീതിയിലൊക്കെ എത്തുന്നത്. ഒരു കഥയ്ക്ക് ഒരു വഴി ആവശ്യമാണല്ലോ. അങ്ങനെയാണ് അന്വേഷണ കഥയെ കൂട്ടു പിടിച്ചത്. 

മമ്മൂട്ടിച്ചിത്രം ചെയ്യാമെന്ന കരുതിയായിരുന്നോ കഥ ആലോചിച്ചത്?
 

മമ്മൂക്ക, ലാലേട്ടന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് എഴുതാന്‍ കഴിയുകയെന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ, ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാം എന്ന് വിചാരിച്ചിട്ടല്ല കഥ ആലോചിച്ചത്. ഞാന്‍ വിനുവേട്ടനോട് കഥ പറഞ്ഞപ്പോള്‍ ഇത് മമ്മൂക്കയ്ക്ക് പറ്റിയതാണെന്ന് അദ്ദേഹം പറയുകയായിരുന്നു.

Thursday, September 13, 2012

ടൂറിസ്റ്റ് ഹോം: ഒറ്റ ഷോട്ടില്‍ ഒരു സിനിമ




പത്ത് കഥകള്‍. പത്ത് പേരുടെ രചന. ഒറ്റ ഷോട്ടില്‍ ഒരു സംവിധായകന്റെ സിനിമ. പരീക്ഷണങ്ങളുടെ വേലിയേറ്റം നിറയുന്ന മലയാള സിനിമക്കൂട്ടത്തിലേക്ക് സമാനതകളില്ലാത്ത ദൗത്യവുമായി 'ടൂറിസ്റ്റ് ഹോം' എന്നൊരു സിനിമ എത്തുന്നു. ഒരു ടൂറിസ്റ്റ് ഹോമിലെ 10 മുറികളിലായി നടക്കുന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരമാകുന്നത്. പ്ലസ് ടു എന്ന ടീനേജ് ചിത്രമൊരുക്കിയ ഷേബിയാണ് ടൂറിസ്റ്റ് ഹോമിന്റെ അമരക്കാരന്‍. ഒരു മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചാണ് കഥാപശ്ചാത്തലമായ 'ടൂറിസ്റ്റ് ഹോം'. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പല കാര്യങ്ങള്‍ക്കായി എത്തിയവരാണ് ടൂറിസ്റ്റ് ഹോമിലെ 10 മുറികളിലായി തങ്ങുന്നത്. ഇവര്‍ക്കിടയിലൂടെ 10 മുറികളിലായി നടക്കുന്ന സംഭവങ്ങളുടെ ആകെത്തുകയാണ് രണ്ട് മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന സിനിമ.

'റഷ്യന്‍ ആര്‍ക്ക്' പോലെ ഒറ്റ ഷോട്ടില്‍ സിനിമകളുണ്ടെങ്കിലും ടൂറിസ്റ്റ് ഹോം റിലീസ് ചെയ്യുന്നതോടെ മലയാളത്തിനും ഇനി അങ്ങനെ ഒന്ന് സ്വന്തമാകുകയാണ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെ അമ്പതോളം പേര്‍ കഥാപാത്രങ്ങളാകുന്നു. മെഗാ മീഡിയയുടെ ബാനറില്‍ ജോണ്‍ ജോസഫാണ് ടൂറിസ്റ്റ് ഹോം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹകന്‍ ഫിറോസ് ഖാനാണ് ഒറ്റ ഷോട്ടില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. മഹേഷ് നാരായണന്‍ സംഗീതം ഒരുക്കിയിരിക്കുന്നു

നി.കൊ.ഞാ.ചാ....നിന്നേം കൊല്ലും ഞാനും ചാകും



ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേന്‍-വിനു എം.തോമസ് എന്നിവര്‍ നിര്‍മിച്ച് നവാഗതനായ ഗിരീഷ് സംവിധാനം ചെയ്യുന്ന നികൊഞാചാ.... നിന്നേം കൊല്ലും ഞാനും ചാകും എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ലാല്‍ജോസ്, ശ്യാമപ്രസാദ് എന്നിവരുടെ സഹസംവിധായകനായിരുന്ന ഗിരീഷ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയാണ്. 

സണ്ണി (സെക്കന്‍ഡ് ഷോ ഫെയിം), പ്രവീണ്‍, സഞ്ജു, ഷാനി, സൂരജ് രാമകൃഷ്ണന്‍, സിജാറോസ്, രോഹിണി ഇടിക്കുള, പാര്‍വതി നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍തന്നെ തിരക്കഥയും രചിക്കുന്നു. ഗാനരചന: സന്തോഷ്. സംഗീതം: പ്രശാന്ത്പിള്ള. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Tuesday, July 24, 2012

ബന്ധങ്ങളുടെ മാറ്ററിഞ്ഞ് 916



916. മഞ്ഞലോഹത്തിന്റെ പരിശുദ്ധിയുടെ മാനദണ്ഡമാണിത്. 916 സ്വര്‍ണമെന്നാല്‍ തെല്ലിട പോലും മാറ്റു കുറയാത്ത ശുദ്ധ 
സ്വര്‍ണമെന്നര്‍ഥം. ജീവിതബന്ധങ്ങളുടെ കാര്യത്തിലും ഇതേ പരിശുദ്ധി തേടുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് സംവിധായകന്‍ 
എം. മോഹനന്‍ തന്റെ പുതിയ ചിത്രത്തില്‍ പറയുന്നത്. '916' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് നഗരത്തിലും 
പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. സിനിമയുടെ കൗതുകങ്ങളെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു 
പേരിലെ പുതുമ

