Pages

Monday, December 10, 2012

റോസി സെല്ലുലോയ്ഡിലൂടെ വീണ്ടും


മലയാള സിനിമയിലെ ആദ്യ നായിക എന്ന വിശേഷണത്തിനര്‍ഹയായി ജീവിതത്തിലെ ദുരന്തനായികയായി മാറിയ പി.കെ. റോസിയുടെയും ജെ.സി. ഡാനിയേലിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജ് ജെ.സി. ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവായ, സംവിധായക വേഷമണിയുന്ന ചിത്രത്തില്‍ പുതുമുഖം ചാന്ദ്‌നിയാണ് നായിക. മംമ്ത, മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിനു എബ്രഹാമിന്റെ 'നഷ്ടനായിക' എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ജെ.സി. ഡാനിയേല്‍ ജീവചരിത്രത്തെയും ആധാരമാക്കിയാണ് കമല്‍ 'സെല്ലുലോയ്ഡ്' ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം തിരക്കഥയും, നിര്‍മാണവും കമല്‍ നിര്‍വഹിക്കുന്നു.

1928 ലെ കേരള ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന് ഏറെ ഹോംവര്‍ക്ക് നടത്തിയതായി കമല്‍ പറഞ്ഞു. കാലത്തെ തിരിച്ചു പിടിക്കുന്ന ചിത്രമെന്ന നിലയില്‍ കഥാപാത്ര രൂപീകരണത്തിലും, വേഷവിധാനത്തിലും, പശ്ചാത്തലത്തിലും, സംഭാഷണത്തിലും കാലികബന്ധം നിലനിര്‍ത്താന്‍ കമല്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജാ ചടങ്ങിനുശേഷം തിരുവനന്തപുരം ഫോര്‍ട്ട് ഹോസ്പിറ്റലിനടുത്തുള്ള സുന്ദരവിലാസം പാലസിലാണ് ചിത്രീകരണം നടന്നത്. പൃഥ്വിരാജും മംമ്ത മോഹന്‍ദാസും ചേര്‍ന്ന സീനാണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ ജെ.സി. ഡാനിയേലിന്റെ ഭാര്യ ജാനറ്റായാണ് മംമ്ത വേഷമിടുന്നത്. പൃഥ്വിരാജിനെ ഒന്നര മണിക്കൂര്‍ നേരത്തെ ചമയം കൊണ്ടാണ് പട്ടണം റഷീദ്, ജെ.സി. ഡാനിയേലാക്കി മാറ്റിയത്. ആ കാലഘട്ടത്തിലെ ഭാഷാപ്രയോഗം വശത്താക്കാന്‍ ഒരു സ്‌പെഷല്‍ ഭാഷാവിദഗ്ധനെ കമല്‍ സെറ്റില്‍ നിയോഗിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പുതുമകളെക്കുറിച്ച് സംവിധായകന്‍ കമല്‍ സംസാരിക്കുന്നു.
 
എങ്ങനെയാണ് മലയാള സിനിമയിലെ ആദ്യനായികയായ റോസിയെയും ആ ചിത്രത്തിന്റെ സംവിധായകനായ ജെ.സി. ഡാനിയേലിനെയും കേന്ദ്രീകരിച്ച് ഒരു ചിത്രം ഒരുക്കാനുള്ള ചിന്ത മനസ്സില്‍ കടന്നു വന്നത്?
 

എന്റെ ഒരു സുഹൃത്തിന്റെ പ്രേരണയിലാണ് വിനുവിന്റെ 'നഷ്ടനായിക' എന്ന നോവല്‍ വായിക്കാനിടയായത്. ആദ്യ നായികയുടെ കഥ പറയുന്നതിനൊപ്പം ആദ്യ ചിത്രമൊരുക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ജെ.സി. ഡാനിയേല്‍ എന്ന സംവിധായകനെയും ഞാന്‍ അതില്‍ കണ്ടു. ജീവിച്ചിരുന്നപ്പോള്‍ അവഗണനകള്‍ മാത്രം നേടി, മരിച്ചപ്പോള്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ കലാകാരന്‍. ജെ.സി. ഡാനിയേല്‍ എന്നൊരു ഫിലിം മേക്കര്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് റോസി ഉണ്ടായത്. ഈ രണ്ട് ജീവിതങ്ങളെയും ചേര്‍ത്ത് വായിച്ചപ്പോള്‍ നല്ലൊരു സിനിമയുടെ സാധ്യത ഞാന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ചേലങ്ങാടിന്റെ ജെ.സി. ഡാനിയേലിന്റെ ജീവിതം അടിസ്ഥാനമാക്കി എഴുതിയ പുസ്തകവും ഞാന്‍ വായിച്ചു. ആ പുസ്തകങ്ങള്‍ സമ്മാനിച്ച പ്രേരണയില്‍ നിന്നാണ് ഈ ചിത്രം പിറവി എടുത്തത്. മൂന്ന് വര്‍ഷത്തെ ഹോം വര്‍ക്ക് ഈ ചിത്രത്തിന് പിന്നിലുണ്ട്.
 

ഈ ചിത്രത്തിന്റെ നിര്‍മാതാവായും കമല്‍ എത്തിയല്ലോ? വിജയം ഉറപ്പിച്ചതുകൊണ്ടാണോ?
 

