Pages

Friday, September 14, 2012

മുഖാമുഖം (ഫേസ് ടു ഫേസ്)


മുഖാമുഖം കാണുമ്പോള്‍...

ഒരു കൊലപാതകത്തിന്റെ അന്വേഷണവഴിയില്‍ യാദൃച്ഛികമായി ഒരാള്‍ എത്തുമ്പോള്‍ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരും? അതും പോലീസ് സര്‍വ്വീസിലുണ്ടിരുന്ന ഒരാളായാല്‍. മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു. ഒരുക്കന്ന 'ഫേസ് ടു ഫേസ്' അത്തരമൊരു അന്വേഷണകഥയാണ് പറയുന്നത്. 

ഈ ചിത്രത്തിലൂടെ കാലത്തിനൊപ്പം പുതിയ പാതയില്‍ സഞ്ചരിക്കുകയാണ് വി.എം.വിനു. ഇതു വരെ താന്‍ സംവിധാനം ചെയ്യാത്ത രീതിയിലുളള ഒരു മമ്മൂട്ടിച്ചിത്രം എന്ന് തീര്‍ത്തും അവകാശപ്പെടാവുന്ന ഒരു സിനിമയാണ് വിനുവിനെ സംബന്ധിച്ച് ഫേസ് ടു ഫേസ്. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് യുവതിരക്കഥാകൃത്തായ മനോജാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കാ'ണ് ഇതിനു മുന്‍പ് മനോജ് തിരക്കഥയെഴുതിയത്. 

അജയന്‍ വിന്‍സന്റ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ സിദ്ധിക്ക്, കലാഭവന്‍ മണി, വിജയരാഘവന്‍, മാമുക്കോയ, പ്രതാപ് പോത്തന്‍, വിനീത് കുമാര്‍ , നിഷാന്ത് സാഗര്‍, ഫിറോസ് ഖാന്‍, റോമ, വനിത തുടങ്ങിയവരും വേഷമിടുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ഇന്നിന്റെ സത്യങ്ങള്‍-വിഎം.വിനു

'ഞാന്‍ ഇതു വരെ ചെയ്യാത്ത രീതിയിലുളള സിനിമ എന്ന് എനിക്ക് പറയാന്‍ കഴിയുന്ന സിനിമയാണിത്. ഞാന്‍ ചെയ്തു വന്ന സിനിമകളിലെ ഫാമിലി അന്തരീക്ഷത്തിനൊപ്പം ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍, ഇപ്പോഴത്തെ തലമുറ എന്തു കൊണ്ട് ഇങ്ങനെയായിപ്പോകുന്നു എന്ന വേവലാതി, വേദന എന്നിവയെല്ലാം ഈ ചിത്രം പങ്കുവെക്കുന്നു. നമ്മള്‍ കുട്ടികളെ എങ്ങനെയെല്ലാം ശ്രദ്ധിച്ചാല്‍ അവര്‍ കുഴപ്പത്തില്‍പോയി ചാടാതിരിക്കും എന്ന് പറയാനുളള ശ്രമവും ഇതില്‍ നടത്തിയിരിക്കുന്നു. രക്ഷിതാക്കളുടെ ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലാത്തതാണ് കുട്ടികള്‍ വഴിതെറ്റുന്നതിന് ഒരു പ്രധാന കാരണം. നമ്മളുടെ സ്‌നേഹവും പരിചരണവും നല്ല രീതിയില്‍ വന്നാല്‍ തന്നെ കുട്ടികള്‍ നേര്‍വഴിക്കു വരും. അനാവശ്യമായ കാര്യങ്ങളില്‍പെട്ട് കുഴപ്പക്കാരാവുകയില്ല. ഇത്തരം കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്ന ഒരു സബ്ജക്ടാണിത്.' വി.എം.വിനു വിശദീകരിച്ചു. 


താങ്കള്‍ ഇതു വരെ ചെയ്യാത്ത രീതിയിലുളള ഒരു സിനിമ ചെയ്യുമ്പോള്‍ ഷൂട്ടിങ്ങില്‍ എന്തെല്ലാം പ്രത്യേകതകളുണ്ട്?
 