ക്ഷസ്ഥര്‍ണത്തിന്റെയോ സ്വര്‍ണക്കച്ചവടക്കാരുടെയോ കഥയല്ല '916'. സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും ആഴത്തെക്കുറിച്ച് പറയുന്ന സിനിമയാണിത്. നല്ല ബന്ധങ്ങള്‍, അതു സുഹൃത്തുക്കളോടായാലും ഉറ്റവരോടായാലും സ്വര്‍ണത്തിന്റെ പ്രയോജനമാണ് ചെയ്യുക. സ്വര്‍ണമെന്നാല്‍ ആഡംബരം മാത്രമല്ല, സമ്പാദ്യം കൂടിയാണ്. ജീവിതത്തില്‍ നല്ല ബന്ധങ്ങളുണ്ടെങ്കില്‍ അതു മികച്ചൊരു നിക്ഷേപത്തിന്റെ ഫലം ചെയ്യും എന്ന് ഈ സിനിമ കാട്ടിത്തരും. സ്‌നേഹമുള്ളവരെ പൊന്നുകൂട്ടി ''പൊന്നുമോളേ, പൊന്നുമോനേ'' എന്നൊക്കെ വിളിക്കുന്നത് കേട്ടിട്ടില്ലേ. സ്വര്‍ണത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം അത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ അളവുകോലായ '916' എന്ന അക്കങ്ങള്‍ സിനിമയ്ക്ക് പേരായി സ്വീകരിച്ചത്. 

രണ്ട് ഡോക്ടര്‍മാര്‍, അവരുടെ ജീവിതം


രണ്ട് ഡോക്ടര്‍മാരുടെ ജീവിതമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഡോ. ഹരികൃഷ്ണനും മുകേഷ് അവതരിപ്പിക്കുന്ന ഡോ. രമേഷും. ആതുരസേവനം കച്ചവടമാക്കരുതെന്ന ആദര്‍ശനിഷ്ഠയുള്ള വ്യക്തിയാണ് ഹരികൃഷ്ണന്‍. സര്‍ക്കാര്‍ ആസ്പത്രിയില്‍ പാവങ്ങളെ ചികിത്സിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അദ്ദേഹം സന്തുഷ്ട ജീവിതം നയിക്കുന്നു. പ്ലസ്ടുകാരിയുടെ പിതാവ് കൂടിയാണ് വിഭാര്യനായ ഹരികൃഷ്ണന്‍. സുഹൃത്തായ ഹരികൃഷ്ണന്റെ ആദര്‍ശങ്ങളോട് അനുഭാവമുണ്ടെങ്കിലും സ്വന്തം ജീവിതത്തില്‍ അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തയാളാണ് ഡോ. രമേഷ്. സ്വന്തമായി ആസ്പത്രി നടത്തുന്നു. ഭാര്യയും ഡോക്ടര്‍ തന്നെ. ഹരികൃഷ്ണന്റെയും രമേഷിന്റെയും ജീവിതങ്ങളിലേക്ക് പ്രശാന്ത് എന്ന ചെറുപ്പക്കാരന്റെ വരവോടെയാണ് സിനിമ സംഭവബഹുലമാകുന്നത്. ബി.ടെക്. പൂര്‍ത്തിയാക്കിയിട്ടും തൊഴില്‍രഹിതനായി അലയുന്ന പ്രശാന്ത് ഡോ. ഹരികൃഷ്ണന്റെ മകളുമായി സൗഹൃദത്തിലാകുന്നു. ആസിഫ് അലിയാണ് ഈ വേഷം ചെയ്യുന്നത്.

ന്യൂജനറേഷനല്ല, ഓള്‍ ജനറേഷന്‍ 

ഇതൊരു ന്യൂജനറേഷന്‍ സിനിമയല്ല. എല്ലാ തലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രമൊരുക്കുന്നത്. കാലികമായ ഒരുപാടുകാര്യങ്ങള്‍ '916' ല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടുന്ന ന്യൂജനറേഷന്‍ സിനിമകള്‍ പരിശോധിച്ചാലറിയാം, അവയിലൊക്കെ നന്മയുടെ അടിയൊഴുക്കുണ്ട്. 'ഉസ്താദ് ഹോട്ടലും' 'തട്ടത്തിന്‍ മറയത്തു'മൊക്കെ ഉദാഹരണം. ജനങ്ങള്‍ സിനിമയെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയതിന്റെ തെളിവാണ് ഈ ചിത്രങ്ങളുടെ വിജയം. ഈ ട്രെന്‍ഡ് മലയാള സിനിമയ്ക്ക് ഗുണം ചെയ്യും. ന്യൂജനറേഷന്‍ എന്ന പേരില്‍ അറുബോറന്‍ പടങ്ങള്‍ തട്ടിക്കൂട്ടി തിയേറ്ററുകളിലെത്തിച്ചുകൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കരുത് എന്നേ പറയാനുള്ളൂ. 

താരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള തിരക്കഥയൊരുക്കുന്ന ട്രെന്‍ഡില്‍ നിന്ന് മലയാളസിനിമ മാറിക്കഴിഞ്ഞു. മികച്ച കഥയ്ക്കും അതുപറയുന്നതിലെ പുതുമകള്‍ക്കുമാണിപ്പോള്‍ പ്രേക്ഷകര്‍ പ്രാധാന്യം നല്‍കുന്നത്. ന്യൂജനറേഷന്‍ സിനിമകളിലെ താരമായതുകൊണ്ടല്ല അനൂപ് മേനോനെ ഈ ചിത്രത്തിലെ നായകനാക്കിയത്. അനൂപിനെ വെച്ച് ആറുവര്‍ഷം മുമ്പേ ഈ സിനിമയെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഓരോ കാരണങ്ങള്‍ കൊണ്ട് ചിത്രം നീണ്ടുപോയി. 

