Pages

Sunday, February 17, 2013

ക്ലൈമാക്‌സ് എത്തുന്നു...സില്‍ക്കായി സന ഖാനും...



മോഡലിങ്ങിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മുംബൈയിലെ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുകയാണ് സന. അപ്പോഴാണ് മലയാളത്തില്‍ നിന്ന് അപ്രതീക്ഷിതമായി നിര്‍മ്മാതാവ് പി.ജെ. തോമസിന്റെ വിളിവരുന്നത്. സില്‍ക്ക് സ്മിതയുടെ ജീവിതം മലയാളത്തില്‍ സിനിമയാവുന്നു. നായികയാവാമോ? എന്താണ് പറയേണ്ടതെന്ന് സംശയം. കഥകേട്ട ശേഷം സന തീരുമാനമെടുക്കാമെന്ന് കരുതി. അങ്ങനെ നിര്‍മ്മാതാവിനോട് മുംബൈയിലേക്ക് വരാന്‍ പറഞ്ഞു.

ഡേര്‍ട്ടി പിക്ചര്‍ കണ്ട സുഹൃത്തുക്കള്‍ വിലക്കി. ഓവര്‍ ഗ്ലാമറസ്സാകേണ്ടി വരും. വേണ്ടാന്ന് പറഞ്ഞാല്‍ മതിയായിരുന്നു... വീട്ടിലെല്ലാവര്‍ക്കും ടെന്‍ഷന്‍. വരാന്‍ പറഞ്ഞത് അബദ്ധമായോഎന്നും തോന്നി. രണ്ട് ദിവസത്തിനകം നിര്‍മ്മാതാവ് എത്തി. കേട്ടപ്പോള്‍ കഥ സൂപ്പര്‍. പക്ഷെ സില്‍ക്കിന്റെ ജീവിതമാണ്. ലൊക്കേഷനിലെത്തിയാല്‍ കഥ മാറുമോയെന്ന് സംശയം കൊണ്ട് തുറന്ന് ചോദിച്ചു . ഇത് സില്‍ക്കിന്റെ യഥാര്‍ത്ഥ ജീവിതമാണ്. ഡേര്‍ട്ടി പിക്ചര്‍ പോലെയാവില്ല. മലയാളമല്ലേ കൂടുതല്‍ ഗ്ലാമറസാവേണ്ടി വരില്ല. കഥയെഴുതിയ ആന്റണി ഈസ്റ്റ്മാനും നിര്‍മാതാവും ഉറപ്പ് നല്‍കി. ആ ഉറപ്പില്‍ വിശ്വസിച്ച് സില്‍ക്ക് സ്മിതയാവാമെന്ന് സന വാക്കു കൊടുത്തു.

സിനിമയുടെ മുന്നൊരുക്കത്തിനായി സ്മിത അഭിനയിച്ച രണ്ട് സിനിമകള്‍ കണ്ടു. അഭിനയത്തിന് കൃത്രിമത്വം വരുമെന്ന ഭയം മൂലം കൂടുതല്‍ സിനിമകള്‍ കാണണ്ട എന്ന് തീരുമാനിച്ചു. സംവിധായകന്റെ നിര്‍ദ്ദേശാനുസരണം അഭിനയിക്കേണ്ടി വരുമെന്നാണ് കരുതിയതെങ്കിലും, സ്വാതന്ത്ര്യത്തോടെ അഭിനയിക്കാനുള്ള അവസരമാണ് ലൊക്കേഷനിലെല്ലാം ലഭ്യമായത്- സന പറയുന്നു. തമിഴിലും തെലുങ്കിലുമൊക്കെത്തന്നെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായികാ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രം ലഭിച്ചത് മലയാളത്തില്‍ നിന്നാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നായികാ വേഷം കൈകാര്യം ചെയ്തിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് ക്ലൈമാക്‌സിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രീകരണം പൂര്‍ത്തിയായി തിരിച്ച് മുംബൈയിലെ വീട്ടിലെത്തുമ്പോഴും സില്‍ക്ക് ഒപ്പമുണ്ടായിരുന്നു. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയുടെ നിബന്ധനകളില്‍ നിന്ന് പുറത്ത് കടന്നിട്ടും സില്‍ക്ക് മനസ്സില്‍ നിന്ന് വിട്ടു പോയില്ല. എന്റെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും ശക്തമായ കഥാപാത്രം. ആരെന്ത് പറഞ്ഞാലും അതേപടി വിശ്വസിക്കുന്ന പൊട്ടിപ്പെണ്ണ്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കേണ്ടിയിരുന്നത് കൊണ്ട് കഴിഞ്ഞ മൂന്ന് മാസം ഞാന്‍ അജ്ഞാത വാസത്തിലായിരുന്നു. ഒറ്റ ഫോണ്‍ കോള്‍ പോലും അനുവദിച്ചിരുന്നില്ല അവിടെ. അത് കൊണ്ട് പുറത്തെന്ത് നടക്കുന്നുവെന്ന് അറിഞ്ഞിരുന്നില്ല. എന്തായാലും സിനിമ പുറത്തിറങ്ങുമ്പോള്‍ ആദ്യ ഷോ കാണാന്‍ കേരളത്തിലേക്ക് വരുമെന്നും താരഭാരമേതുമില്ലാതെ ഇവര്‍ പറഞ്ഞു.

പുതുമുഖം സബിന്‍ സണ്ണിയാണ് ചിത്രത്തിലെ നായകന്‍ . മോഡല്‍ രംഗത്ത് നിന്നാണ് ഈ ചെറുപ്പക്കാരനും എത്തുന്നത്. കൂടാതെ സുരേഷ് കൃഷ്ണ, അരവിന്ദ്, ബിജുക്കുട്ടന്‍, തമിഴ് നടന്‍ രവികാന്ത്, തിലക്, ഇ.എ. രാജേന്ദ്രന്‍, ലക്ഷ്മി ശര്‍മ്മ, ശാന്തി വില്ല്യംസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നൈസ് മൂവീസിന്റെ ബാനറില്‍ പി.ജെ. തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കലൂര്‍ ഡെന്നിസാണ്.

വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബേണി ഇഗേ്‌നഷ്യസ് ഈണം പകരുന്നു. അനിലാണ് സംവിധായകന്‍. ചെന്നൈ, കോയമ്പത്തൂര്‍, കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ ഈ മാസം പ്രദര്‍ശനത്തിനെത്തും.

No comments:

Post a Comment

Note: Only a member of this blog may post a comment.