Pages

Showing posts with label bachelor party malayalam movie. Show all posts
Showing posts with label bachelor party malayalam movie. Show all posts

Monday, July 16, 2012

ബാച്ചിലര്‍ പാര്‍ട്ടി(സ്ലോമോഷന്‍ ലോകം)



ആദ്യത്തെ മലയാള സിനിമ 1930 നവംബര്‍ 7 നു (വിഗതകുമാരന്‍, സംവിധാനം ജെ സി ഡാനിയേല്‍) പുറത്തിറങ്ങിയെങ്കിലും മലയാള സിനിമ മലയാള സിനിമയായത് അന്‍പതുകളിലും അറുപതുകളിലുമാണ്. അതിനു മുന്‍പുള്ള മലയാള സിനിമ മദിരാശിയിലെ സ്റ്റുഡിയോകളുടെയും അന്യഭാഷാ നിര്‍മാതാക്കളുടെയും ഔദാര്യങ്ങളോ ഒഴിവു സമയ വിനോദങ്ങളോ മാത്രമായിരുന്നു. 

മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമ തുടക്കം മുതല്‍ തന്നെ സാമൂഹ്യ പ്രശ്‌നങ്ങള്‍, അതതു കാലഘട്ടത്തിന്റെ, ആണ് സിനിമയ്ക്ക് വിഷയമാക്കിയിരുന്നത്. പുരാണ കഥകളും ഭക്തി കഥകളുമായിരുന്നു ഈ സമയത്ത് അന്യ ഭാഷ ചിത്രങ്ങളുടെ വിഷയങ്ങള്‍. തുടക്കത്തില്‍ തന്നെ കഥ, തിരക്കഥ, ഗാനരചന എന്നീ മേഘലകളില്‍ സാഹിത്യകാരന്മാരെ അണിനിരത്താനുള്ള പ്രവണതയും മലയാളത്തില്‍ ഉണ്ടായിരുന്നു. ബഷീര്‍, തകഴി, പി ഭാസ്‌കരന്‍, രാമു കാര്യാട്ട്, ഉറൂബ്, വയലാര്‍, ഓ എന്‍ വി, എം ടി, പൊറ്റക്കാട്, തോപ്പില്‍ ഭാസി, കേശവ ദേവ്, പാറപ്പുറം, എന്‍ പി, മലയാറ്റൂര്‍, മുട്ടത്തു വര്‍ക്കി തുടങ്ങി മലയാള സാഹിത്യത്തിലേയും നാടക രംഗത്തെയും സംഗീതത്തിലെയും മഹാരഥന്മാര്‍ മലയാള സിനിമയുമായി പലതരത്തില്‍ ബന്ധപ്പെട്ടിരുന്നു. 

ഇങ്ങനെ ഒരാമുഖം പറഞ്ഞു തുടങ്ങിയത് ആ കാലഘട്ടത്തില്‍ നിന്നു, സാധാരണക്കാരനോടൊപ്പം നിന്ന, മലയാള സിനിമ പിന്നീട് മാറിയതിനെ കുറിച്ച് പറയാനാണ്. പദ്മരാജനൊക്കെ ശേഷം സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം ഗണ്യമായി കുറഞ്ഞു, അല്ലെങ്കില്‍ ഒട്ടും ഇല്ലാതായി എന്ന് പറയാം. അപൂര്‍വമായി മാത്രം ചില എഴുത്തുകാരുടെ കൃതികള്‍ അഭ്രപാളിയിലേക്ക് പകര്‍ത്തപ്പെട്ടു. കഥയില്ലായ്മയും കെട്ടു കാഴ്ചകളും ഒക്കെയായി മലയാള സിനിമ അധ:പതിച്ചു. എല്ലാ ദേശീയ പുരസ്‌കാര വേളകളിലും സമ്മാനങ്ങള്‍ വാരി കൂട്ടിയിരുന്ന നമ്മുടെ സിനിമ നാമമാത്രമായ പുരസ്‌കാരങ്ങള്‍ കൊണ്ട് ശുഷ്‌കമായി. അഭിനേതാക്കള്‍ സൂപ്പര്‍ താരങ്ങളായി പരിണമിച്ചപ്പോള്‍ ചെരുപ്പിന് പാകത്തില്‍ കാലു മുറിക്കുന്ന പോലെയുള്ള തിരക്കഥകള്‍ വന്നു. 

