Pages

Sunday, February 17, 2013

വിജയ്-മോഹന്‍ലാല്‍ ചിത്രം പണം കൊയ്യും



 'തലൈവ' പൂര്‍ത്തിയാവും മുമ്പെ മറ്റൊരു വിജയ് ചിത്രം കോളിവുഡില്‍ സംസാരവിഷമാകുന്നു. സൂപ്പര്‍താരം മോഹന്‍ലാലും വിജയ്‌യും ഒന്നിയ്ക്കുന്ന ജില്ലിയാണ് തമിഴ് സിനിമയില്‍ വമ്പന്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായി ജില്ല മാറുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ പ്രവചനം. നേശന്റെ സംവിധാനത്തില്‍ ആര്‍ബി ചൗധരി നിര്‍മിയ്ക്കുന്ന ചിത്രത്തിലെ വമ്പന്‍താരനിര തന്നെയാണ് പ്രേക്ഷകരില്‍ പ്രതീക്ഷയും ആവേശവും വളര്‍ത്തുന്നത്. തുപ്പാക്കി നായിക കാജല്‍ അഗര്‍വാള്‍ തന്നെയാണ് ജില്ലയിലും വിജയ്‌ക്കൊപ്പം എത്തുന്നത്. ഡി ഇമ്മന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നട്ടിയാണ്. കോടികള്‍ കൊയ്യുമെന്ന് ഉറപ്പായതിനാല്‍ ജില്ലയുടെ വിതരണാവകാശം സ്വന്തമാക്കാന്‍ കോളിവുഡില്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. തുപ്പാക്കിയുടെ മാര്‍ക്കറ്റിങ് ഏറ്റെടുത്ത ജെമിനി ഫിലിം സര്‍ക്യൂട്ട് തന്നെയാണ് ജില്ലയും നോട്ടമിട്ടിരിയ്ക്കുന്നത്. ഇതിനായി എത്ര പണം വാരിയെറിയാനും അവര്‍ തയാറാണത്രേ. ആര്‍ബി ചൗധരിയുമായി ജിഎഫ്‌സി ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. 

3ഡിയില്‍ മോഹന്‍ലാല്‍ തന്നെ താരം



മോഹന്‍ലാല്‍   ബോളിവുഡില്‍ നിന്നുള്ള ത്രീഡിപ്പനി മലയാള സിനിമയെയും പിടികൂടുകയാണ്. ത്രിമാനസാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഒരുപിടി സിനിമകളാണ് മലയാളത്തില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്. വിനയന്റെ ഡ്രാക്കുളയും രക്തരക്ഷസ്സും മമ്മൂട്ടി-പൃഥ്വി ടീമിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം വരെ 3ഡിയിലാവും തിയറ്ററുകളിലെത്തുക. അതേസമയം പഴയസിനിമകള്‍ പൊടിത്തട്ടിയെടുത്ത് 3ഡിയില്‍ റീറിലീസ് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ സിനിമകള്‍ക്കാണ് ഡിമാന്റ് എന്നതാണ് മറ്റൊരു പ്രത്യേകത. ലാല്‍-പ്രിയന്‍ ടീമിന്റെ കിലുക്കം 3ഡിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് ഏതാനും ദിവസം മുമ്പാണ്. ഇതിന് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും 3ഡിയിലേക്ക് മാറ്റാനുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ലാലിന്റെ കരുത്തുറ്റ സിനിമകളിലൊന്നായ സ്ഫടികമാണ് 3ഡിയാക്കാന്‍ നീക്കം നടക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടകത്തിലെ മോഹന്‍ലാലിന്റെ എക്കാലത്തെയും കരുത്തുറ്റ വേഷങ്ങളിലൊന്നാണ്. കിലുക്കം 3ഡിയിലേക്ക് മാറ്റുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അനുവാദം ഒരു സംഘം തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുവാദം നല്‍കേണ്ടത് നിര്‍മാതാവായ മോഹനാണെന്ന് സംഘത്തെ അറിയിച്ചുവെന്ന് പ്രിയന്‍ പറഞ്ഞു. ഇതുമാത്രമല്ല മലയാളത്തിലെ മറ്റുപല വമ്പന്‍ ഹിറ്റുകളും 3ഡിയിലേക്ക് മാറ്റാന്‍ ഇവര്‍ക്ക് ആലോചനയുണ്ടെന്നും പ്രിയന്‍ വ്യക്തമാക്കുന്നു. 