'മാണിക്യക്കല്ലി'ന്റെ പുരസ്‌കാരത്തിളക്കം
ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തെത്തിയത്. തുടര്‍ന്ന് ചെയ്ത 'മാണിക്യക്കല്ല്' എന്ന സിനിമയുടെ കഥയും തിരക്കഥയുമെഴുതിയത് ഞാന്‍ തന്നെയായിരുന്നു. ആ സിനിമയിലൂടെ 2011-ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടാനായതില്‍ അതിയായി സന്തോഷിക്കുന്നു. ഒരധ്യാപകന് വിദ്യാര്‍ഥികളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കാനാകും എന്ന ചിന്തയാണ് 'മാണിക്യക്കല്ലി'ലൂടെ പറയാന്‍ ശ്രമിച്ചത്. ഗുരുശിഷ്യബന്ധങ്ങളില്‍ ഒട്ടേറെ മൂല്യച്യുതികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എന്റെ മനസ്സിലുണ്ടായ ആശങ്കകളില്‍ നിന്നായിരുന്നു 'മാണിക്യക്കല്ല്' പിറവിയെടുത്തത്. മാതൃഭൂമി ആഴ്ചപതിപ്പിലെ 'ചോക്കുപൊടി', 'മധുരച്ചൂരല്‍' എന്നീ പംക്തികളും സിനിമയുടെ രചനയെ സ്വാധീനിച്ചു.
പൃഥ്വിരാജ് വിരുദ്ധപ്രചാരണത്തില്‍ മുങ്ങിപ്പോയൊരു സിനിമയാണ് 'മാണിക്യക്കല്ല്'. 

പൃഥ്വിയുടെ വിവാഹത്തിനുശേഷം ആദ്യമായിറങ്ങിയ സിനിമയായിരുന്നു അത്. വിവാഹത്തെച്ചൊല്ലി ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നത് ചിത്രത്തെയും ബാധിച്ചു. മുഖ്യധാരാമാധ്യമങ്ങള്‍ 'മാണിക്യക്കല്ലി'നെ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. സിനിമ വ്യാപാരവിജയം നേടിയില്ല എന്നതിലുപരിയായി അതില്‍ ചര്‍ച്ച ചെയ്തകാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ എത്താതെ പോയി എന്നത് ഇന്നുമെന്നേ വേദനിപ്പിക്കുന്നുണ്ട്. 'മാണിക്യക്കല്ലി'ന് ലഭിച്ച പുരസ്‌കാരം സംവിധായകനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. '916'ലും ആ മികവ് കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. 

'916'ന്റെ പിന്നിലുള്ളവര്‍

അനൂപ് മേനോന്‍, മുകേഷ് ആസിഫ് അലി എന്നിവര്‍ക്കുപുറമെ കെ.പി.എ.സി. ലളിത, മീര വാസുദേവ്, പാര്‍വണ, മാളവിക മേനോന്‍, മാമുക്കോയ, നന്ദു, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. '916'ന്റെ തിരക്കഥയൊരുക്കിയതും സംവിധായകന്‍ തന്നെ. ക്യാമറ ഫൈസല്‍ അലി. എഡിറ്റിങ് രഞ്ജന്‍ പ്രമോദ്. സംഗീതം എം. ജയചന്ദ്രന്‍. ഗാനരചന റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ് നായര്‍, ആദിത്ത് ഐശ്വര്യ. സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ.വി. വിജയകുമാര്‍ പാലക്കുന്ന് ആണ് '916' നിര്‍മിക്കുന്നത്. 

Tuesday, June 19, 2012

റൺ ബേബി റൺ (RUN BABY RUN)



ജോഷിയുടെ പുതിയ ചിത്രമായ റൺ ബേബി റൺ കാണിച്ചു തരുന്നത് ടി വി ചാനലുകളുടെ മത്സരവും അവർ നേരിടുന്ന വെല്ലുവിളികളുമാണ്.

പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വേണുവിന് (മോഹൻലാൽ) സിനിമയല്ല, വാർത്തയുടെ ലോകമാണ് താത്‌പര്യം. ഏതെങ്കിലും ഒരു മാധ്യമസ്‌ഥാപനത്തിൽ ഒതുങ്ങിക്കൂടാൻ താത്‌പര്യമില്ലാത്ത വേണു ഫ്രീ ലാന്‍സ് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ വിഷ്വലുകൾ സ്വന്തമാക്കാൻ ചാനലുകൾ തമ്മിൽ മത്സരമാണ്. ഒരു പ്രമുഖ മലയാളം ന്യൂസ് ചാനലിലെ സീനിയർ റിപ്പോർട്ടർ ആണ് രേണുക (അമല പോൾ). സ്വന്തം പ്രഫഷനിൽ സമർഥ. രേണുകയും വേണുവും തമ്മിൽ സ്വരചേർച്ചയില്ല. എന്നാൽ ഒരു ദിവസം ഇവർക്ക് ഒരുമിച്ച് ഒരു വാർത്ത തേടി പോകേണ്ടി വന്നു. തുടർന്നുള്ള സംഭവങ്ങളാണ് റൺ ബേബി റൺ പറയുന്നത്.
സ്വന്തമായി ചാനൽ തുടങ്ങാനായി ന്യൂസ് ചാനൽ വിടുന്ന ഹൃഷികേശ് (ബിജു മേനോൻ) ആണ് ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. സിദ്ദിഖ്, സായ്‌കുമാർ, ഷമ്മി തിലകൻ, കൃഷ്‌ണകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. സച്ചിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ആർ ഡി രാജശേഖർ.രതീഷ് വേഗയാണ് സംഗീതസംവിധായകൻ. ഗാലക്സി ഫിലിംസിന്റെ ബാനറിൽ മിലാൻ ജലീൽ ആണ് ചിത്രം നിർമിക്കുന്നത്.
CREDITS
Director : Joshy
Script : Sachi
Cast : Mohanlal, Amala Paul, Biju Menon, Siddique, Sai Kumar, Shammi Thilakan, Krishnakumar etc
Camera : R. D. Rajasekhar
Music: Ratheesh Vegha
Producer : Milan Jaleel
Banner : Galaxy Films