ഈ പ്രതിസന്ധികള്‍ക്കിടയില്‍ തിയെറ്ററുകളെ നഷ്ടത്തില്‍ നിന്നു കരകയറ്റാന്‍ ഷക്കീല പടങ്ങള്‍ തുണച്ച ഒരു ഘട്ടവും കടന്നു പോയി. തമിഴ് സിനിമയില്‍ ഈ കാലയളവില്‍ നിരവധി മാറ്റങ്ങള്‍ വന്നു. അവിടത്തെ പുതിയ പരീക്ഷണങ്ങള്‍ തമിഴകം മാത്രമല്ല മലയാളവും നെഞ്ചേറ്റി. പതുക്കെയാണെങ്കിലും മാറ്റത്തിന്റെ കാറ്റ് ഇവിടെയും വീശാന്‍ തുടങ്ങി. പുതുമയുള്ള കഥകളും കഥാ പാത്രങ്ങളുമായി മലയാള സിനിമയിലും ജീവന്റെ തുടിപ്പുകള്‍ വന്നു, അവ പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇത്തരമൊരു വേളയില്‍, പഴയകാല സിനിമസാഹിത്യ ബന്ധം പോലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയരായ രണ്ടുപേര്‍ സിനിമയിലേക്ക് വരുന്നു എന്നത് ഒരുപാട് ആഹ്ലാദം പ്രദാനം ചെയ്യേണ്ട വസ്തുത തന്നെയാണ്. 


ചാപ കുരിശ്, അന്‍വര്‍, ബിഗ് ബി മുതലായ സിനിമകളുടെ ഭാഗമായിട്ടുണ്ട് ഉണ്ണി ആര്‍. അദ്ദേഹത്തിന്റെ തന്നെ 'ലീല' എന്ന കഥ രഞ്ജിത്ത് സിനിമയാക്കാനും പോവുന്നുണ്ട്. 'കൊമാല' യിലൂടെ വായനയില്‍ പുതിയ ഒരനുഭവം കാഴ്ച വച്ച എഴുത്തുകാരനാണ് സന്തോഷ് എച്ചിക്കാനം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പദ്മരാജന്‍ പുരസ്‌കാരം, ഡല്‍ഹി കഥാ അവാര്‍ഡ്, മുണ്ടശ്ശേരി അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം. നവംബര്‍ റെയിന്‍ സിദ്ധാര്‍ത് ഭരതന്റെ 'നിദ്ര' എന്നീ സിനിമകളുമായി സഹകരിച്ചാണ് എച്ചിക്കാനം ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. 

ആഷിക് അബു സന്തോഷ് എച്ചിക്കാനത്തിന്റെ 'ഇടുക്കി ഗോള്‍ഡ്' എന്ന കഥ അതേ പേരില്‍ സിനിമയാക്കുന്നുമുണ്ട് . സീരിയല്‍ രംഗത്തും സജീവമാണ് ഈ കഥാ കൃത്ത്. ഇങ്ങനെ പ്രഗല്‍ഭരായ രണ്ടു എഴുത്തുകാര്‍ അമല്‍ നീരദ് എന്ന നിപുണനായ ചായഗ്രാഹകന്റെ കൂടെ (നല്ല സംവിധായകന്‍ എന്ന് ഇനിയും പറയാറായിട്ടില്ല) ഒന്നിച്ചു ചേരുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാട് ഉയരത്തിലാവാനെ തരമുള്ളൂ. സിനിമ ഇറങ്ങുന്നതിനു മുന്‍പുള്ള പോസ്റ്റുകളും പാട്ട് സീനുകളും നടന്മാരുടെ മേയ്ക്ക് ഓവറുകളും ഈ പ്രതീക്ഷ പിന്നെയും ഉയര്‍ത്തി. 

