Pages

Thursday, August 18, 2011

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പ്രിയന്‍ സ്വന്തമാക്കി


സ്വന്തം ലേഖകന്‍ 

Story Dated:Wed, 17 Aug 2011 06:03:55 BST


മനസിനാകെ സമാധാനവും സന്തോഷം തരുന്ന ഒരു സാദാ സിനിമ. ഇതില്‍ കൂടുതലൊന്നും വിശേഷണങ്ങള്‍ അര്‍ഹിക്കുന്നില്ല സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബുവിന്റെ സിനിമ. പക്ഷേ ഈ സമാധാനവും സന്തോഷവും തന്നെ സോള്‍ട്ട് ആന്‍ഡ് പെപ്പറിനെ സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാഹിറ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.

അതിനാല്‍ തന്നെ മലയാളത്തില്‍ ഇറങ്ങുന്ന മികച്ച സിനിമകളുടെ റൈറ്റ് സ്വന്തമാക്കി ഹിന്ദിയില്‍ അത് അവതരിപ്പിക്കുന്നതിന് മടിക്കാത്ത പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മലയാള ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഹിന്ദി ചിത്രമായ തേസ് എന്നിവയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യും. ഈ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായാണ് സൂചന.

സോയാ അക്തര്‍ സംവിധാനം ചെയ്ത 'സിന്ദഗി ന മിലേഗി ദൊബാര' എന്ന ഫീല്‍ ഗുഡ് മൂവിയുടെ വന്‍ വിജയത്തോടെയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ലൈറ്റ് സബ്ജക്ട് സിനിമകള്‍ക്ക് ബോളിവുഡിലുള്ള സാധ്യത പ്രിയദര്‍ശന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സംവിധായകന്‍ ആഷിക് അബുവുമായി ബന്ധപ്പെട്ട് സിനിമയുടെ ഹിന്ദി റീമേക്ക് സംബന്ധിച്ച് സംസാരിച്ചു.

ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. വേറിട്ട രീതിയില്‍ കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരനും ദിലീപ് നായരും സംവിധായകന്‍ ആഷിക് അബുവുമാണ് സിനിമയുടെ വിജയശില്‍പികള്‍.

ചെറിയ ബജറ്റില്‍ തീര്‍ത്ത ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി ബോക്‌സ് ഓഫീസില്‍ തുടരുകയാണ്. ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലിയും മൈഥി, വിജയരാഘവന്‍ ഇവരൊക്കെ തട്ടുകടയിലെ കൊതിയൂറും വിഭവങ്ങള്‍ പോലെ പ്രേക്ഷകരുടെ മനം കീഴടക്കി കഴിഞ്ഞു. എന്തിന് അവിയല്‍ ബാന്‍ഡിന്റെ ആനക്കള്ളനെന്ന അടിപൊളി ഗാനം പോലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി തുടരുകയാണ്.

അനാവശ്യ സെന്റിമെന്റുകളോ ആക്ഷനോ കോമഡിയോ ഒന്നുമില്ലാതെ ലാളിത്യം നിറഞ്ഞ കഥയും അതിന് ചേരുന്ന മിതമായ അഭിനയവും ഒത്തുവന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പറിന് മുതല്‍ക്കൂട്ടായി. അനാവശ്യമായി ഒരു ഡയലോഗ് പോലും സിനിമയിലില്ല. അതിനാല്‍ തന്നെ ഈ സിംപിള്‍ മൂവി നെഞ്ചോടു ചേര്‍ക്കാന്‍ യുവാക്കളും കുടുംബ പ്രേക്ഷകരുമൊന്നും ഒട്ടും വൈകിയുമില്ല.

Thursday, August 11, 2011

ദിലീപ് സര്‍വാംഗ സുന്ദരിയായെത്തുന്നു...............