സ്പിരിറ്റ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം


 
PRO
മദ്യപാനം ആരോഗ്യത്തിന് ഹാനികരം. കുടിക്കുന്ന ആളുടെ മാത്രമല്ല, അയാളുടെ കുടുംബത്തിന്‍റെ, സമൂഹത്തിന്‍റെ എല്ലാം ആരോഗ്യം നശിക്കും. സ്പിരിറ്റ് എന്ന സിനിമ നല്‍കുന്ന സന്ദേശമാണ്. രഘുനന്ദന്‍ എന്ന മനുഷ്യന്‍ മദ്യത്തില്‍ മുങ്ങിച്ചാകാതെ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് സ്പിരിറ്റിന്‍റെ പ്രമേയം. 

മോഹന്‍ലാല്‍ - രഞ്ജിത് കൂട്ടുകെട്ടില്‍ പിറന്ന ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറല്ല സ്പിരിറ്റ്. ഇതൊരു നരസിംഹമോ ആറാം തമ്പുരാനോ അല്ല. പക്ഷേ തിയേറ്ററിലെ ജനത്തിരക്ക് ഈ സിനിമകളെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ നില്‍ക്കുന്നത് സ്പിരിറ്റ് കളിക്കുന്ന തിയേറ്ററില്‍ തന്നെയാണോ എന്ന് സംശയിച്ചു. അത്ര ബഹളം, ആവേശം.

സിനിമ തുടങ്ങുന്നത് സിദ്ദിക്കിന്‍റെ ശബ്ദത്തിലൂടെയാണ്. വളരെ ലളിതമായ ഓപ്പണിംഗ്. മോഹന്‍ലാലിന്‍റെ ഇന്‍‌ട്രൊഡക്ഷനൊക്കെ സാധാരണ രീതിയില്‍. ക്രിസ്ത്യന്‍ ബ്രദേഴ്സിലും ചൈനാ ടൌണിലുമൊക്കെ കണ്ടതുപോലെ പറന്നുവരുന്ന ലാല്‍ അല്ല. സാധാരണക്കാരന്‍, എന്നാല്‍ അസാധാരണമായ മാനസിക ഘടനയുള്ളവന്‍. രഘുനന്ദന്‍.

Tuesday, January 31, 2012

വീട്ടിലേക്കുള്ള വഴിയിലെ രാഷ്ട്രീയം



Veettilekkulla Vazhi

സമകാലിക രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകളെ ഹൃദയസ്പര്‍ശിയായ ദൃശ്യാനുഭവമാക്കുന്ന വീട്ടിലേക്കുള്ള വഴി ഡോക്ടര്‍ ബിജു വിന്റെ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന താണ്. മികച്ച മലയാളി ചിത്രത്തിനുള്ള ദേശീയ അംഗീകാരം, മികച്ച ഛായാഗ്രഹണം, പ്രോസസിംഗ് ലാബിനുള്ള സംസ്ഥാന അംഗീകാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ സിനിമ കരസ്ഥമാക്കി.

വീട്ടിലേക്കുള്ള വഴി പ്രേക്ഷകന്റെ മുമ്പിലെത്തിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. നമ്മുടെ കമ്പോളസിനിമ സംസ്‌ക്കാരം അനുവദിക്കുന്ന ദൃശ്യപരിസരം വേറിട്ട കാഴ്ചപ്പാടുകളോടെ ഇറങ്ങുന്ന ചിത്രങ്ങളെ പ്രേക്ഷകരില്‍ നിന്ന് അകറ്റുന്നു.

തീവ്രവാദത്തിലേക്ക് എടുത്തെറിയപ്പെടുന്ന പലരും അറിഞ്ഞോ അറിയാതെയോ ആണ് അല്ലെങ്കില്‍ ചില പ്രത്യേക സാഹചര്യങ്ങളിലാണ് കണ്ണി ചേര്‍ക്കപ്പെടുന്നത്. അവശയായ യുവതി തന്റെ അഞ്ചുവയസ്സുകാരന്‍ മകന്റെയൊപ്പം ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തുകയും മരണപ്പെടുകയും ചെയ്യുന്നു.