അങ്ങനെയല്ല. ഈ ചിത്രവുമായി പല നിര്‍മാതാക്കളോടും ഞാന്‍ സംസാരിച്ചു. അവര്‍ക്കൊന്നും ഇത്തരം ചിത്രത്തോട് താത്പര്യം ഉണ്ടായില്ല. ഈ വിഷയവുമായി ഇനിയും കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ടായില്ല. അങ്ങനെയാണ് നിര്‍മാണത്തിന് ഞാന്‍ ഇറങ്ങിയത്. എനിക്കൊപ്പം ചില സുഹൃത്തുക്കളും ഇറങ്ങിയപ്പോള്‍ അക്കാര്യവും എളുപ്പമായി.
 

ഈ ചിത്രത്തിലെ നായകനായി പൃഥ്വിരാജ് എത്തുന്നത് എങ്ങനെയാണ്?
 

ജെ.സി. ഡാനിയേലിന്റെ ജീവിതകഥ വായിച്ച കാലം മുതല്‍ ആ കഥാപാത്രത്തിന് അനുയോജ്യമായ മുഖമായി മനസ്സില്‍ കടന്നുവന്ന താരമുഖം പൃഥ്വിരാജിന്റേതായിരുന്നു. 28 വയസ്സുള്ള നായകന്റെ ജീവിതം അവതരിപ്പിക്കാന്‍ മമ്മൂട്ടിയോ, മോഹന്‍ലാലോ പറ്റില്ല. പിന്നീട് എന്റെ ആഗ്രഹം പൃഥ്വിയെ അറിയിച്ചപ്പോള്‍ അദ്ദേഹം ത്രില്‍ഡായി. അങ്ങനെയാണ് ജെ.സി. ഡാനിയേലായി പൃഥ്വി എത്തിയത്. വേറിട്ട ചിന്തകള്‍ക്കൊപ്പം സഞ്ചരിച്ച ജെ.സി. ഡാനിയേലിന്റെ തികച്ചും വേറിട്ട ജീവിതാവസ്ഥകളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. 'സെല്ലുലോയ്ഡ്' ഡാനിയേലിന്റെ കഥയാണ്; ഒപ്പം റോസിയുടേയും.
ഈ ചിത്രത്തിലെ നായികയായ റോസിയെ അവതരിപ്പിക്കാന്‍ ഒരു പുതുമുഖത്തെ തേടിയതിനു പിന്നില്‍? 
കഥാപാത്രത്തിനനുസരിച്ച മുഖം തേടിയുള്ള ഒരു യാത്രയിലായിരുന്നു ഞാന്‍.
അതിനു വേണ്ടിയുള്ള അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോഴാണ് ഒരു ചാനലിലെ മ്യൂസിക് പ്രോഗ്രാമില്‍ ചാന്ദ്‌നിയുടെ ഫെര്‍ഫോമെന്‍സ് എന്റെ ഭാര്യ കണ്ടത്. ഭാര്യയുടെ നിര്‍ദേശത്താല്‍ ആ പ്രോഗ്രാം ഞാനും കണ്ടു. ഞങ്ങള്‍ അന്വേഷിച്ച മുഖം അത് തന്നെയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇനിയുള്ള നാളുകളില്‍ എന്റെ മറ്റ് നായികമാരെപ്പോലെ ചാന്ദ്‌നിയും മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.

ചിത്രം സംഗീതസാന്ദ്രമാണോ?
 

ഒരു കാലഘട്ടത്തിന്റെയും, അതിലെ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമെന്ന നിലയില്‍ സംഗീതത്തിന് ഇവിടെ വലിയ പ്രാധാന്യമില്ല. എം. ജയചന്ദ്രന്‍ ഒരുക്കിയ രണ്ട് ഗാനങ്ങള്‍ അഥവാ നാടന്‍ പാട്ടുകള്‍ ചിത്രത്തിലുണ്ട്.

എങ്ങനെയാണ് 'സെല്ലുലോയ്ഡ്' എന്ന ടൈറ്റിലില്‍ എത്തിയത്?
 

ഡാനിയേലിന്റെ കഥപോലെത്തന്നെ ഇന്നത്തെ ലോകം മറക്കുന്ന ഒന്നാണ് 'സെല്ലുലോയ്ഡ്' (ഫിലിം). ഡിജിറ്റല്‍ യുഗത്തില്‍ സിനിമയ്ക്ക് വേണ്ടി ജീവിച്ച ഡാനിയേലും ഫിലിമും ഇന്ന് ഒരുതരം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നവയാണ്. ഈ ചിത്രത്തിന് അതിനേക്കാള്‍ യോജിച്ച മറ്റൊരു ടൈറ്റിലില്ല.

ചിത്രത്തിലെ താരങ്ങള്‍

പൃഥ്വിരാജ്, ശ്രീനിവാസന്‍, മംമ്ത, ചാന്ദ്‌നി, ടി.ജി. രവി, ശ്രീജിത് രവി, ജയരാജ്, തമ്പി ആന്റണി, തലൈ വാസല്‍ വിജയ്, നെടുമുടി വേണു, സിദ്ധിക്, ജയരാജ് വാര്യര്‍, ജയന്‍, ചെമ്പില്‍ അശോകന്‍, കുമാര്‍. ജി. പൊന്നാട്, വേണു മച്ചാട്, ഇര്‍ഷാദ്, കൃഷ്ണന്‍ കാവാലം, വിജയന്‍ പെരുങ്ങോട്.

No comments:

Post a Comment

Note: Only a member of this blog may post a comment.