Pages

Sunday, October 21, 2012

ഡാ, തടിയാ..



ഡാഡികൂളും സോള്‍ട്ട് ആന്റ് പെപ്പറും 22 ഫീമെയില്‍ കോട്ടയവും കഴിഞ്ഞ് ആഷിഖ് അബു കൂളായി പുതിയ കഥയും പരീക്ഷണവുമായി വീണ്ടും എത്തുകയാണ്; 'ഡാ തടിയ'നിലൂടെ. ഏതൊരു തടിയനും കേള്‍ക്കാന്‍ സാധ്യതയുളള വിളിയാണ് ഡാ തടിയാ. കളിയാക്കിയും സ്‌നേഹത്തോടെയും പലരും അങ്ങനെ വിളിക്കും. ശരീരം കുറച്ചു വലുപ്പമുളളവരുടെ ജീവിതത്തില്‍ നടക്കുന്ന കുറച്ചു കാര്യങ്ങളുടെ രസകരമായ ആവിഷ്‌ക്കാരമാണ് ഡാ തടിയനിലൂടെ ആഷിഖ് അബു സ്‌ക്രീനിലെത്തിക്കുന്നത്.

അഭിലാഷ് കുമാര്‍, ശ്യാം പുഷ്‌കര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഡി.ജെയായ പുതുമുഖം ശേഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു ആന്‍ അഗസ്റ്റിനാണ് നായിക. നിവിന്‍പോളി, ശ്രീരാമന്‍, കുഞ്ചന്‍, ശ്രീനാഥ് ഭാസി, മണിയന്‍ പിള്ളരാജു, ഇടവേളബാബു, എന്‍.എല്‍.ബാലകൃഷ്ണന്‍, ജയരാജ് വാര്യര്‍,കന്നട താരം അരുന്ധതി നാഗ്, തെസ്‌നിഖാന്‍, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നര്‍മ്മത്തിന്റെ നിറവില്‍ കഥ പറയുന്ന ചിത്രം തടിയന്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്്‌നങ്ങള്‍ പറയുന്നതിനൊപ്പം ഈ കാലത്തിന്റെ കുറേ കാര്യങ്ങളിലേക്കും ഫോക്കസ് ചെയ്യുന്നു. 

ഒരു തടിയന്റെ പ്രണയ കഥ 

''ഞങ്ങള്‍ 22 ഫീമെയില്‍ കോട്ടയം എഴുതുന്ന സമയത്ത് യാദൃച്ഛികമായി കിട്ടിയ സ്പാര്‍ക്കാണ് ഡാ തടിയന്റേത്.പിന്നീട് അടുത്ത ചിത്രത്തിന്റെ കഥയായി അതിനെ ഒരുക്കിയെടുക്കുകയായിരുന്നു. എല്ലാ സൗഹൃദ വലയങ്ങള്‍ക്കിടയിലും ഒരു തടിയനുണ്ടാകും. എനിക്ക് അറിയാവുന്ന എല്ലാ തടിയന്‍മാരും ബേസിക്കലി നല്ല മനസ്സുളള മനുഷ്യന്‍മാരാണ്. ഭക്ഷണം കൊടുക്കാനാണെങ്കിലും ആരെ സഹായിക്കാനും അവര്‍ മുന്നിലായിരിക്കും. അത്തരം കാര്യങ്ങളാണ് ഡാ തടിയനിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്.'', ആഷിഖ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പറയുന്നു. 

'ഡാതടിയാ' എന്ന സിനിമയുടെ സ്വഭാവം?
 

ഞാന്‍ ഡാ തടിയനെ ഒരു ഫണ്ണി ഫിലിമായിട്ടാണ് ഒരുക്കുന്നത്. പക്ഷേ, ഒരു പൊളിറ്റിക്കല്‍ ബാക്ഗ്രൗണ്ടിലൂടെയാണ് കഥയുടെ വികാസം. പലപ്പോഴും പറയണമെന്ന് കരുതിയ, പലരും പറയാന്‍ ആഗ്രഹിക്കുന്ന കുറച്ചു രാഷ്ട്രീയ കാര്യങ്ങളും അതിനിടയില്‍ വരുന്നു. അടിസ്ഥാന പരമായി ഒരു തടിയന്റെ പ്രണയ കഥയാണിത്. 