കൊടുങ്കാറ്റിനായി ആഷിക് അബു മോഹന്‍ലാലിനൊപ്പം



കൊടുങ്കാറ്റായി വീശാന്‍ മോഹന്‍ലാല്‍. ഒപ്പം ആഷിക് അബുവും. ന്യൂജനറഷേന്‍ സിനിമകളുടെ പ്രയോക്താവായ ആഷിക് അബുവും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൊടുങ്കാറ്റ്. മൂന്നു മാസം മുമ്പ് ലാലുമായി നടന്ന ചര്‍ച്ചയിലാണ് സിനിമ ചെയ്യാനുള്ള തീരുമാനമായതെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.

ആഷിക്കിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ശ്യാംപുഷ്‌കരന്‍-ദിലീഷ് നായര്‍(സാള്‍ട്ട് & പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയ) ടീമിലെ ശ്യാം പുഷ്‌കരന്‍ 'കൊടുങ്കാറ്റ'ിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറുകയാണ്. 

നേരത്തെ പ്രഖ്യാപിച്ച ഇടുക്കി ഗോള്‍ഡാണ് ആഷിക് ഉടന്‍ ചിത്രീകരിക്കുക. അതു കഴിഞ്ഞ് ഒക്‌ടോബറോടെ ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം ഗ്യാങ്‌സ്റ്റര്‍ തുടങ്ങും. അതിനും ശേഷമേ കൊടുങ്കാറ്റിന്റെ ജോലികള്‍ തുടങ്ങൂ. മിക്കവാറും വര്‍ഷാന്ത്യത്തോടെ ചിത്രം പ്രതീക്ഷിക്കാം. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.

ക്ലൈമാക്‌സ് എത്തുന്നു...സില്‍ക്കായി സന ഖാനും...



മോഡലിങ്ങിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മുംബൈയിലെ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുകയാണ് സന. അപ്പോഴാണ് മലയാളത്തില്‍ നിന്ന് അപ്രതീക്ഷിതമായി നിര്‍മ്മാതാവ് പി.ജെ. തോമസിന്റെ വിളിവരുന്നത്. സില്‍ക്ക് സ്മിതയുടെ ജീവിതം മലയാളത്തില്‍ സിനിമയാവുന്നു. നായികയാവാമോ? എന്താണ് പറയേണ്ടതെന്ന് സംശയം. കഥകേട്ട ശേഷം സന തീരുമാനമെടുക്കാമെന്ന് കരുതി. അങ്ങനെ നിര്‍മ്മാതാവിനോട് മുംബൈയിലേക്ക് വരാന്‍ പറഞ്ഞു.

ഡേര്‍ട്ടി പിക്ചര്‍ കണ്ട സുഹൃത്തുക്കള്‍ വിലക്കി. ഓവര്‍ ഗ്ലാമറസ്സാകേണ്ടി വരും. വേണ്ടാന്ന് പറഞ്ഞാല്‍ മതിയായിരുന്നു... വീട്ടിലെല്ലാവര്‍ക്കും ടെന്‍ഷന്‍. വരാന്‍ പറഞ്ഞത് അബദ്ധമായോഎന്നും തോന്നി. രണ്ട് ദിവസത്തിനകം നിര്‍മ്മാതാവ് എത്തി. കേട്ടപ്പോള്‍ കഥ സൂപ്പര്‍. പക്ഷെ സില്‍ക്കിന്റെ ജീവിതമാണ്. ലൊക്കേഷനിലെത്തിയാല്‍ കഥ മാറുമോയെന്ന് സംശയം കൊണ്ട് തുറന്ന് ചോദിച്ചു . ഇത് സില്‍ക്കിന്റെ യഥാര്‍ത്ഥ ജീവിതമാണ്. ഡേര്‍ട്ടി പിക്ചര്‍ പോലെയാവില്ല. മലയാളമല്ലേ കൂടുതല്‍ ഗ്ലാമറസാവേണ്ടി വരില്ല. കഥയെഴുതിയ ആന്റണി ഈസ്റ്റ്മാനും നിര്‍മാതാവും ഉറപ്പ് നല്‍കി. ആ ഉറപ്പില്‍ വിശ്വസിച്ച് സില്‍ക്ക് സ്മിതയാവാമെന്ന് സന വാക്കു കൊടുത്തു.