ഊരും പേരുമറിയാത്ത ഇവരുടെ ജീവിത ത്തിലേക്ക് മനുഷ്യ സ്‌നേഹിയായ ഡോക്ടര്‍ക്ക് കടന്നു വരേണ്ടിവരികയാണ്. അനാഥനായ അഞ്ചുവയസ്സുകാരനെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഡോക്ടര്‍ അവന്റെ അച്ഛനെ കണ്ടു പിടിച്ച് കുട്ടിയെ ഏല്പിക്കാമെന്ന ധൈര്യത്തില്‍ അവനേയും കൊണ്ട് അവന്റെ വീടുതേടി ഇറങ്ങുകയാണ്

അതിസാഹസികമായ ആ യാത്രയിലെ അനുഭവങ്ങള്‍ തീവ്രമായിരുന്നു.യാത്രയ്ക്കിടയില്‍ ചില സത്യങ്ങള്‍ ഡോക്ടര്‍ മനസ്സിലാക്കുന്നു. ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെ വക്താവാണ് കുട്ടിയുടെ അച്ഛന്‍. എന്നിട്ടും ഡോക്ടര്‍ പിന്‍മാറാതെ പ്രതിസന്ധികളെ നേരിട്ടു കൊണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്.

സൂര്യ സിനിമയുടെ ബാനറില്‍ ബിസി ജോഷി നിര്‍മിച്ച ചിത്രത്തില്‍ പൃഥ്വിരാജ് ആണ് ഡോക്ടറുടെ വേഷത്തില്‍. സംവിധായകന്റെ മകന്‍ മാസ്‌റര്‍ ഗോവര്‍ദ്ധനന്‍ കുട്ടിയുടെ വേഷത്തിലൂടെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു


പൃഥ്വിയുടെ സംവിധാനത്തിലേക്കുള്ള വഴി?


Veettilekkulla Vazhi

സര്‍ക്കാര്‍ തിയറ്ററുകളില്‍ പോലും പ്രദര്‍ശന സാദ്ധ്യത മങ്ങുന്ന ഈ അവസ്ഥ ഇതിനുമുമ്പും നിരവധി ചിത്രങ്ങള്‍ ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയില്‍ അഭിനയിച്ച പൃഥ്വിരാജ് സിനിമയില്‍ പ്രതിഫലം വാങ്ങിയിട്ടില്ല.

എന്നാല്‍ ഈ സിനിമയുടെ പ്രമേയം മുന്നോട്ട് വെക്കുന്ന ആഗോള കാഴ്ചപ്പാടും രാഷ്ട്രീയ പരിസരവും തിരിച്ചറിഞ്ഞ പൃഥ്വിരാജ് പ്രമേയം കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ പറയാനുള്ളതാണെന്ന ബോദ്ധ്യത്തില്‍ റൈറ്റ് എഴുതിവാങ്ങുകയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചിത്രം പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് പൃഥ്വി തന്നെ പലഅഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയാണ് ഇക്കാര്യത്തില്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതെന്നും ബിഗ് സ്റ്റാര്‍ പറയുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പലദുര്‍ഘട ലൊക്കേഷനുകളിലും ആവശ്യത്തിന് ലൈറ്റുകള്‍ എത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നിരുന്നു.

വിട്ടുവീഴ്ചകളില്ലാതെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു. ചിത്രീകരണ സമയത്തുണ്ടായിരുന്ന ടെന്‍ഷന്‍ മറികടന്നത് ചിത്രത്തിന്റെ റഷസ് കണ്ടതിനു ശേഷമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

പാനാവിഷന്‍ ക്യാമറ ഉപയോഗിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയാണ് വീട്ടിലേക്കുള്ള വഴി. സിനിമയില്‍ ചിത്രീകരിച്ച ചില സ്ഥലങ്ങള്‍ ഭൂമികുലുക്കത്തെ തുടര്‍ന്ന് ആകെ തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറിപോയ കാര്യം പിന്നീട് ഡോ.ബിജു എഴുതിയിട്ടുണ്ട്. ഇര്‍ഷാദ്, ഇന്ദ്രജിത്ത്, കെടിസി അബ്ദുള്ള, ധന്യാമേരി വര്‍ഗ്ഗീസ്, രശ്മി ബോബന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഇത്രയേറെ ത്യാഗങ്ങള്‍ സഹിച്ച് ഒരു മികച്ച സിനിമ ചെയ്യുമ്പോള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രേക്ഷകന് മുമ്പില്‍ എത്തിക്കാന്‍ കഴിയാത്തത് നമ്മുടെ സിനിമയുടെ രോഗാവസ്ഥയെയാണ് പുറത്തുകൊണ്ടുവരുന്നത്. സൈറ,രാമന്‍, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി മികച്ച സിനിമയാണന്ന് അടയാളപ്പെടുത്താതെ വയ്യ
.

.

കാസനോവ ബോളിവുഡിലേയ്ക്ക്


 Casanova
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവുമായി തീയേറ്ററുകളിലെത്തിയ കാസനോവ ഹിന്ദിയിലേയ്ക്ക് റീമേയ്ക്ക് ചെയ്യുന്നു. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ബോളിവുഡിലും ചിത്രമൊരുക്കുന്നത്.

മലയാളം കാസനോവയുടെ പ്രധാന ലൊക്കേഷന്‍ ദുബയും ബാങ്കോങ്ങുമായിരുന്നെങ്കില്‍ ബി ടൗണിലെ കാസനോവയുടെ പ്രണയഭൂമി അര്‍ജന്റീനയും ജോഹന്നാസ്ബര്‍ഗുമാണ്.

അമീര്‍ ഖാനാവും കാസിനോവയാവുക എന്ന് സൂചനയുണ്ട്. മലയാളത്തില്‍ തിരക്കഥയൊരുക്കിയ സഞ്ജയ്-ബോബി ടീം തന്നെയാവും ഹിന്ദിയിലും തിരക്കഥയൊരുക്കുക.