സ്വന്തം ലേഖകന്‍ 

കൊച്ചി: ജനപ്രീയ നായകന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ സൂപ്പര്‍സ്റ്റാര്‍ ദിലിപ് പെണ്‍വേഷം കെട്ടുന്നു. നേരത്തെ ചാന്ത് പൊട്ട് എന്ന ചിത്രത്തില്‍ പാതി സ്ത്രീവേഷം കെട്ടിയെങ്കില്‍ ഇത്തവണ സര്‍വാംഗ സുന്ദരിയായാണ് ദിലീപ് എത്തുന്നത്. അതും നായകന്‍ ബിജു മേനോന്റെ ഭാര്യയുടെ വേഷത്തില്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സുഹൃത്തുക്കളുടെ വേഷത്തിലാണ് ദിലീപും ബിജുമേനോനും പുതിയ സിനിമയില്‍ എത്തുന്നത്. ബിജുമേനോന്റെ ഭാര്യയുടെ വേഷത്തില്‍ ദിലീപ് അഭിനയിച്ചു തകര്‍ക്കുമെന്ന് തന്നെയാണ് വിശ്വാസം. സിബി കെ. തോമസ് ഉദയ് കൃഷ്ണ രചന നിര്‍വഹിച്ചിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ് ആണ്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജുമെല്ലാം താരസിംഹാസാനത്തിനുവേണ്ടി മത്സരിക്കുമ്പോള്‍ നമ്മുടെയെല്ലാം അയല്‍പക്കത്തെ പയ്യന്‍ എന്ന ഇമേജുമായി മിനിമം ഗാരന്റി നല്കുന്ന സിനിമകളുമായി ദിലീപ് മലയാള സിനിമയില്‍ തുടരുകയാണ്.

ആദ്യചിത്രംമുതല്‍ ഇന്നുവരെ ആ നടനോട് സ്‌നേഹം മാത്രമേ നമുക്കുള്ളൂ. ആബാലവൃദ്ധം ജനങ്ങള്‍ക്കും ദിലീപിനെ ഇഷ്ടമാണ്. ദിലീപിന്റെ സിനിമകള്‍ കാണുകയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമെന്ന് 98കാരനായ കേരളാ സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പോലും പറയുന്നു. അഞ്ചുവയസുള്ള കുട്ടികള്‍ പോലും പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും കല്യാണരാമനിലെയും ദിലീപ് തമാശകള്‍ ആസ്വദിക്കുന്നു. സീരിയസ് സിനിമകള്‍ കാണാനിഷ്ടപ്പെടുന്നവര്‍ കഥാവശേഷനും കല്‍ക്കട്ടാ ന്യൂസും കാണുന്നു. അതേ, ദിലീപ് ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. അക്ഷരാര്‍ത്ഥത്തില്‍ 'ജനപ്രിയ നായകന്‍'. അങ്ങനെ എല്ലാവരുടേയും ഇഷ്ടതാരമായ ദിലിപിന് ഇപ്പോള്‍ നല്ല കാലമാണെന്ന് തോന്നുന്നു. മെഗാതാരങ്ങള്‍ അത്രകണ്ട് വിജയിക്കാത്ത കാലത്ത് മിനിമം ഗാരണ്ടി അവകാശപ്പെടാനാകുന്ന താരമേതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ദിലീപ് എന്നാണ്. കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ഫിലിം സ്റ്റാര്‍സ് എന്നീ ചിത്രങ്ങളെല്ലാം ദിലീപിന്റെ മാര്‍ക്കറ്റ് വാല്യൂ വര്‍ധിപ്പിച്ചിരിക്കുന്നു.