സിനിമയുടെ മുന്നൊരുക്കത്തിനായി സ്മിത അഭിനയിച്ച രണ്ട് സിനിമകള്‍ കണ്ടു. അഭിനയത്തിന് കൃത്രിമത്വം വരുമെന്ന ഭയം മൂലം കൂടുതല്‍ സിനിമകള്‍ കാണണ്ട എന്ന് തീരുമാനിച്ചു. സംവിധായകന്റെ നിര്‍ദ്ദേശാനുസരണം അഭിനയിക്കേണ്ടി വരുമെന്നാണ് കരുതിയതെങ്കിലും, സ്വാതന്ത്ര്യത്തോടെ അഭിനയിക്കാനുള്ള അവസരമാണ് ലൊക്കേഷനിലെല്ലാം ലഭ്യമായത്- സന പറയുന്നു. തമിഴിലും തെലുങ്കിലുമൊക്കെത്തന്നെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായികാ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രം ലഭിച്ചത് മലയാളത്തില്‍ നിന്നാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നായികാ വേഷം കൈകാര്യം ചെയ്തിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് ക്ലൈമാക്‌സിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രീകരണം പൂര്‍ത്തിയായി തിരിച്ച് മുംബൈയിലെ വീട്ടിലെത്തുമ്പോഴും സില്‍ക്ക് ഒപ്പമുണ്ടായിരുന്നു. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയുടെ നിബന്ധനകളില്‍ നിന്ന് പുറത്ത് കടന്നിട്ടും സില്‍ക്ക് മനസ്സില്‍ നിന്ന് വിട്ടു പോയില്ല. എന്റെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും ശക്തമായ കഥാപാത്രം. ആരെന്ത് പറഞ്ഞാലും അതേപടി വിശ്വസിക്കുന്ന പൊട്ടിപ്പെണ്ണ്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കേണ്ടിയിരുന്നത് കൊണ്ട് കഴിഞ്ഞ മൂന്ന് മാസം ഞാന്‍ അജ്ഞാത വാസത്തിലായിരുന്നു. ഒറ്റ ഫോണ്‍ കോള്‍ പോലും അനുവദിച്ചിരുന്നില്ല അവിടെ. അത് കൊണ്ട് പുറത്തെന്ത് നടക്കുന്നുവെന്ന് അറിഞ്ഞിരുന്നില്ല. എന്തായാലും സിനിമ പുറത്തിറങ്ങുമ്പോള്‍ ആദ്യ ഷോ കാണാന്‍ കേരളത്തിലേക്ക് വരുമെന്നും താരഭാരമേതുമില്ലാതെ ഇവര്‍ പറഞ്ഞു.

പുതുമുഖം സബിന്‍ സണ്ണിയാണ് ചിത്രത്തിലെ നായകന്‍ . മോഡല്‍ രംഗത്ത് നിന്നാണ് ഈ ചെറുപ്പക്കാരനും എത്തുന്നത്. കൂടാതെ സുരേഷ് കൃഷ്ണ, അരവിന്ദ്, ബിജുക്കുട്ടന്‍, തമിഴ് നടന്‍ രവികാന്ത്, തിലക്, ഇ.എ. രാജേന്ദ്രന്‍, ലക്ഷ്മി ശര്‍മ്മ, ശാന്തി വില്ല്യംസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നൈസ് മൂവീസിന്റെ ബാനറില്‍ പി.ജെ. തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കലൂര്‍ ഡെന്നിസാണ്.

വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബേണി ഇഗേ്‌നഷ്യസ് ഈണം പകരുന്നു. അനിലാണ് സംവിധായകന്‍. ചെന്നൈ, കോയമ്പത്തൂര്‍, കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ ഈ മാസം പ്രദര്‍ശനത്തിനെത്തും.