ഒരു പുതിയ സബ്ജക്ട് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ തടിയന്റെ മനോവ്യാപാരങ്ങള്‍ സ്‌ക്രീനിലെത്തിക്കുന്നത്?
എല്ലാവിധ പ്രേക്ഷകര്‍ക്കും രസിക്കാന്‍ കഴിയുന്ന ഒരു സിനിമ ഒരുക്കുമ്പോഴും എന്തെങ്കിലും ഒരു പുതിയ കാര്യങ്ങല്‍ അവതരിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അങ്ങനെയാണ് തടിയന്‍മാരുടെ ജീവിതകഥയിലേക്ക് ഇറങ്ങിയത്. ഭക്ഷണത്തോടുളള ഇഷ്ടം കൊണ്ട് കൂടുതല്‍ കഴിച്ച് തടിയന്‍മാരായവരും പാരമ്പര്യമായി തടി കൂടിയവരുമുണ്ടാകും. തടിയന്‍മാരെ തുടച്ചു നീക്കുക എന്ന രീതിയിലുളള പരസ്യങ്ങളൊക്കെ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. ഇവരെ വല്ലാതെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുന്ന സംഭവമാണ്. അതിനാല്‍ ഞങ്ങള്‍ തടിയന്‍മാര്‍ക്കു പിന്തുണ നല്കി ചിത്രത്തില്‍ ഒരു പാട്ടു തന്നെ ചെയ്യുന്നുണ്ട്.

'പാലം തൂണിലാണ് ഭായ് 
അതിനെന്താണ് ഭായ് 
ഞാന്‍ ഇങ്ങനെയാണ് ഭായ്
അതിനെന്താണ് ഭായ് 
പൂക്കള്‍ മഞ്ഞയാണ് ഭായ് 
ഇലകള്‍ പച്ചയാണ് ഭായ്
ഞാനിങ്ങനെയാണ് ഭായ് 
അതിനെന്താണ് ഭായ് 
ഇവിടെ പല്ലിയുണ്ട് ഭായ് 
ചീങ്കണ്ണിയുണ്ട് ഭായ് 
ഞാനിങ്ങനെയാണ് ഭായ് 
അതിനെന്താണ് ഭായ് '-എന്നിങ്ങനെ പോകുന്ന ഒരു പാട്ട്. 

ഡാ തടിയന്‍ എന്ന സിനിമയിലൂടെ ആഷിഖ് സംവിധായകന്‍ എന്ന നിലയില്‍ ഏത് രീതിയിലാണ് സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നത്?
 

എല്ലാവരും ഈ ലോകത്ത് സന്തോഷകരമായി ജീവിക്കാന്‍ അര്‍ഹതയുള്ളവരാണ്. അതിനകത്ത് വലിപ്പച്ചെറുപ്പങ്ങളില്ല. കച്ചവടവല്‍ക്കരിക്കപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ പല കാര്യങ്ങളും അറിയാതെ അടിച്ചേല്‍പ്പിക്കുന്നതാണ്. എല്ലാവരും തടിയന്മാരെ നോക്കും. ചിലര്‍ക്ക് സഹതാപമുണ്ടാകും. ചിലര്‍ ഉപദേശിക്കും. ഇവരുടെ ജീവിതത്തെ നിരീക്ഷിച്ചാല്‍ കുട്ടിക്കാലം മുതലേ വ്യത്യസ്ത അനുഭവങ്ങളിലൂടെയായിരിക്കും അവരുടെ യാത്ര.
 

ശേഖറിനെ എങ്ങനെയാണ് കണ്ടെത്തുന്നത്?
 

എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ തടിയന്മാരായിട്ടുണ്ട്. അമലിനെ (സംവിധായകന്‍ അമല്‍ നീരദ്) ഞങ്ങള്‍ തടിയാ എന്നാണ് വിളിക്കുന്നത്. എന്റെ സൗണ്ട് എഞ്ചിനിയര്‍ ഡാനിയും നല്ല തടിയുള്ളവനാണ്. പക്ഷേ ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും തടിയുള്ളത് ശേഖറിനാണ്. അതുപോലെ ആര്‍ക്കും ഇഷ്ടംതോന്നുന്ന ഒരു മുഖവും അവനുണ്ട്. ഏതാണ്ട് 135 കിലോഗ്രാം ഭാരവും അവനുണ്ട്. അങ്ങനെയാണ് ശേഖറിനെ ഡാ തടിയനിലെ കേന്ദ്രകഥാപാത്രമാകാന്‍ വിളിക്കുന്നത്. 


ഡി.ജെ.ശേഖര്‍ ഇനി ആക്ടര്‍ 

കൊച്ചി നഗരത്തിലെ ചെറുപ്പക്കാര്‍ക്ക് സുപരിചിതനായ ഡി.ജെ യാണ് ശേഖര്‍. സദാ പുഞ്ചിരി പൊഴിയുന്ന മുഖമുള്ള ഈ തടിയന്റെ സംഗീതത്തില്‍ ചുവടുകള്‍ വെക്കാത്തവര്‍ അവരില്‍ ചുരുക്കമായിരിക്കും.റമദാ റിസോ ര്‍ട്ടിലും ഡ്രീംസ് ഹോട്ടലിലും നിശാപാര്‍ട്ടികള്‍ക്ക് പങ്കെടുത്തവര്‍ക്ക് ഈ ഡി.ജെ യെ അങ്ങനെ മറക്കാന്‍ പറ്റില്ല. അത്ര വേഗം ഈ ചെറുപ്പക്കാരന്‍ മനസ്സില്‍ ഇടം നേടും. ഡ്രീംസ് ഹോട്ടലില്‍ ഡി.ജെ യായ ഈ സൗണ്ട് എഞ്ചിനിയര്‍ ഇനി അഭിനേതാവു കൂടിയാണ്. ആഷിഖിന്റെ ഡാ തടിയനില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശേഖരിന്റെ മനസ്സിലൂടെ...

ഡാ തടിയനിലേക്ക് എങ്ങനെയാണ് എത്തുന്നത്?
 

ഞാനാണ് ആഷിഖ് ചേട്ടന്റെ സോള്‍ട്ട് ആന്റ് പെപ്പറില്‍ ആനക്കള്ളന്‍ എന്ന പാട്ട് റീ മിക്‌സ് ചെയ്തത്. അന്നു മുതല്‍ ആഷിഖേട്ടനുമായി നല്ല പരിചയമാണ്.
അങ്ങനെ ഡാ തടിയാ എന്ന ചിത്രം ചെയ്യുമ്പോള്‍ എന്നെ വിളിച്ചിട്ട് അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന ചോദിക്കുകയായിരുന്നു. എനിക്ക് അഭിനയത്തില്‍ താല്പര്യമുണ്ടായിരുന്നില്ല. പിന്നെ ആഷിഖേട്ടന്റെ ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കാന്‍ വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഒന്ന് അഭിനയിച്ചു നോക്കാമെന്ന് വിചാരിച്ച് വന്നതാണ്. 

സിനിമയോട് താല്പര്യമില്ലേ?
 

സിനിമ ഒരു പാട് ഇഷ്ടമാണ്. ഫ്രീടൈമില്‍ ഒരു ദിവസം നാലു സിനിമകളൊക്കെ കാണാറുണ്ട്.

ആദ്യ സിനിമാനുഭവം?
 

ഞാന്‍ ഡാ തടിയനില്‍ അഭിനയിക്കുന്നതിന് മുമ്പ് ഒരു സെക്കന്റ് സമയം ഒരു സിനിമയില്‍ വന്നിട്ടുണ്ട്. ശ്യാമപ്രസാദ് സാര്‍ സംവിധാനം ചെയ്ത ഋതുവില്‍ ഒരു ഡിജെയുടെ വേഷം തന്നെയായിരുന്നു. 

അഭിനയം എന്‍ജോയ് ചെയ്യുന്നുണ്ടോ?
 