സിനിമ കണ്ടു കഴിയുമ്പോള്‍ പക്ഷെ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ വിവരിക്കാം, male fantsay യില്‍ ചുട്ടെടുത്ത കുറെ സീനുകള്‍! ഉദാഹരണത്തിന്, സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന മോഷണ സംഘത്തിലെ ഒരു കുട്ടി ബ്രാ ധരിച്ചിരിക്കുന്ന സീന്‍, തണ്ണിമത്തന്‍ മദ്യത്തില്‍ മുക്കി കഴിക്കുന്നത്, സംസാരിക്കുന്ന തത്തയുടെ കഥ, രമ്യ നമ്പീശന്റെയും പദ്മപ്രിയയുടെയും നൃത്ത/ശരീര പ്രദര്‍ശനം, സിനിമ അവസാനിക്കുന്ന വെടിവയ്പ്പ് സീനുകള്‍, മദ്യപാനവും സിഗരറ്റ് വലിയും നിറഞ്ഞ, കെട്ടുപാടുകളുടെ ഭാരമില്ലാത്ത അരാജക ജീവിതം, (കൗമാര കാലത്തെ ഏറ്റവും വലിയ സ്വപ്നം/ആഗ്രഹം ആവുമല്ലോ ശാസിക്കാനും വിലക്കാനും ആരുമില്ലാതെ തനിക്കു തോന്നിയ പോലെ ജീവിക്കാന്‍ പറ്റുന്ന ഒരു ജീവിതം). ചുരുക്കി പറഞ്ഞാല്‍ ഒരു ബാച്ചിലര്‍ പാര്‍ട്ടി!

ഇതൊന്നുമല്ലാതെ എന്താണ് ഈ സിനിമയില്‍ ഉള്ളതെന്ന് ചോദിച്ചാല്‍ അഞ്ചു ബാല്യ കാല സുഹൃത്തുക്കള്‍, ഏതു വിധേനയും പണം നേടാനുള്ള അവരുടെ ചെയ്തികള്‍, ഒരാളുടെ പ്രണയം, വില്ലന്മാര്‍, വെടിവയ്പ്, സ്ലോ മോഷന്‍, പാട്ട്, ആദ്യ ഫ്രെയിം മുതല്‍ അവസാനം വരെയുള്ള കാതടപ്പിക്കുന്ന എന്നാല്‍ സിനിമയുടെ പാര്‍ട്ടി മൂഡിനു ചേരുന്ന പശ്ചാത്തല സംഗീതം (രാഹുല്‍ രാജ്). കഴിവ് തെളിയിച്ച രണ്ടു കഥാ കൃത്തുക്കള്‍ ഉണ്ടായിട്ടു പുതുമയൊന്നും ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്, വലിയ ഒരു പൊളിച്ചെഴുത്ത്! സ്വര്‍ഗം എന്ന സങ്കല്‍പ്പത്തിന്റെ. 

ഒരു തരത്തില്‍ പറഞ്ഞാല്‍ സെമറ്റിക് മതങ്ങളുടെ നില നില്‍പ്പ് തന്നെ സ്വര്‍ഗ്ഗ/നരക വിശ്വാസ പ്രമാണങ്ങളുടെ മുകളിലാണ്. ഈ സിനിമയില്‍ നായകന്മാരും വില്ലന്മാരും എല്ലാം (അല്ലെങ്കില്‍ തന്നെ ആരാണ് യഥാര്‍ത്ഥത്തില്‍ നായകന്‍? വില്ലന്‍?!) മരണപ്പെട്ട ശേഷം എത്തിച്ചേരുന്നത് നരകത്തില്‍. അവിടെ കുഞ്ഞുടുപ്പിട്ട് പാട്ട് പാടി നൃത്തം വയ്ക്കാന്‍ പദ്മപ്രിയയും കൂട്ടുകാരികളും. ഒരു ബഷീറിയന്‍ കഥ പോലെ സമത്വ സുന്ദരമായ ഒരു ലോകം. ശുഭം!

