Pages

Tuesday, June 28, 2011

രതിചേച്ചി കീഴടക്കി, ഇനി വരുന്നത് രാജിച്ചേച്ചി; സീമയ്ക്ക് പകരം പ്രിയാമണി

സ്വന്തം ലേഖകന്‍

കൊച്ചി: രതിനിര്‍വേദത്തിലൂടെ മലയാളികളുടെ കീഴടക്കിയ രതിചേച്ചിക്കു പിന്നാലെ മഴനൃത്തവുമായി മാദകസുന്ദരിയായ രാജിയും എത്തുന്നു. എഴുപതുകളുടെ അവസാനം മലയാള യുവത്വത്തെ അസ്വസ്ഥമാക്കിയ അവളുടെ രാവുകള്‍ ഐ. വി. ശശി വീണ്ടും അണിയിച്ചൊരുക്കുകയാണ്. ലിബര്‍ട്ടി ബഷീറാണ് നിര്‍മാതാവ്. ചിത്രത്തില്‍ സീമ ചെയ്ത വേഷത്തിലേക്ക് പ്രിയാമണിയെ ആണ് പരിഗണിക്കുന്നത്. അവളുടെ രാവുകള്‍ അസ്വസ്ഥമാക്കിയത് ഒരു കാലഘട്ടത്തിന്റെ തന്നെ രാപകലുകളെയായിരുന്നു. 1978ല്‍ പുറത്തുവന്ന ചിത്രം അക്കാലത്തെ സദാചാരചര്‍ച്ചകള്‍ക്ക് കുറച്ചൊന്നുമല്ല ചൂടുപകര്‍ന്നത്. മലയാളത്തില്‍ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആദ്യകാലചിത്രങ്ങളിലൊന്നുകൂടിയായിരുന്നു അവളുടെ രാവുകള്‍.ചിത്രം പങ്കുവെച്ച പ്രമേയത്തിന് സമകാലികകേരളത്തില്‍ ഏറെ പ്രസക്തിയുള്ളതുകൊണ്ടാണ് പുനര്‍നിര്‍മിക്കുന്നതെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സീമ അവതരിപ്പിച്ച വേഷം ചെയ്യാന്‍ പ്രമുഖ നടിമാര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയാമണിയിലാണ് പ്രതീക്ഷ. പ്രിയയ്ക്ക്, ചിത്രം കാണാന്‍ അവസരമൊരുക്കിക്കഴിഞ്ഞു. അനുഷ്‌കയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നടി. സംവിധായകന്‍ ഐ വി ശശിയും തിരക്കഥാകൃത്ത് ആലപ്പി ഷെരീഫും പ്രാഥമികചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അവളുടെ രാവുകളുടെ അവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളൊന്നും ഇല്ലെന്നും നേരത്തെ പ്രഖ്യാപിക്കപ്പെട്ടത് ചിത്രത്തിന്റെ രണ്ടാംഭാഗമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഐ വി ശശി.ലിബര്‍ട്ടി ബഷീര്‍ കൂട്ടുകെട്ടിന്റെ മടങ്ങിവരവ് കൂടിയാകും അവളുടെ രാവുകളുടെ പുനര്‍നിര്‍മാണം. ആദ്യഭാഗത്തിനു തിരക്കഥ ഒരുക്കിയ ഷെരീഫു തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ തയാറാക്കുന്നത്. സിനിമയില്‍ സോമന്റെ വേഷം വിജയരാഘവനും കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെ മാമുക്കോയയും അവതരിപ്പിക്കും.

ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ സീമ അവതരിപ്പിച്ച രാജിയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പുതുമുഖത്തെയാണ് തേടുന്നത്. ആംഗ്ലോ ഇന്ത്യന്‍ ഛായയുള്ള പെണ്‍കുട്ടിയെയാണ് ഈ വേഷത്തിലേക്ക് ഉദ്ദേശിക്കുന്നത്. നേരത്തെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്വേതാമേനോനുമായി ധാരണയിലെത്തിയിരുന്നെങ്കിലും കരാറിലൊപ്പിടാതെയും കാര്യങ്ങള്‍ പറഞ്ഞുറപ്പിക്കാതെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ താന്‍ സീമയുടെ വേഷം ചെയ്യുമെന്നു വെളിപ്പെടുത്തിയത് ശ്വേതയെ ചൊടിപ്പിച്ചു. അതോടെ താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് ശ്വേത പത്രപ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. കാമവും ക്രോധവും പ്രണയവും പരിഭവവും വേര്‍പാടുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന അവളുടെ രാവുകള്‍ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ വാര്‍ധക്യത്തിലേക്കു പദമൂന്നുന്നവരുടെ മനസില്‍ ഒരു ചെറിയ തിളക്കമെങ്കിലും കണ്ടേക്കാം. അത്രയ്ക്ക് മനസില്‍ പതിഞ്ഞ ഒരു ചലച്ചിത്രമായിരുന്നു അക്കാലത്ത് അവളുടെ രാവുകള്‍.

രാജിയെന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ദുരിതങ്ങളും അവള്‍ സ്ഞ്ചരിച്ച വഴിയും സമൂഹം അവള്‍ക്കായി കരുതി വച്ചിരുന്നതും എല്ലാം ആണ് അവളുടെ രാവുകളെ മുന്നോട്ട് നയിച്ചതെങ്കില്‍ എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും പൊരുതി തോല്‍പ്പിച്ച് കൊച്ചിയെന്ന വന്‍നഗരത്തിലേക്ക് എത്തുന്ന രാജിയെയാണ് രണ്ടാം ഭാഗത്തില്‍ കാണാന്‍ കഴിയുക. മധ്യവയസിനോട് അടുക്കുന്ന രാജി ഇന്ന് കൊച്ചിയുടെ റാണിയാണ്. സ്വാധീനവും ശക്തിയും അവള്‍ക്ക് യഥേഷ്ടം ഉണ്ട്. വിചാരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി നടപ്പിലാക്കാന്‍ കരുത്തുള്ളവളാണ് അവള്‍. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രം സിനിമയില്‍ കടന്നു പോകുന്നത്. നായികയാക്കാന്‍ യോജിച്ച നടിയെ കിട്ടിയാല്‍ ഉടന്‍ തന്നെ അവളുടെ രാവുകള്‍ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കും.

കേരളം കീഴടക്കി മുന്നേറുന്ന രതിച്ചേച്ചി തന്നെയാണ് രാജിയുടെ പെട്ടന്നുള്ള തിരിച്ചുവരവിന് പ്രചോദനം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് രതിചേച്ചി. രതിനിര്‍വേദം' കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രതന്നെയാണിപ്പോള്‍. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു. യുവാക്കള്‍ ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു. റിലീസിനുമുമ്പേ ഹിറ്റായി മാറിയ രതിനിര്‍വേദം മലയാള സിനിമാചരിത്രത്തില്‍ പുതിയ വിജയകഥ എഴുതുകയാണ്. 1.55 കോടി രൂപയാണ് രതിനിര്‍വേദത്തിന്റെ ആകെ ചെലവ്. സാറ്റലൈറ്റ് റൈറ്റായി തന്നെ ഒന്നരക്കോടി രൂപ ലഭിച്ചു. ഓവര്‍സീസ്, ഡി വി ഡി, സി ഡി അവകാശങ്ങളെല്ലാം ചേര്‍ത്ത് 50 ലക്ഷം രൂപ കിട്ടി. ആദ്യ വാരം തിയേറ്റര്‍ കളക്ഷനില്‍ നിന്ന് വിതരണക്കാരുടെ ഷെയറായി ലഭിച്ചത് 1.15 കോടി രൂപയാണ്. ഇതോടെ ആദ്യവാരം തന്നെ മെഗാഹിറ്റായി മാറി 'രതിനിര്‍വേദം'. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് ആദ്യവാരം തന്നെ കുതിച്ചെത്താനും രതിനിര്‍വേദത്തിന് കഴിഞ്ഞു.

വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്‌സ്' ആണ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത്. ബിജുമേനോന്‍ മനോജ് കെ ജയന്‍ ടീമിന്റെ തകര്‍പ്പന്‍ കോമഡിയാണ് ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റിയത്. എല്ലാ കേന്ദ്രങ്ങളിലും ഇപ്പോഴും മിക്ക ഷോയും ഹൌസ്ഫുള്ളാണ്. അതേസമയം പുതിയ റിലീസുകളായ ഉപ്പുകണ്ടം ബ്രദേഴ്‌സ്, വാടാമല്ലി, ശങ്കരനും മോഹനനും, ദി ട്രെയിന്‍ എന്നിവ കനത്ത പരാജയം രുചിക്കുകയാണ്. അതേസമയം സിനിമയുടെ വിജയത്തിനു തൊട്ടുപിന്നാലെ ദാമ്പത്യജീവിതത്തിലേക്കു കടന്ന രതിനിര്‍വേദത്തിലെ നായക ശ്വേതാമേനോന്‍ ദിവസങ്ങള്‍ മാത്രം നീണ്ട ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കുശേഷം വീണ്ടും സിനിമാസെറ്റുകളിലേക്കു പറക്കുകയാണ്. വിവാഹം കഴിഞ്ഞെന്നുവച്ച് സിനിമയില്‍നിന്നു മാറിനില്‍ക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. ദുബായിലാണ് ഇപ്പോള്‍ ശ്വേത. അതു കഴിഞ്ഞാല്‍ തിരികെ വന്ന് സിനിമയില്‍ ജോയിന്‍ ചെയ്യും. രണ്ടു ദിവസം ബന്ധുക്കളുടെ വീടുകളില്‍ ഒരു ഓട്ടപ്രദക്ഷിണം. അതു കഴിഞ്ഞാലുടനെ ബോംബെയിലേക്ക് തിരിക്കും. ഇതിനിടയില്‍ രതിനിര്‍വ്വേദത്തിന്റെ പ്രൊമോഷന്‍ പ്രോഗ്രാമുകളുണ്ട്. ബോംബെയ്ക്കു പോകുന്നതിനിടെ അതും പൂര്‍ത്തിയാക്കണം, ശ്വേത പറഞ്ഞു.

വളാഞ്ചേരി വടക്കുംപുറത്ത് നെയ്ത്തലക്കാവ് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലായിരുന്നു ശ്വേതയുടെ താലിക്കെട്ട്. വിവാഹസമയത്ത് താനേറെ നെര്‍വ്വസായിരുന്നുവെന്ന് ശ്വേത പറഞ്ഞു. ചാനലുകളുടെ കാമറകള്‍ക്കുമുന്നില്‍ തിക്കും തിരക്കിനുമിടയിലായിരുന്നു വിവാഹം. അച്ഛന്റെ നിര്‍ബന്ധപ്രകാരമാണ് വളാഞ്ചേരി തറവാട്ടില്‍വച്ച് വിവാഹം നടത്തിയത്. വിവാഹത്തിന് അമ്പത് പേര്‍ക്കേ ക്ഷണം ണ്ടായിരുന്നുള്ളൂവെങ്കിലും വിവാഹസ്ഥലത്ത് ഏതാണ്ട് ആയിരത്തോളം ആളുകളെത്തി. എത്തിയവരില്‍ അധികവും ശ്വേതയുടെ ആരാധകരാണ്. ചാനലുകളുടെ കാമറകളെക്കാള്‍ അധികവും ആരാധകരുടെ മൊബൈല്‍ കാമറകളായിരുന്നു. പോലീസ് ഉണ്ടായിട്ടുപോലും തിക്കിലും തിരക്കിലും പെട്ട് ശ്വേതയും ശ്രീവത്സനും വിവാഹം ശേഷം പുറത്തുകടക്കാന്‍ പണിപ്പെട്ടു. ഇപ്പോള്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന അവന്‍ മേഘരൂപനിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്വേത.

മുംബയില്‍ എ.ഡി. വൈസ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ശ്രീവത്സന്‍ മേനോന്‍. തൃശൂരിലാണ് ശ്വേതയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. മുംബയിലും തൃശൂരുമായി കഴിയാനാണ് ശ്വേതയുടെ തീരുമാനം. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകന്റെ മകനാണ് ശ്രീവത്സന്‍

No comments:

Post a Comment

Note: Only a member of this blog may post a comment.