ഒരു ആനയും അവറാച്ചന്‍ എന്ന യുവാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന മൈ നെയിം ഈ അവറാച്ചന്‍ എന്ന സിനിമയായിരുന്നു നേരത്തെ ദിലീപ്-ജോസ് തോമസ് ടീം പ്ലാന്‍ ചെയ്തത്. എന്നാല്‍ കഥയുടെ പൂര്‍ണതയില്ലായ്മ മൂലം അത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനുമുപ് ജോസ് തോമസ് ദിലീപ് സിബി ഉദയന്‍ ടീം ഒരുമിച്ചത് 'ഉദയപുരം സുല്‍ത്താന്‍' എന്ന സിനിമയ്ക്കു വേണ്ടിയാണ്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ജോണി ആന്റണി, ലാല്‍ ജോസ് എന്നിവര്‍ക്കും അടുത്ത വര്‍ഷം ദിലീപ് ഡേറ്റ് നല്‍കിയിട്ടുണ്ട്. 18 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ 100 ലധികം സിനിമകളിലാണ് ദിലീപ് വേഷം കെട്ടിയത്. അതില്‍ത്തന്നെ നിരവധി മെഗാഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ഹിറ്റുകളും. സല്ലാപത്തിലൂടെ ആദ്യമായി നായകനായ ശേഷം ഈ പുഴയും കടന്ന് മീനത്തില്‍ താലി കെട്ടി പഞ്ചാബി ഹൗസില്‍ എത്തിയപ്പോള്‍ തന്നെ ദിലീപ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നടനായി മാറി കഴിഞ്ഞിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നും ഉദയപുരം സുല്‍ത്താനായി വന്ന ഈ ജോക്കറിനെ മഞ്ജു വാര്യരുടെ ഭര്‍ത്താവ് എന്ന നിലയില്‍ നിന്നും മലയാള സിനിമയിലെ മുന്‍ നിരയിലേക്ക് എത്തിച്ച സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. ഈ സിനിമയുടെ വന്‍ വിജയം ദിലീപ് എന്ന നടന്റെ കരിയറില്‍ വന്‍ മുന്നേറ്റമാണു നടത്തിയത്.

ഇഷ്ടം , വര്‍ണക്കാഴ്ച്ചകള്‍, ഈ പറക്കും തളിക എന്നീ സിനിമകള്‍ ഒരു സാദാ നടന്‍ എന്നതില്‍ നിന്നും അയല്പക്കത്തെ പയ്യന്‍ എന്ന ഇമേജ് ദിലീപിനു നേടി കൊടുത്തു. കല്യാണ രാമന്‍, കുഞ്ഞിക്കൂനന്‍ പോലെയുള്ള പ്രേക്ഷകരെ ആര്‍ത്ത് ചിരിപ്പിച്ച ചിത്രങ്ങള്‍ മീശമാധവന്‍ എന്ന എക്കാലത്തെയും വലിയ ഹിറ്റ്. അതെ ദിലീപ് എന്ന ജനപ്രിയ നായകന്‍ സൂപ്പര്‍ താരമായി വളരുകയായിരുന്നു. സിഐഡി ൂസ, തിളക്കം പോലുള്ള സിനിമകള്‍ ദിലീപിന്റെ താരപദവി ഉറപ്പിക്കാന്‍ പോന്നവയായിരുന്നു. ജോഷി സംവിധാനം ചെയ്ത റണ്‍ വേ എന്ന ആക്ഷന്‍ കോമഡി സിനിമയുടെ വിജയത്തിലൂടെ ആക്ഷന്‍ രംഗങ്ങളിലും താന്‍ തിളങ്ങും എന്ന് ദിലീപ് കാണിച്ചു കൊടുത്തു. ചാന്തു പൊട്ടിലെ ദിലീപിന്റെ അഭിനയം വിമര്‍ശകരുടെ പോലും പ്രശംസ നേടിയെടുത്തതാണു. കരിയറില്‍ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളാണു ചില തിരിച്ചടികള്‍ ദിലീപിനു നേരിടേണ്ടി വന്നത്. സൂപ്പര്‍ താര പദവി കൈ വന്നതിനു ശേഷം ഒരു ആക്ഷന്‍ ഹീറോ പരിവേഷം നേടിയെടുക്കാന്‍ വേണ്ടി ദിലീപ് നടത്തിയ ഒരു ശ്രമമായിരുന്നു ദി ഡോണ്‍ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രൂ ഔട്ട് ആക്ഷന്‍ സിനിമ ഒരു വന്‍പരാജയമായി മാറുകയാണുണ്ടായത്.