ഞാന്‍ ഇങ്ങനെ ബിസി ഷെഡ്യൂളില്‍ വര്‍ക്ക് ചെയ്തിട്ടില്ല എന്റെ കാര്യത്തില്‍ സാധാരണ ആഴ്ചയില്‍ രണ്ടു ദിവസമോ മൂന്നു ദിവസമോ മാത്രമേ വര്‍ക്കുണ്ടാവൂ. ബാക്കി ദിവസങ്ങളില്‍ വീട്ടിലിരുന്ന് മ്യൂസിക് പ്രൊഡക്ഷന്‍ ചെയ്യും. അങ്ങനെയൊക്കെയാണ്.
അഭിനയം ഒരു സംഭവാ. വീട്ടില്‍നിന്ന് മാറിനില്‍ക്കണം. ഞാന്‍ വല്ലാതെ ഹോംലി മാനാണ്. എവിടെപ്പോയാലും എത്രയും വേഗം വീട്ടിലെത്താന്‍ തിടുക്കം കാണിക്കുന്ന ആളാണ്. 

എപ്പോഴെങ്കിലും തടി ഒരു പ്രശ്‌നമായി തോന്നിയിട്ടുണ്ടോ?
 

ഇല്ല. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ എനിക്ക് നല്ല തടിയുണ്ടായിരുന്നു. സാധാരണ ആളുകള്‍ ചെയ്യുന്നതുപോലെ എല്ലാ കാര്യങ്ങളും ചെയ്യാറുണ്ട്. നടക്കാനൊക്കെ അല്‍പം സ്പീഡ് കുറയുമെന്നേയുള്ളൂ.

തടി കുറക്കാനൊന്നും നോക്കിയില്ലേ?
 

എന്റെ തടി പാരമ്പര്യമാണ്. ഫുഡ് കുറക്കാനൊന്നും നോക്കിയിട്ടില്ല. പറ്റുന്ന സമയമൊക്കെ നാല്പത്തിയഞ്ചു മിനിറ്റ് ജിമ്മില്‍പോയി വര്‍ക്കൗട്ട് ചെയ്യും. സാധാരണ ആള്‍ക്കാര്‍ കഴിക്കുന്ന രീതിയിലും അളവിലുമേ കഴിക്കാറുള്ളൂ. പിന്നെ എന്റെ ശരീരപ്രകൃതി അങ്ങനെയായതുകൊണ്ട് എളുപ്പം ഇഫക്റ്റ് ചെയ്യും. ഈ ബോഡി എനിക്കൊരു പ്രയാസമായി തോന്നിയിട്ടില്ല. എന്റെ മുത്തശ്ശിക്കും അമ്മയ്ക്കുമൊക്കെ അത്യാവശ്യം നല്ല തടിയുണ്ട്. ആ പ്രകൃതമാണ് എനിക്ക് കിട്ടിയത്.

തടിയാ എന്ന് വിളിച്ച് ആരെങ്കിലും കളിയാക്കാറുണ്ടോ?
 

കുട്ടിക്കാലത്തൊക്കെ എല്ലാവരും തടിയാ എന്നു വിളിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ഡാ തടിയാ എന്നാണ് വിളിക്കാറ്. ജിമ്മിലൊക്കെ പോയാല്‍ തടി കുറക്കാന്‍ ഫ്രീയായി പലരും അഡൈ്വസ് തരും. അവര്‍ നല്ല രീതിയിലാണ് അതൊക്കെ ചെയ്യുന്നത്. പക്ഷേ, ഒരുപാട് ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്കൊരു ബുദ്ധിമുട്ടാകും.

കൊളസ്‌ട്രോള്‍, ബി.പി. എന്നിവയൊക്കെ ചെക്ക് ചെയ്യാറുണ്ടോ?
 

ബി.പി.യും കൊളസ്‌ട്രോളുമൊക്കെ നോര്‍മലാണ്. അധിക സമയത്തും ഇരുന്ന് ജോലി ചെയ്യുന്നതിനാല്‍ എല്ലാ ദിവസവും അല്‍പനേരം നടക്കും. അതൊക്കെയായിരിക്കാം കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നത്. ഇപ്പോള്‍ എനിക്ക് 29 വയസ്സേ ആയിട്ടുള്ളൂ. അതുകൊണ്ട് കൊളസ്‌ട്രോളും ഷുഗറുമൊക്കെ കണ്‍ട്രോള്‍ ചെയ്യണം.