ഫെബ്രുവരി ആദ്യവാരത്തോടെ ചിത്രീകരണത്തിനായി റോഷന്‍ ആന്‍ഡ്രൂസും സഞ്ജയും ജോഹന്നാസ്ബര്‍ഗിലേയ്ക്ക് തിരിക്കും. ഇതോടെ പൃഥ്വിരാജിനെ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പൊലീസ് വൈകുമെന്നാണ് അറിയുന്നത്.

സരോജ് കുമാര്‍ ഉന്നം വയ്ക്കുന്നത് ലാലിനെ?



Mohanlal

നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവും. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരാവും പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക.

എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല.

ലഫ്റ്റണന്റ് കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും നടന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്.

ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്റെ മാനം പോവും എന്നാണ് സരോജ് പറയുന്നത്.

ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി അവര്‍ ഓടിയെത്തിയത് ഇതുകൊണ്ടു തന്നെയാണ്. എന്നാല്‍ ചിത്രം നിരാശപ്പെടുത്തുന്നതായിരു
ന്നു

അസുരവിത്തുകള്‍ ഇനിയും പിറക്കാതിരിക്കട്ടെ..


Asuravithu

പുതിയവര്‍ഷത്തിലെ സിനിമകളുടെ എഴുന്നള്ളത്ത് പ്രേക്ഷകരെ ദുരിതപൂര്‍ണ്ണമായ പരീക്ഷണകാഴ്ചകള്‍ക്ക് വിധേയമാക്കുകയാണ്. ഈ പോക്കുപോയാല്‍ ഇക്കൊല്ലത്തെകാര്യം വലിയ കഷ്ടമാണ് എന്നു പറയാതിരിക്കാന്‍ വയ്യ.കുഞ്ഞളിയന്റെ നാലാംകിട കോമഡിഷോകണ്ട് ഇറങ്ങിയോടുന്നവരെ തടഞ്ഞുവെച്ച് കരയിപ്പിക്കുന്ന വിധമാണ് അസുരവിത്തിന്റെ വിളയാട്ടം.

കൊച്ചിയെ പറ്റി മലയാളസിനിമയ്ക്ക് ഒന്നേ പറയാനുള്ളൂ. ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടകളും ഡോണുകളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. കേരളത്തിലെ ഈ ഹൈടെക് വ്യവസായിക നഗരത്തിന് മലയാളസിനിമചാര്‍ത്തികൊടുത്ത പുതിയ മുഖം മാറി മാറിവരുന്ന സിനിമക്കാര്‍ കൂടുതല്‍ പരിഹാസ്യവും വികൃതവുമാക്കി കൊണ്ടിരിക്കയാണ്.

കൊച്ചിക്കാരെ മനുഷ്യരായി ജീവിക്കാന്‍ ഇനിയെങ്കിലും മലയാളസിനിമക്കാര്‍ അനുവദിക്കണം. പള്ളിയും പട്ടക്കാരുമൊന്നും സിനിമ കാണാത്തതുകൊണ്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല, അതോ വിവാദമുണ്ടായെങ്കിലും നാലുപേര് കാണട്ടെ എന്ന ഗൂഢതന്ത്രം അസുരവിത്തിനുണ്ടായിരുന്നോ...?

എ.കെ.സാജന്‍ ആസിഫ് അലിക്ക് ചാര്‍ത്തികൊടുക്കാന്‍ തീരുമാനിച്ച പുതിയ വേഷം അയാള്‍ ആര്‍ജ്ജിച്ചെടുത്ത അഭിനയ സപര്യക്ക് കടുത്ത പാരയാണ് പണിതുവെച്ചത് എന്നു തീര്‍ച്ച. ഡോണാവാനൊക്കെ ആര്‍ക്കും മോഹം കാണും സിനിമയിലെങ്കിലും എന്നാലും ഇത്തരം കടുത്ത പരീക്ഷണങ്ങള്‍ക്ക് ആസിഫ് അലി മുതിരരുത്.
 

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ലോഹിതദാസിന്റെ ശിഷ്യര്‍ മനോജും, വിനോദും ചേര്‍ന്ന് മനോജ്‌-വിനോദ് എന്ന പേരില്‍ സംവിധാനം ചെയ്ത് ജോണി സാഗരിക സിനിമ കമ്പനിയുടെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിച്ച ഏറ്റവും പുതിയ സിനിമയാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്. റീമ കല്ലിങ്ങല്‍ നായികയാവുന്ന ഈ സിനിമയില്‍ ലാലു അലക്സിന്റെ മകന്‍ ബെന്‍, സായികുമാറിന്റെ സഹോദരി പുത്രന്‍ അനു മോഹന്‍, പഴയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ കൊച്ചുമകന്‍ വിഷ്ണു, സിബി മലയലിന്റെ മകന്‍ ജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, കവിയൂര്‍ പൊന്നമ്മ, ശ്രീജിത്ത്‌ രവി, ഹരിശ്രീ അശോകന്‍, ബാലു വര്‍ഗീസ്‌, ദേവന്‍, ദിനേശ് പണിക്കര്‍, ശശി കലിംഗ, മേനക, വനിതാ, ബിന്ദു പണിക്കര്‍, റീന ബഷീര്‍ എന്നിവരാണ് മറ്റു പ്രമുഖ അഭിനേതാക്കള്‍.

