Pages

Friday, September 14, 2012

റണ്‍ ബേബി റണ്‍




കാലത്തിനൊത്ത പ്രമേയം തിരഞ്ഞെടുക്കുന്നതും ഡയലോഗുകളിലൂടെ മാത്രമല്ലാതെ ദൃശ്യങ്ങളിലൂടെയും കഥ പറയാം എന്ന ചിന്താഗതിയുമാണ് എന്തൊക്കെ പേരിട്ട് വിളിച്ചാലും മലയാള സിനിമയിലെ നവവസന്തത്തിന്റെ മുഖമുദ്ര. ഒരുപറ്റം യുവസംവിധായകരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ എപ്പോഴും അപ്‌ഡേറ്റഡായി കാലത്തിനൊപ്പം സഞ്ചരിക്കുന്നതില്‍ മിടുക്ക് കാട്ടാറുള്ള ഡയറക്ടറാണ് ജോഷി.

ഓണക്കാലത്ത് ജോഷി ഒരുക്കിയ 'റണ്‍ ബേബി റണ്‍' ന്യൂജനറേഷന്റേയും ഓള്‍ഡ് ജനറേഷന്റേയും ഇഷ്ടം ഒരുപോലെ സമ്പാദിക്കുന്നു. ഒരു പെര്‍ഫക്ട് ചിത്രത്തില്‍ നിന്ന് അകലെയാണെങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ റണ്‍ ബേബി റണ്‍ കണ്ട ജനം നിരാശരാകില്ല. കഥ ഒറ്റവരിയില്‍ ചേര്‍ക്കാനുള്ളതേയുള്ളൂ. എന്നാല്‍ സിനിമയുടെ ചടുലമായ ആഖ്യാനമാണ് ഈ ത്രില്ലര്‍ സിനിമയെ വേറിട്ടുനിര്‍ത്തുന്നത്. 

ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ അന്തരീക്ഷമാണ് റണ്‍ ബേബി റണ്ണിന്റെ കഥാപരിസരം. ടി.വി ജേര്‍ണലിസ്റ്റുകള്‍ മുമ്പം കഥാപാത്രമായി മലയാളിക്ക് മുമ്പിലെത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായി അവരുടെ ജോലിയില്‍ കേന്ദ്രീകരിച്ചാണ് റണ്‍ ബേബി റണ്‍ നീങ്ങുന്നത്. വാര്‍ത്ത എങ്ങനെ കണ്ടെത്തുന്നു. അതിന്റെ ഉറവിടമെന്തൊക്കെയാകാം, ഉറവിടം വിശ്വസിക്കാവുന്നതാണോ, അതില്‍ അപകടസാധ്യത എങ്ങനെയൊക്കെ, ചതിയും വഞ്ചനയ്ക്കുമുള്ള സ്ഥാനം എല്ലാം സിനിമ അക്കമിട്ട് നിരത്തുന്നു. മുമ്പ് പാസഞ്ചര്‍ എന്ന ചിത്രത്തില്‍ രഞ്ജിത് ശങ്കര്‍ ഒരു പത്രപ്രവര്‍ത്തകയുടെ ജോലിയും വെല്ലുവിളികളും ഭീഷണികളും കുറച്ചൊക്കെ വിശദീകരിച്ചിരുന്നു. 

കെട്ടുറപ്പുള്ള തിരക്കഥയാണ് റണ്‍ ബേബി റണ്ണിന്റെ ബലം. ദൃശ്യമാധ്യമലോകത്തെക്കുറിച്ച് തിരക്കഥാകൃത്തായ സച്ചി നല്ല ഗൃഹപാഠം ചെയ്തുവെന്ന് സിനിമ വിളിച്ചുപറയുന്നു. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ മാധ്യമലോകത്തിന്റെ പിന്നാമ്പുറ കഥകളും സാങ്കേതിക ഉപകരണങ്ങളുടെ വിന്യാസവും അവയുടെ ഉപയോഗവും ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ കൗതുകവും ജനിപ്പിക്കും. ടി.വി സ്‌ക്രീനില്‍ തെളിയുന്ന ബ്രേക്കിങ്‌ന്യൂസിനും എക്‌സ്‌ക്ലൂസീവിനും പിന്നിലെ അധ്വാനവും തന്ത്രവും ആസൂത്രണവും സൃഷ്ടിക്കുന്ന വാര്‍ത്തകളും ഒക്കെ ഇതില്‍ കാണാം.

റോയിട്ടേഴ്‌സിന്റെ സ്ട്രിങ്ങര്‍ പാനലിലുള്ള കാമറാമാനാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേണു എന്ന കഥാപാത്രം. വ്യക്തിജീവിതത്തിലുണ്ടായ ഒരു സംഭവത്തോടെ കേരളം വിട്ട് ഡല്‍ഹിയിലും മുംബൈയിലുമായി ജോലിചെയ്യുന്ന വേണു പഴയൊരു കേസില്‍ മൊഴികൊടുക്കാനായി കേരളത്തിലെത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറാണ് അമല പോള്‍ അവതരിപ്പിക്കുന്ന രേണുക. ചാനല്‍ പോരില്‍ എക്‌സ്‌ക്ലൂസീവിനായുള്ള ഒരു റിപ്പോര്‍ട്ടറുടെയും കാമറാമാന്റെയും ഓട്ടം പിന്നീടങ്ങോട്ട് നിര്‍ത്താതെയുള്ള ഓട്ടത്തിന് കാരണമാകുന്നതെങ്ങനെയാണ് ചിത്രം കാട്ടിത്തരുന്നു. മലയാള വാര്‍ത്താ ചാനല്‍ പോരില്‍ പകച്ചുനില്‍ക്കുന്ന മലയാളിക്ക് എന്താണ് ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ ലോകമെന്നും അവിടെ നടക്കുന്നതെന്തൊക്കെയാണെന്നും കൃത്യമായ വിവരം പകരുകയും ഒപ്പം വിമര്‍ശന രൂപമവുമാകുന്നു സിനിമ. 

പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്താന്‍ പോന്ന ചേരുവകളെല്ലാം സിനിമയില്‍ അടങ്ങിയിരിക്കുന്നു. വലിയ അഭിനയസാധ്യതയോ വെല്ലുവിളിയോ നിറഞ്ഞ വേഷമോ അല്ല മോഹന്‍ലാലിന്റെ വേണു. എന്നാല്‍ കഥാപാത്രമായി ഒതുങ്ങി പക്വതയുള്ള അഭിനയം അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നു. അനായാസ അഭിനയശൈലി ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ആനന്ദം പകരും. ലാലിനൊപ്പം തന്നെ മുഴുനീള വേഷമാണ് അമല പോളിന്റെ രേണുകയ്ക്കും. ബിജുമേനോന്റെ ഹൃഷിശേഖറും ലാലിന്റ വേണുവും ചേര്‍ന്നുള്ള മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ നര്‍മ്മരംഗങ്ങള്‍. ബിജുമേനോന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെട്ടുവരുന്നു. സിനിമ നായക കേന്ദ്രീകൃതമാകുന്നില്ല. ഇവിടെ നായകന്റെ വിജയവും പരാജയവും നിങ്ങള്‍ക്ക് കാണാം.

സായ്കുമാറിന്റെ രാഷ്ട്രീയക്കാരനും സിദ്ദിഖിന്റെ ബിസിനസ്സ് പ്രമുഖനും വേഷഭൂഷാദികളിലും ഭാവപ്രകടനങ്ങളിലും ഒന്നും പുതുമ നല്‍കാതെ കടന്നുപോകുന്നു. ഏറെക്കാലത്തിന് ശേഷം ഷമ്മിതിലകനും ചിത്രം ശ്രദ്ധിക്കപ്പെടുന്ന വേഷം നല്‍കി. ആര്‍.ഡി രാജശേഖറാണ് കൈയടി നേടുന്ന മറ്റൊരാള്‍. അത്ര സുന്ദരദൃശ്യങ്ങളാണ് ഈ ഛായാഗ്രാഹകന്റെ സംഭാവന. പ്രത്യേകിച്ചും ആറ്റുമണല്‍ പായയില്‍...എന്ന് തുടങ്ങുന്ന ഗാനരംഗം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗ ഈണമിട്ട ഈ ഗാനം ഇതിനോടകം തന്നെ മലയാളികളുടെ ചുണ്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.

പ്രണയും തെറ്റിദ്ധാരണയും, ക്ലൈമാക്‌സിന് മുമ്പ് മാത്രം സത്യാവസ്ഥ തിരിച്ചറിയുന്നതും അങ്ങനെ ചില ക്ലീഷേകള്‍ റണ്‍ ബേബി റണ്ണും ആവര്‍ത്തിക്കുന്നു. ഗ്രാന്‍ഡ്മാസ്റ്റിലെ അന്തരീക്ഷത്തോട് സാമ്യമുണ്ട് നായികയും നായികനുമായുള്ള ബന്ധത്തിനും തെറ്റിദ്ധാരണയ്ക്കുമൊക്കെ.
സച്ചിയുടെ സ്‌ക്രിപ്റ്റില്‍ യുക്തിരാഹിത്യങ്ങളും പിഴവുകളും അങ്ങിങ്ങ് കടന്നുകൂടിയിട്ടുണ്ടെങ്കിലും അതിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധപതിയാനുള്ള സമയം നല്‍കാതെ തിടുക്കത്തില്‍ കഥപറഞ്ഞുപോകാന്‍ ജോഷിക്ക് കഴിയുന്നു. നായകനും നായികയുമായുള്ള പ്രണയം ഒഴിവാക്കിയാലും സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. ഈ കുറവുകളൊക്കെയുണ്ടെങ്കിലും കെട്ടുറപ്പുള്ള തിരക്കഥ ലഭിച്ചാല്‍ തന്റെ ക്രാഫ്റ്റുകൊണ്ട് എങ്ങനെയൊരു ദൃശ്യാനുഭവമാക്കാമെന്ന് ജോഷി റണ്‍ ബേബി റണ്ണിലൂടെ വ്യക്തമാക്കുന്നു. സച്ചിയും സേതുവും സ്വതന്ത്രരായപ്പോള്‍ മല്ലുസിങ്ങുമായെത്തിയ സേതുവിനെ അപേക്ഷിച്ച് ആദ്യ സ്വതന്ത്ര സംരംഭത്തില്‍ സച്ചി മികച്ചൊരു തിരക്കഥയൊരുക്കി പ്രശംസ അര്‍ഹിക്കുന്നു

2005 ല്‍ മോഹന്‍ലാലിനെ നായകനാക്കി തന്നെയെടുത്ത നരന്‍ എന്ന ചിത്രത്തിന് ശേഷം ജോഷിയില്‍ നിന്നും ഇത്ര മികച്ചൊരു ചിത്രമുണ്ടായിട്ടില്ല. ഏതായാലും ഓണക്കാലത്തെ ബംബര്‍ തന്നെയാണ് റണ്‍ ബേബി റണ്‍.

എം.കെ 



No comments:

Post a Comment

Note: Only a member of this blog may post a comment.