ഒരു കാലത്ത് ശക്തരായ സ്ത്രീ കഥാപാത്രങ്ങളും അഭിനേതാക്കളും ഉണ്ടായിരുന്നു മലയാളത്തില്‍, നായകന്റെ ലേബലില്‍ അല്ലാതെ തന്നെ ഓടിയിരുന്ന സിനിമകളും. പിന്നീട് സുന്ദരമായ ശരീരവും മുഖവുമായി പല നാടുകളില്‍ നിന്നുള്ള നായികമാര്‍ വന്നു മിന്നി മറഞ്ഞു പോവുന്ന കാഴ്ചയായി മാറി.

എല്ലാവരും ഒരു പോലെ സംസാരിക്കുകയും ചെയ്തു (മിക്കപ്പോഴും ഒരേ ആളുകള്‍ തന്നെ ശബ്ദം നല്‍കിയിരുന്നത് കൊണ്ട്. 

ഇപ്പോഴും നായകനേ സ്വന്തം ശബ്ദം ആവശ്യമുള്ളു, നായികക്കില്ല). ഇടയ്ക്ക് ചില ഒറ്റപ്പെട്ട പ്രതിഭാ സ്ഫുരണങ്ങള്‍ ഉണ്ടായെങ്കിലും വിവാഹ ശേഷം അവരും വെള്ളിവെളിച്ചം ഉപേക്ഷിച്ചു. മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ എന്ന് പറഞ്ഞ പോലെ വെറും ഐറ്റം ഡാന്‍സ്‌നു മാത്രമായി രണ്ടു നായികമാര്‍ ഈ സിനിമയില്‍. (ഇപോഴുള്ള hype ഒക്കെ കഴിയുമ്പോള്‍ രമ്യ നമ്പീശന് 'അഭിനയിക്കാന്‍' നല്ല റോള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം!) നിത്യ മേനോനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

എന്തായാലും ആമിര്‍ ഖാന് അഭിമാനിക്കാം, അദ്ദേഹത്തിന്റെ 'ഡല്‍ഹി ബെല്ലി' ( 2011) എന്ന ചിത്രത്തിന്റെ സ്വാധീനം ഇനിയും അവസാനിച്ചിട്ടില്ല എന്നുള്ളതില്‍. Johnnie ഠീ സംവിധാനം ചെയ്ത ചൈനീസ് ചിത്രം Exiled (2006) എന്ന പടത്തിന്റെ കോപ്പി ആണ് ഈ സിനിമ എങ്കിലും ഡല്‍ഹി ബെല്ലിയുടെ സ്വാധീനം വളരെ വ്യക്തമാണ്. 

ഇങ്ങനെയൊക്കെ ആണെങ്കിലും അമല്‍ നീരദ് ക്യാമറ കൊണ്ട് വരയ്ക്കുന്ന മനോഹരമായ ഫ്രെയിംസിനെ കുറിച്ച് പറയാതെ വയ്യ. മലയാളത്തില്‍ സാധാരണ കാണാത്ത ഒരു സെന്‍സിബിലിറ്റിയിലൂടെയാണ് അമല്‍ നീരദിന്റെ ക്യാമറ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്. നിത്യ മേനോന്‍, അസിഫ് അലി പ്രണയ രംഗത്തിലെ പാട്ട് സീന്‍, റഹ്മാന്‍ മരിച്ചു വീഴുന്ന രംഗം മുതലായവ ചില ഉദാഹരങ്ങള്‍. പക്ഷേ ഭംഗിയാര്‍ന്ന ചില ദൃശ്യങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ സിനെമയാവില്ലലോ സാര്‍ 

വാല്‍ക്കഷണം ബാച്ചിലര്‍ പാര്‍ട്ടി കണ്ടിറങ്ങിയ ആളോട് സുഹൃത്ത് ' എത്ര നേരം ഉണ്ട് സിനിമ?'
'സിനിമ സത്യത്തില്‍ ഒന്നര മണിക്കൂര്‍ ഉള്ളു, അമല്‍ നീരദ് ആയതു കൊണ്ട് രണ്ടര മണിക്കൂര്‍, ഒരു മണിക്കൂര്‍ സ്ലോ മോഷന്‍!' 
(കടപ്പാട് വെറുതെ കിട്ടുന്ന sms കള്‍ക്ക് )