ഞാന്‍ സ്ഥിരം ചെയ്യുന്ന സിനിമയുടെ രീതിയും സബ്ജക്ടുമല്ലാത്തതിനാല്‍ മേക്കിങ്ങില്‍ കുറേ മാറ്റങ്ങള്‍ ഉണ്ട്. എനിക്കൊപ്പം പ്രവര്‍ത്തിക്കാറുളള സ്ഥിരം സാങ്കേതിക പ്രവര്‍ത്തകരല്ല ഫേസ് ടു ഫേസില്‍ ഉള്ളത്. ന്യൂ ജനറേഷന്‍ സിനിമ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സബ്ജക്ടിലെ പുതുമയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ രീതിയില്‍ ഫേസ് ടു ഫേസിന് തികച്ചും ഒരു പുതുമയുണ്ട്. 

മമ്മൂട്ടി എന്ന അഭിനേതാവിനൊപ്പം നാലാമത്തെ തവണ എത്തുമ്പോള്‍ അദ്ദേഹത്തിന് നല്കിയ കഥാപാത്രത്തിന് എന്തെല്ലാം പുതുമകള്‍ നല്കാനായിട്ടുണ്ട്? 

മമ്മൂക്കയുടെ പതിവു അന്വേഷണ സിനിമയില്‍ നിന്ന് ഏറെ അകലം പ്രാപിക്കാന്‍ സാധിക്കുന്നു. മമ്മൂക്ക വേഷമിടുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രം പോലീസ് സര്‍വ്വീസില്‍ ഇപ്പോഴില്ലാത്ത ആളാണ്. പക്ഷേ , അദ്ദേഹത്തിന് ഒരു കൊലപാതകത്തിന്റെന്റെ അന്വേഷണ വഴിയില്‍ എത്തേണ്ടി വരുന്നു. അദ്ദേഹത്തിന്റെ അന്വേഷണ വഴികളെല്ലാം തികച്ചും പുതിയ രീതിയിലാണ്. അത് മമ്മൂക്ക ഇതു വരെ ചെയ്യാത്ത് കഥാപാത്രത്തിന്റെ രീതിയിലാണ്
പെണ്‍പട്ടണം കഴിഞ്ഞതിനു ശേഷം ചെയ്യുന്ന സിനിമയാണ് ഫേസ് ടു ഫേസ് . നല്ലൊരു കഥയ്ക്കുളള കാത്തിരിപ്പിലായിരുന്നോ? 
അതെ പെണ്‍പട്ടണത്തിനു ശേഷം നല്ലൊരു കഥ കിട്ടിയിട്ടില്ലെങ്കില്‍ സിനിമ ചെയ്യേണ്ടെന്ന് കരുതിയതായിരുന്നു. നമ്മള്‍ സിനിമ ചെയ്തിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ഒന്നും സംഭവിക്കുകയില്ല. അതേ സമയം നമ്മള്‍ ഒരു മോശം സിനിമയുമായി വന്നാല്‍ പ്രേക്ഷകര്‍ തിരസ്‌ക്കരിക്കും. അതിനാല്‍ എനിക്ക് മനസ്സിന് ഇഷ്ടപ്പെടാത്ത ഒരു സിനിമ ചെയതില്ല. ഈ സബ്ജക്ട് വന്നപ്പോള്‍ കഥ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. അങ്ങനെ നല്ലൊരു തിരക്കഥയാകുന്നതു വരെ കാത്തിരിക്കുകയായിരുന്നു.

പുതിയ ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷ?
 

വലിയ അവകാശവാദങ്ങളൊന്നുമില്ല. എന്റെ മുന്‍ സിനിമകളിലേതു പോലെ കുടുംബാന്തരീക്ഷത്തിന്റെ സ്‌നേഹക്കാഴ്ചകളുണ്ടെങ്കിലും ഇന്നിന്റെ കുറേ സത്യങ്ങള്‍ ഈ ചിത്രത്തില്‍ കൊണ്ടു വരാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.