ദിലീപ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏത് തരത്തിലുള്ള ദിലീപ് സിനിമകളാണു തങ്ങള്‍ക്ക് വേണ്ടത് എന്നതിന്റെ വ്യക്തമായ സൂചനയാണു ഡോണിന്റെ പരാജയം നല്കിയത്. മോഹന്‍ലാല്‍ ബാക്കി വെച്ചു പോയ ലാളിത്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍ എന്നതാണു തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ദിലീപ് പെട്ടെന്നു തന്നെ മനസ്സിലാക്കി. ഇതിനിടയില്‍ അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമ ബ്ലോക്ക് ബസ്റ്റര്‍ ആയത് ദിലീപിലെ നിര്‍മ്മാതാവിനു നേട്ടമായി. ട്വന്റി ട്വന്റിയുടെ വിജയം ഒഴിച്ചു നിര്‍ത്തിയാല്‍ 2008 2009 കാല ഘട്ടം ദിലീപിനെ സംബന്ധിച്ചു മോശം സമയമായിരുന്നു. ക്രേസി ഗോപാലന്‍, പാസഞ്ചര്‍ എന്നീ ഹിറ്റ് സിനിമകള്‍ ഉണ്ടായെങ്കിലും ലാല്‍ ജോസിന്റെ മുല്ലയും ഫാസിലിന്റെ മോസ് ി ക്യാറ്റുമെല്ലാം ബോക്‌സ് ഓഫീസ് ദുരന്തങ്ങളായത് ദിലീപിന്റെ താരപദവിക്ക് മങ്ങലേപ്പിച്ചു. കല്ക്കട്ട ന്യൂസ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതും സ്വലേ ആദ്യ വാരം തന്നെ തിയറ്ററുകളില്‍ ഹോള്‍ഡ് ഓവര്‍ ആയതും ദിലീപ് എന്ന നടന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയുടെ അവസാനമാണെന്നു ചിലര്‍ വിധിയെഴുതി.

2010ല്‍ ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന സിദിഖിന്റെ ബോഡി ഗാര്‍ഡ് തരക്കേടില്ലാത്ത അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിയെങ്കിലും മുന്‍ കാല സിദിഖ് ലാല്‍ സിനിമകളുടെ വിജയം ആവര്‍ത്തിക്കാതിരുന്നത് ദിലീപിനു ക്ഷീണമായി. ബോഡി ഗാര്‍ഡിനു ശേഷം വന്ന ആഗതനും ബോക്‌സ് ഓഫീസില്‍ നേട്ടമാവാതിരുന്നതോടെ ദിലീപ് യുഗം അവസാനിച്ചുവെന്ന് തന്നെ എല്ലാവരും കരുതി. എന്നാല്‍ പാപ്പി അപ്പച്ച എന്ന അപ്രതീക്ഷിത സൂപ്പര്‍ ഹിറ്റിലൂടെ ദിലീപ് വീണ്ടും തിരിച്ചു വന്നു.പാപി അപ്പച്ചക്ക് ശേഷം ഒരു നീണ്ടകാലയളവില്‍ ദിലീപ് സിനിമകള്‍ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ദിലീപ് നിര്‍മ്മിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലുബ് ഇതിനിടയില്‍ റിലീസ് ആവുകയും സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. തന്റെ 100 മത് ചിത്രം എന്ന പേരില്‍ പുറത്തിറങ്ങിയ കാര്യസ്ഥന്‍ ദിലീപിനു നിര്‍ണായകമായ ഒന്നായിരുന്നു. അതില്‍ ദിലീപ് പരിപൂര്‍ണ വിജയം കണ്ടു എന്നാണു കാര്യസ്ഥന്റെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തെളിയിക്കുന്നത്. തന്റെ വീഴ്ച്ചക്ക് വേണ്ടി കാത്തിരുന്നവര്‍ക്ക് ഒരു മെഗാഹിറ്റിലൂടെ ദിലീപ് മറുപടി കൊടുക്കുകയായിരുന്നു