നാഗരിക ജീവിതത്തിന്റെ എല്ലാ കൊള്ളരുതായ്മകളും ചെയ്ത് യുവത്വം ആസ്വദിച്ചു നടക്കുന്ന നാല് സുഹൃത്തുക്കളാണ് അഭിയും, സൂരജും, റോമിയും, അരുണും. ഈ നാല്‍വര്‍ സംഘത്തിനെ എല്ലാ ചീത്ത കാര്യങ്ങള്‍ക്കും പ്രേരിപിക്കുന്നത് ഇവരുടെ സുഹൃത്ത്‌ ബിയോനാണ്. ഈ അഞ്ചു സുഹൃത്തുക്കളും എറണാകുളത്തെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവരുടെയെല്ലാം മാതാപിതാക്കള്‍ വളരെ തിരക്കുള്ള വ്യക്തികളായത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയമില്ല. അതുകൊണ്ട് തന്നെ, കുട്ടികളെല്ലാം തന്തോന്നികളായി നടക്കുന്നത്. കൂട്ടത്തിലെ വില്ലന്‍ ബിയോനുമായി നാല്‍വര്‍ സംഘം തെറ്റിപിരിയുകയും, അതിനെ തുടര്‍ന്ന് ബിയോണ്‍ ചില ഗുണ്ടകളെ കൊണ്ട് അവരെ തല്ലിപ്പികുകയും ചെയ്യുന്നു. അങ്ങനെ, നാലുപേരും വീട്ടുതടങ്ങളിലാകുന്നു.

അങ്ങനേയിരിക്കെ...ഒരിക്കല്‍, അരുണ്‍ ഓര്‍ക്കുട്ട് ചാറ്റിങ്ങിലൂടെ ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. ചില പ്രത്യേക ലക്ഷ്യങ്ങള്‍ സാധിക്കുവാന്‍ വേണ്ടി ജെര്‍മനിയിലുള്ള ക്രിസ്റ്റല്‍ കേരളത്തിലേക്ക് വരുകയും നാല്‍വര്‍ സംഗവുമായി നല്ല സൌഹൃദത്തിലാകുകയും ചെയുന്നു. തലതെറിച്ച നാല്‍വര്‍ സംഗത്തിന്റെ സ്വഭാവം നന്നാക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്ന ക്രിസ്റ്റല്‍ അവരുടെ സ്വഭാവത്തില്‍ നല്ലരീതിയിലുള്ള പല മാറ്റങ്ങളും വരുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ നാല്‍വര്‍ സംഗത്തിന്റെ ശത്രു ബിയോണ്‍ കൊല്ലപെടുകയും ആ കൊലപാതക കുറ്റം അവരുടെ  തലയില്‍ വരുമെന്ന ഘട്ടത്തില്‍ നാലുപേരും ക്രിസ്റ്റലിന്റെ കൂടെ അവളുടെ നാട്ടിലേക്ക് പോകുന്നു. ചില ലക്ഷ്യങ്ങളുള്ള ക്രിസ്റ്റല്‍ പാലക്കാടുള്ള ഒരു പഴയ തറവാട് വീട്ടില്‍ അമ്മണിയമ്മ എന്ന മുത്തശ്ശിയെ തേടി പോകുന്നു. അവളുടെ കൂടെ അഭിയും, സൂരജും, അരുണും, റോമിയും ആ വീട്ടില്‍ എത്തുന്നു. എന്താണ് ക്രിസ്റ്റലിന്റെ ലക്‌ഷ്യം, എന്താണ് നാല്‍വര്‍ സംഗത്തിന് സംഭവിക്കുന്നത്‌ എന്നെല്ലാമാണ് ഈ സിനിമയുടെ പ്രധാന കഥയും സസ്പെന്‍സ്സും.

കഥ-തിരക്കഥ: ഗുഡ്
ഇന്നത്തെ തലമുറയിലുള്ള യുവാക്കള്‍ എങ്ങനയോക്കെ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു, നാഗരികതയുടെ തിരക്കില്‍ സ്വന്തം കുട്ടികളെ സ്നേഹിക്കാന്‍ സമയമില്ലാത്ത മാതാപിതാക്കളുടെ ജീവിത രീതികള്‍, അച്ഛനമ്മമാര്‍ അറിയാതെ പോക്കുന്ന കുട്ടികളുടെ ഇഷ്ടങ്ങളും പ്രവര്‍ത്തികളും, ഗ്രാമീണതയുടെ നന്മയും ഗ്രാമത്തില്‍ വളരുന്ന കുട്ടികളുടെ നിഷ്കളംഗതയും എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയുന്ന ഒരു സിനിമ ഉണ്ടാക്കിയതില്‍ മനോജിനും വിനോദിനും എന്നും അഭിമാനിക്കാം. നവാഗത തിരക്കഥ രചയ്താക്കലാണെന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തിരക്കഥ രചിക്കാന്‍ മനോജും വിനോദും സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. നാഗരികതയുടെ ചെളിക്കുണ്ടില്‍ വളര്‍ന്ന ഇന്നത്തെ തലമുറയിലെ യുവാക്കള്‍, ഗ്രാമത്തിലെ നന്മയും സ്നേഹവും കണ്ടു പഠിക്കുന്നതും അത് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം. സിനിമയുടെ രണ്ടാം പകുതിയിലുള്ള ചില രംഗങ്ങള്‍ അതിമനോഹരമായി തന്നെ തിരക്കഥയില്‍ ഉള്ള്പെടുത്തിയിട്ടുണ്ട് മനോജും വിനോദും. അതിനുദാഹരണമാണ് മുത്തശ്ശിയുടെ സ്നേഹം തിരിച്ചറിയുന്ന രംഗങ്ങളും, കുട്ടികള്‍ തെറ്റ് തിരുത്തുന്ന രംഗങ്ങളും. അതുപോലെ തന്നെ, മാതാപിതാക്കളെ അന്വേഷിച്ചു നടക്കുന്ന നായിക അവസാനം അവരെ കണ്ടെത്തുന്ന രംഗങ്ങളും മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടുള്ള മികച്ച രംഗങ്ങളുടെ പട്ടികയില്‍ പെടുത്താം.

