Pages

Sunday, October 21, 2012

ബാങ്കിംഗ് അവേഴ്‌സ്


പ്രണയം, പ്രതികാരം, കൊലപാതകം, മൊബൈല്‍ ദുരുപയോഗം, കൊള്ളയടിക്കാനുള്ള ശ്രമം, സൗഹൃദം, കുടുംബങ്ങളിലെ അസ്വാരസ്യം, കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍, പോലീസുകാരും കുറ്റം തെളിയിക്കലും. ഇതെല്ലാം ചേര്‍ന്നാല്‍ കെ. മധുവുവിന്റെ ബാങ്കിങ് അവേഴ്‌സ് എന്ന മലയാള സിനിമയായി.

നഗര മധ്യത്തിലെ ലിമോ ബാങ്കില്‍ ഒരു പ്രവര്‍ത്തി ദിവസം രാവിലെ പത്തു മുതല്‍ നാല് മണി വരെ അരങ്ങേറുന്ന സംഭവ പരമ്പരകളാണ് ഈ സിനിമയുടെ കഥാ തന്തു. നാല് ചെറുപ്പക്കാര്‍ ഈ ബാങ്ക് കൊള്ളയടിക്കുക എന്ന ഉദ്ദേശവുമായി അവിടെ എത്തുന്നു, ഇവരുടെ ബുദ്ധി കേന്ദ്രമായ അഞ്ചാമത്തെ ആള്‍ വേഷം മാറി ആരും സംശയിക്കാത്ത മട്ടില്‍ ഇവരുടെ കൂടെ ചേരുന്നുമുണ്ട്. കൂട്ടത്തില്‍ പ്രണയം ഉള്ളില്‍ പേറുന്നവര്‍, കൊള്ള തടയാനായി ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ അങ്ങനെ കുറേ ആളുകള്‍. എല്ലാത്തിനുമൊടുവില്‍ അനൂപ് മേനോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബാങ്കിംഗ് അവേഴ്‌സിനുള്ളില്‍ നടന്ന കാര്യങ്ങളുടെ ചുരുളഴിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ഒരു suspense thriller / murder mystery ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ആളുകളെ പിടിച്ചിരുത്തുന്ന, ആകാംക്ഷ നിറഞ്ഞ ഒരു കഥാ ഘടന, ചടുല താളത്തില്‍ ഉള്ള അവതരണം. എന്നാല്‍ ബാങ്കിങ് അവേഴ്‌സില്‍ അബദ്ധങ്ങള്‍ നിരവധിയാണ്. ഈ സിനിമ സംഭവിക്കുന്നത് തന്നെ ബാങ്കിനുള്ളില്‍ അല്പനേരത്തേക്ക് വൈദ്യുതി വിച്ചേദിക്കപ്പെടുമ്പോള്‍ നടക്കുന്ന ഒരു സംഭവത്തില്‍ നിന്നാണ്. പകല്‍ നേരത്ത് കറന്റ് പോയാല്‍ കൂരിരുട്ടാകുന്ന ബാങ്ക് എവിടെയാണാവോ ഉള്ളത്! കൈയില്‍ മൊബൈല്‍ ഫോണ്‍ ഉള്ള ഏതൊരാളും ആദ്യം ചെയ്യുന്ന ഒന്നാണ് ഇരുട്ടത്ത് മൊബൈല്‍ ഓണ്‍ ആക്കുക എന്നത്, ഈ ബാങ്കില്‍ വന്ന ആരും തന്നെ ഫോണ്‍ കൈ കൊണ്ട് തൊട്ടതു പോലുമില്ല! 

ബാങ്കിലെ ചെറിയൊരു ഇടത്തില്‍ കവര്‍ച്ച നടത്താനെത്തിയ മൂന്നുപേര്‍, വേഷം മാറി വന്ന നാല് പോലീസുകാര്‍, പള്ളീലച്ചന്‍ എന്നിങ്ങനെ കുറെ പേര്‍ തേരാ പാര നടന്നിട്ടും ആരും അന്വേഷിക്കുന്നില്ല, അതും നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രം ഉദ്യോഗസ്ഥന്‍ ഉള്ള ബാങ്കില്‍! 