ബാങ്കിംഗ് അവേഴ്‌സ്


പ്രണയം, പ്രതികാരം, കൊലപാതകം, മൊബൈല്‍ ദുരുപയോഗം, കൊള്ളയടിക്കാനുള്ള ശ്രമം, സൗഹൃദം, കുടുംബങ്ങളിലെ അസ്വാരസ്യം, കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍, പോലീസുകാരും കുറ്റം തെളിയിക്കലും. ഇതെല്ലാം ചേര്‍ന്നാല്‍ കെ. മധുവുവിന്റെ ബാങ്കിങ് അവേഴ്‌സ് എന്ന മലയാള സിനിമയായി.

നഗര മധ്യത്തിലെ ലിമോ ബാങ്കില്‍ ഒരു പ്രവര്‍ത്തി ദിവസം രാവിലെ പത്തു മുതല്‍ നാല് മണി വരെ അരങ്ങേറുന്ന സംഭവ പരമ്പരകളാണ് ഈ സിനിമയുടെ കഥാ തന്തു. നാല് ചെറുപ്പക്കാര്‍ ഈ ബാങ്ക് കൊള്ളയടിക്കുക എന്ന ഉദ്ദേശവുമായി അവിടെ എത്തുന്നു, ഇവരുടെ ബുദ്ധി കേന്ദ്രമായ അഞ്ചാമത്തെ ആള്‍ വേഷം മാറി ആരും സംശയിക്കാത്ത മട്ടില്‍ ഇവരുടെ കൂടെ ചേരുന്നുമുണ്ട്. കൂട്ടത്തില്‍ പ്രണയം ഉള്ളില്‍ പേറുന്നവര്‍, കൊള്ള തടയാനായി ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ അങ്ങനെ കുറേ ആളുകള്‍. എല്ലാത്തിനുമൊടുവില്‍ അനൂപ് മേനോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബാങ്കിംഗ് അവേഴ്‌സിനുള്ളില്‍ നടന്ന കാര്യങ്ങളുടെ ചുരുളഴിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ഒരു suspense thriller / murder mystery ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ആളുകളെ പിടിച്ചിരുത്തുന്ന, ആകാംക്ഷ നിറഞ്ഞ ഒരു കഥാ ഘടന, ചടുല താളത്തില്‍ ഉള്ള അവതരണം. എന്നാല്‍ ബാങ്കിങ് അവേഴ്‌സില്‍ അബദ്ധങ്ങള്‍ നിരവധിയാണ്. ഈ സിനിമ സംഭവിക്കുന്നത് തന്നെ ബാങ്കിനുള്ളില്‍ അല്പനേരത്തേക്ക് വൈദ്യുതി വിച്ചേദിക്കപ്പെടുമ്പോള്‍ നടക്കുന്ന ഒരു സംഭവത്തില്‍ നിന്നാണ്. പകല്‍ നേരത്ത് കറന്റ് പോയാല്‍ കൂരിരുട്ടാകുന്ന ബാങ്ക് എവിടെയാണാവോ ഉള്ളത്! കൈയില്‍ മൊബൈല്‍ ഫോണ്‍ ഉള്ള ഏതൊരാളും ആദ്യം ചെയ്യുന്ന ഒന്നാണ് ഇരുട്ടത്ത് മൊബൈല്‍ ഓണ്‍ ആക്കുക എന്നത്, ഈ ബാങ്കില്‍ വന്ന ആരും തന്നെ ഫോണ്‍ കൈ കൊണ്ട് തൊട്ടതു പോലുമില്ല! 

ബാങ്കിലെ ചെറിയൊരു ഇടത്തില്‍ കവര്‍ച്ച നടത്താനെത്തിയ മൂന്നുപേര്‍, വേഷം മാറി വന്ന നാല് പോലീസുകാര്‍, പള്ളീലച്ചന്‍ എന്നിങ്ങനെ കുറെ പേര്‍ തേരാ പാര നടന്നിട്ടും ആരും അന്വേഷിക്കുന്നില്ല, അതും നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രം ഉദ്യോഗസ്ഥന്‍ ഉള്ള ബാങ്കില്‍! 