സംവിധാനം: എബവ് ആവറേജ്
കുറെയേറ നല്ല സിനിമകള്‍ക്ക്‌ തിരക്കഥ എഴുതിയ ശേഷമാണ് ലോഹിതദാസ് സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്നത്. പക്ഷെ, ശിഷ്യരായ മനോജും വിനോദും ആദ്യ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും സംവിധായകര്‍ ആകുകയും ചെയ്തിരിക്കുന്നു. കുറെ കാലത്തിനു ശേഷമാണ് എന്തെകിലും ഒരു സന്ദേശം അടങ്ങുന്ന കഥകളുള്ള സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകര്‍ക്ക് സാധിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ജീവിത രീതികള്‍ കാണിക്കുന്ന രംഗങ്ങള്‍ കുറച്ചുകൂടി നല്ലതാക്കമായിരുന്നു എന്ന് തോന്നിപോയി. ആദ്യപകുതിയിലും അവസാന പകുതിയിലുമുള്ള 
ചിലരംഗങ്ങള്‍ ഒഴുവാക്കി, സിനിമയുടെ ദൈര്‍ഗ്യം കുറച്ചിരുന്നു എങ്കില്‍ ഇതിലും മികച്ചതാകുമായിരുന്നു ഈ സിനിമ..

സാങ്കേതികം: ഗുഡ്
സിനിമയുടെ സംവിധായകരെ പോലെ ഇതിനു വേണ്ടി സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരും പുതുമുഖങ്ങളാണ്. നവാഗതനായ സ്വരൂപ്‌ ഫിലിപ്പ് ഒരുക്കിയ മനോഹരമായ ദ്രിശ്യങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ചത് മെന്റോസ് ആന്റണി എന്ന മറ്റൊരു പുതുമുഖമാണ്. ഇരുവരും മനോഹരമായി അവരവരുടെ ജോലി ചെയ്തിരിക്കുന്നു. കണ്ണിനു കാഴ്ച ശക്തിയില്ലാത്ത ലീല ഗിരീഷ്‌ കുട്ടനാണു ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത്. ആറു പാട്ടുകളുള്ള ഈ സിനിമയില്‍ വിജയ്‌ യേശുദാസ് പാടിയ "സായന്ന മേഘം പോലെ നീ..." എന്ന ഗാനം മികച്ചു നില്‍ക്കുന്നു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പുതുമുഖങ്ങള്‍ക്കും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. 

അഭിനയം: ഗുഡ്
സിനിമ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്നത്. ലാല് അലക്സിന്റെ മകന്‍ ബെന്നും, സായികുമാറിന്റെ മരുമകന്‍ അനുവും, സിബി മലയിലിന്റെ പുത്രന്‍ ജോയും, ഗോപാലകൃഷ്ണന്റെ പൌത്രന്‍ വിഷ്ണുവും, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനും മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുകയാണ്. ഇവരോടൊപ്പം റീമ കല്ലിങ്ങലും, ശ്രീജിത്ത്‌ രവിയും, കവിയൂര്‍ പൊന്നമ്മയും മികച്ച അഭിനയം നടത്തിയിട്ടുണ്ട്. പുതുമുഖങ്ങളെ കൂടാതെ കവിയൂര്‍ പൊന്നമ്മ, റീമ കല്ലിങ്ങല്‍, ശ്രീജിത്ത്‌ രവി, മേനക,
ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, വനിതാ, ശശി കലിംഗ, ദേവന്‍ എന്നിവരുമുണ്ട് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമയില്‍.  
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മനോജ്‌, വിനോദ് എന്നിവരുടെ തിരക്കഥ രചനയും, സംവിധാനവും
2. പുതുമുഖ നായകന്മാരുടെ അഭിനയം
3. 
ലീല ഗിരീഷ് കുട്ടന്‍ എന്ന പുതുമുഖ സംഗീത സംവിധായകന്‍ ഒരുക്കിയ പാട്ടുകള്‍
4. ക്ലൈമാക്സ് രംഗങ്ങള്‍ 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ ആദ്യപകുതിയിലെ രണ്ടു മൂന്ന് രംഗങ്ങള്‍
2. സിനിമയുടെ ദൈര്‍ഗ്യം  


ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റിവ്യൂ: ഇന്നത്തെ യുവ തലമുറയ്ക്ക് ഇഷ്ടപെടാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ഉള്ളൊരു സിനിമ എന്നതിലുപരി, അവര്‍ എങ്ങനെയൊക്കെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നൊരു സന്ദേശവും കൂടി നല്‍ക്കുന്ന ഓര്‍ക്കുട്ട്  ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമ, കുടുംബങ്ങളെയും പ്രായമുള്ളവരെയും ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യും.
  

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റേറ്റിംഗ്: 6.70 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 20 / 30 [6.7 / 10] 
 

രചന, സംവിധാനം: മനോജ്‌-വിനോദ്
നിര്‍മ്മാണം: ജോണി സാഗരിക
ചായാഗ്രഹണം: സ്വരൂപ്‌ ഫിലിപ്പ്
ചിത്രസന്നിവേശം:മെന്റോസ് ആന്റണി
വരികള്‍:റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ, സുദീപ് ജോഷി, ശ്രീ പ്രസാദ്‌ 
സംഗീതം: ലീല ഗിരീഷ് കുട്ടന്‍