ഇതിനിടയ്ക്ക് സി സി ടി വി ക്യാമറയ്ക്ക് താഴെ നിന്ന് കൊള്ളയടിക്കാന്‍ വന്ന പയ്യന്മാര്‍ തോക്ക് ലോഡ് ചെയ്യുന്നുമുണ്ട്! ആകെ നാലഞ്ചു പേര്‍ കാത്തു നില്‍ക്കുന്ന ബാങ്കില്‍ ടോക്കണ്‍ നമ്പര്‍ നൂറിനു പുറത്ത്! (ഒരു മാസത്തേക്കുള്ള ടോക്കണ്‍ ക്രമമായി വിളിക്കുന്നതാണോ എന്നറിയില്ല! കെട്ടിലും മട്ടിലും പുതുമയുള്ള, കടും പച്ച, മജന്ത വര്‍ണ്ണങ്ങള്‍ വാരി തൂവിയ ചുമരുകള്‍ ഒക്കെയുള്ള ഈ ന്യൂ ജനറേഷന്‍ ലിമോ ബാങ്കില്‍ അങ്ങനെയുമാവാം കാര്യങ്ങള്‍!). 

ചെറിയ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതായി കാണിക്കുന്നുണ്ട് ഈ ചിത്രത്തില്‍, അഞ്ചാറ് തടിമാടന്‍ ഗുണ്ടകള്‍ കുട്ടിയുടെ വാ പൊത്തിപ്പിടിച്ചു തോക്കും ചൂണ്ടി ഒരു കാറില്‍ ഇരുന്നു അവളുടെ അച്ഛനെ ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തുന്ന രംഗങ്ങളും കാണിച്ചു. ഈ കുരുന്നിനെ പേടിപ്പിക്കാനാവുമോ തോക്ക് ചൂണ്ടി ഇരിക്കുന്നത്? അതോ പ്രേക്ഷകരെ പേടിപ്പിക്കാനോ!

അമിതാഭിനയത്തിന്റെ പരിശീലനക്കളരി പോലെ ആയിരുന്നു ഈ ബാങ്ക്. ശങ്കര്‍, കൈലാഷ്, ജിഷ്ണു, അശോകന്‍, ഇര്‍ഷാദ് തുടങ്ങിയവരൊക്കെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ഇതില്‍. പോലീസ് വേഷം തന്നെ താങ്ങാന്‍ കെല്‍പ്പില്ലാത്ത പോലെ തോന്നിച്ച കമ്മീഷണര്‍ നായിക (മേഘ്‌ന രാജ് ) തോക്ക് ചൂണ്ടി നില്‍ക്കുന്നവനോട് 'സ്‌റ്റോപ്പിറ്റ്' ' എന്ന് പറഞ്ഞു ഈ കൂട്ടത്തില്‍ ചേരുന്നുണ്ട്. ടിനി ടോം മാത്രമായിരുന്നു കൂട്ടത്തില്‍ മികച്ചു നിന്നത്. ബ്ലൂ ടൂത്തും ചെവിയില്‍ തിരുകി പോലീസുകാര്‍ തലങ്ങും വിലങ്ങും നടന്നു ബോറടിപ്പിച്ചുവെങ്കിലും അനൂപ് മേനോന്റെ ബുദ്ധിയുള്ള പോലീസുകാരന്‍ നല്ല ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രേക്ഷകര്‍ക്ക് കഥ മുഴുവന്‍ പറഞ്ഞു തന്നു കാര്യങ്ങള്‍ വെളിച്ചത് കൊണ്ട് വന്നു എന്നത് ആശ്വാസം പകരുന്നു. 

എസ് എന്‍ സ്വാമിയോടൊപ്പം ഇരുപതാം നൂറ്റാണ്ടും സി ബി ഐ ഡയറിക്കുറിപ്പുകളും ഒക്കെ സമ്മാനിച്ച സംവിധായകന്‍ കെ മധു 
സുമേഷ്, അമല്‍ എന്നീ പുതുമുഖങ്ങളുടെ ദുര്‍ബലമായ തിരക്കഥ അതേ പടി സിനിമയാക്കിയിരിക്കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.