ഇതിനിടയ്ക്ക് സി സി ടി വി ക്യാമറയ്ക്ക് താഴെ നിന്ന് കൊള്ളയടിക്കാന്‍ വന്ന പയ്യന്മാര്‍ തോക്ക് ലോഡ് ചെയ്യുന്നുമുണ്ട്! ആകെ നാലഞ്ചു പേര്‍ കാത്തു നില്‍ക്കുന്ന ബാങ്കില്‍ ടോക്കണ്‍ നമ്പര്‍ നൂറിനു പുറത്ത്! (ഒരു മാസത്തേക്കുള്ള ടോക്കണ്‍ ക്രമമായി വിളിക്കുന്നതാണോ എന്നറിയില്ല! കെട്ടിലും മട്ടിലും പുതുമയുള്ള, കടും പച്ച, മജന്ത വര്‍ണ്ണങ്ങള്‍ വാരി തൂവിയ ചുമരുകള്‍ ഒക്കെയുള്ള ഈ ന്യൂ ജനറേഷന്‍ ലിമോ ബാങ്കില്‍ അങ്ങനെയുമാവാം കാര്യങ്ങള്‍!). 

ചെറിയ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതായി കാണിക്കുന്നുണ്ട് ഈ ചിത്രത്തില്‍, അഞ്ചാറ് തടിമാടന്‍ ഗുണ്ടകള്‍ കുട്ടിയുടെ വാ പൊത്തിപ്പിടിച്ചു തോക്കും ചൂണ്ടി ഒരു കാറില്‍ ഇരുന്നു അവളുടെ അച്ഛനെ ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തുന്ന രംഗങ്ങളും കാണിച്ചു. ഈ കുരുന്നിനെ പേടിപ്പിക്കാനാവുമോ തോക്ക് ചൂണ്ടി ഇരിക്കുന്നത്? അതോ പ്രേക്ഷകരെ പേടിപ്പിക്കാനോ!

അമിതാഭിനയത്തിന്റെ പരിശീലനക്കളരി പോലെ ആയിരുന്നു ഈ ബാങ്ക്. ശങ്കര്‍, കൈലാഷ്, ജിഷ്ണു, അശോകന്‍, ഇര്‍ഷാദ് തുടങ്ങിയവരൊക്കെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ഇതില്‍. പോലീസ് വേഷം തന്നെ താങ്ങാന്‍ കെല്‍പ്പില്ലാത്ത പോലെ തോന്നിച്ച കമ്മീഷണര്‍ നായിക (മേഘ്‌ന രാജ് ) തോക്ക് ചൂണ്ടി നില്‍ക്കുന്നവനോട് 'സ്‌റ്റോപ്പിറ്റ്' ' എന്ന് പറഞ്ഞു ഈ കൂട്ടത്തില്‍ ചേരുന്നുണ്ട്. ടിനി ടോം മാത്രമായിരുന്നു കൂട്ടത്തില്‍ മികച്ചു നിന്നത്. ബ്ലൂ ടൂത്തും ചെവിയില്‍ തിരുകി പോലീസുകാര്‍ തലങ്ങും വിലങ്ങും നടന്നു ബോറടിപ്പിച്ചുവെങ്കിലും അനൂപ് മേനോന്റെ ബുദ്ധിയുള്ള പോലീസുകാരന്‍ നല്ല ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രേക്ഷകര്‍ക്ക് കഥ മുഴുവന്‍ പറഞ്ഞു തന്നു കാര്യങ്ങള്‍ വെളിച്ചത് കൊണ്ട് വന്നു എന്നത് ആശ്വാസം പകരുന്നു. 

എസ് എന്‍ സ്വാമിയോടൊപ്പം ഇരുപതാം നൂറ്റാണ്ടും സി ബി ഐ ഡയറിക്കുറിപ്പുകളും ഒക്കെ സമ്മാനിച്ച സംവിധായകന്‍ കെ മധു 
സുമേഷ്, അമല്‍ എന്നീ പുതുമുഖങ്ങളുടെ ദുര്‍ബലമായ തിരക്കഥ അതേ പടി സിനിമയാക്കിയിരിക്കുന്നു.