കാത്തിരുന്ന ഫേസ് ടു ഫേസ് 

സീരിയല്‍ രംഗത്തു നിന്ന് സിനിമയുടെ വഴികളിലേക്ക് എത്തിയ എഴുത്തുകാരനാണ് മനോജ്. ഉണ്ണിയാര്‍ച്ച സീരിയലിന്റെ തിരക്കഥാകൃത്ത് എന്ന ലേബലോടെ സിനിമയിലേക്ക് എത്തിയ മനോജ് രഞ്ജിത്തിന്റെ കഥയ്ക്ക് തിരക്കഥയെഴുതിയാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി സിനിമയുടെ വിശാലമായ ലോകത്ത് എത്തുന്നത്. താന്‍ കഥയും തിരക്കഥയുമെഴുതിയ ഒരു മമ്മൂട്ടിച്ചിത്രം സാക്ഷാത്ക്കരിക്കുന്നതിന്റെ സന്തോഷത്തിലാണ ഈ യുവ എഴുത്തുകാരന്‍.

'എന്റെ മനസ്സില്‍ ഒരു കഥയുടെ എലമെന്റ്് ഉണ്ടായപ്പോള്‍ വിനുവേട്ടനോട് (വി.എം.വിനു) പറയുകയായിരുന്നു. അങ്ങനെ അതിലെ പ്രധാന കഥാപാത്രം മമ്മൂട്ടി എന്ന അഭിനേതാവിന് അനുയോജ്യമാണെന്ന് ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു. മമ്മൂക്ക് കഥ കേട്ട് ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ഉത്തരവാദിത്വവും ആവേശവുമായി. അങ്ങനെയാണ് ഫേസ് ടു ഫേസ് എന്ന് സിനിമയിലൂടെ ഞാന്‍ ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ ഭാഗമായി മാറുന്നത്. ഈ അവസരം എനിക്ക് കിട്ടിയ വലിയ ഭാഗ്യമായി കരുതുകയാണ്.
ഫേസ് ടു ഫേസ് എന്ന കഥയുടെ സ്പാര്‍ക്ക് ? 
യങ്ങ് ജനറേഷന്റെ ജീവിതം പലരും നെഗറ്റീവായിട്ടോണ് കാണുക. പക്ഷേ, അവരുടെ ജീവിതത്തില്‍ വളരെ എഫക്ടീവായിട്ട് വരുന്ന കുറേ കാര്യങ്ങളുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളെല്ലാം നമ്മളില്‍ ഭൂരിഭാഗവും മോശം എന്ന രീതിയിലാണ് കാണുന്നത്.


ചില സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനോ റിലേഷന്‍ഷിപ്പിനോ ആളില്ലാതാകുമ്പോള്‍ അവരുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയുന്നത് ഫേസ് ബുക്കിലെ സുഹൃത്തായിരിക്കും. ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ തന്നെയാണ് ഈ വ്യഗ്രത കാണിക്കുന്നത്. ബന്ധങ്ങള്‍ നില നിര്‍ത്താതെ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.

ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി മനോജ് എന്ന എഴുത്തുകാരനില്‍ നിന്ന് ആദ്യമായി വരികയാണ്. ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി ചെയ്യാം എന്ന് പ്ലാനിലാണോ ഫേസ് ടു ഫേസിലേക്ക് എത്തിയത്?
 

ഒരു പുതിയ രീതിയിുലുളള കഥ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീടാണ് ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറി എന്ന രീതിയിലൊക്കെ എത്തുന്നത്. ഒരു കഥയ്ക്ക് ഒരു വഴി ആവശ്യമാണല്ലോ. അങ്ങനെയാണ് അന്വേഷണ കഥയെ കൂട്ടു പിടിച്ചത്. 

മമ്മൂട്ടിച്ചിത്രം ചെയ്യാമെന്ന കരുതിയായിരുന്നോ കഥ ആലോചിച്ചത്?
 

മമ്മൂക്ക, ലാലേട്ടന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് എഴുതാന്‍ കഴിയുകയെന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ, ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാം എന്ന് വിചാരിച്ചിട്ടല്ല കഥ ആലോചിച്ചത്. ഞാന്‍ വിനുവേട്ടനോട് കഥ പറഞ്ഞപ്പോള്‍ ഇത് മമ്മൂക്കയ്ക്ക് പറ്റിയതാണെന്ന് അദ്ദേഹം പറയുകയായിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.