Pages

Tuesday, July 17, 2012

കളേഴ്‌സ് ഓഫ് മൗണ്ടന്‍


ചോര പടരുന്ന കൊളംബിയന്‍ മലകള്‍




നിറയെ കുഴിബോംബുകളുള്ള മൈതാനത്തെ ഫുട്‌ബോള്‍ കളി പോലെയാണ് കൊളംബിയയിലെ സമകാലിക ഗ്രാമീണ ജീവിതം. അതാണ് ആര്‍ബേലാസിന്റെ കളേഴ്‌സ് ഓഫ് മൗണ്ടന്‍ എന്ന ചിത്രവും പറയുന്നത്. 

ഒരു ഭാഗത്ത് ആയുധമണിഞ്ഞ് കലാപം നടത്തുന്ന ഗറില്ലകള്‍, മറുഭാഗത്ത് ഗറില്ലാവേട്ടയെന്ന പേരില്‍ പട്ടാളത്തിന്റെ അഴിഞ്ഞാട്ടം. ഇതിനിടയിലാണ് സമകാലിക കൊളംബിയന്‍ ജീവിതം. കര്‍ഷകരുടെ വിമോചനം ആണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള റെവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (എഫ്.എ.ആര്‍.സി) എന്ന ഒളിപ്പോരാളികളുടെ ലക്ഷ്യം. ആളുകളെ സംഘത്തില്‍ അണിചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് അവര്‍. 

പട്ടാളക്കാര്‍ക്ക് നാട്ടിലെ എല്ലാവരെയും സംശയമാണ്. സംശയത്തിന്റെ പേരില്‍ അവര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ഉപദ്രവിക്കും. ഭരണകൂടം വലതുപക്ഷ സ്വഭാവമുള്ളതാണ്. അമേരിക്കന്‍ ആഭിമുഖ്യമുള്ള ബഹുരാഷ്ട്ര സൈന്യവും ഇവിടെയുണ്ട്. അവര്‍ക്ക് കൊളംബിയയുടെ ഭൂവിഭവങ്ങളിലാണ് കണ്ണ്. മലകളും താഴ്‌വരകളും ഒഴിപ്പിച്ചെടുക്കാന്‍ അവര്‍ വിചാരിച്ചാല്‍ കഴിയും.

പട്ടാളത്തിന്റെ ഹെലിക്കോപ്റ്ററുകള്‍ നിരന്തരം മലയ്ക്കുമുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടാകും. ഇവരുടെ കണ്ണില്‍പെടാതെ വീടുകളില്‍ ഭീതിയോടെയാണ് കൊളംബിയയിലെ ഗ്രാമീണര്‍ ജീവിക്കുന്നത്. പട്ടാളത്തിന്റെ ഹെലികോപ്റ്ററുകള്‍ മലകളില്‍ ഇറങ്ങാതിരിക്കാന്‍ ഗറില്ലകള്‍ കുഴിബോംബ് വെച്ചിട്ടുണ്ട്. ഭൂഭാഗങ്ങളില്‍ ബോംബുകള്‍ കുഴിച്ചിടുമ്പോള്‍ നഷ്ടപ്പെടുന്ന ഒന്നുണ്ട്. കൊളംബിയക്കാര്‍ ഹൃദയം കൊണ്ടറിയുന്ന ലഹരി-ഫുട്‌ബോള്‍.

ഫുട്‌ബോള്‍ മൈതാനങ്ങളിലും കുഴിബോംബുകള്‍ ഉണ്ടാകും. കുട്ടികള്‍ മൈതാനങ്ങളില്‍ നിന്ന് അകറ്റപ്പെടുന്നു. ഒരുകാലത്ത് ലോക ഫുട്‌ബോളിലെ അതികായന്മാരായിരുന്നു കൊളംബിയന്‍ ടീം. 1996ലും 2002ലും ഫിഫ റാങ്കിങ്ങില്‍ നാലാംസ്ഥാനത്തായിരുന്നു ഇവര്‍. സാഹസികനായ ഗോളി ഹിഗ്വിറ്റയുടെ, 'മുടിയനാ'യ ക്യാപ്റ്റന്‍ വാള്‍ഡരമയുടെ, സെല്‍ഫ് ഗോളടിച്ചതിന്റെ പേരില്‍ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ വെടിയേറ്റു മരിക്കേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ, ആസ്പ്രില്ലയുടെ കൊളംബിയ കഴിഞ്ഞവര്‍ഷത്തെ റാങ്കിങ്ങില്‍ 54-ാം സ്ഥാനത്താണ്.

ഇതാണ് 2011-ല്‍ പുറത്തിറങ്ങിയ 'കളേഴ്‌സ് ഓഫ് മൗണ്ടന്‍'(Los colores de la montaña) എന്ന ചിത്രത്തിന്റെ പശ്ചാത്തലം. തിരുവന്തപുരത്തുനടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം നേടിയിരുന്നു കാര്‍ലോസ് സെസാന്‍ അര്‍ബേലാസ് സംവിധാനം ചെയ്ത ഈ ചിത്രം. അര്‍ബേലാസിന്റെ കന്നിച്ചിത്രവുമാണിത്. സലിം അഹമ്മദിനെപ്പോലെ കന്നിച്ചിത്രത്തിലൂടെ തന്നെ ഓസ്‌കര്‍ നോമിനേഷന്‍ നേടാനും കഴിഞ്ഞു. സാന്‍ സെബാസ്റ്റിയന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനും ആര്‍ബേലാസ് അര്‍ഹനായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ചു ചിത്രങ്ങള്‍ തെരഞ്ഞെടുത്താല്‍ അതില്‍ ഈ സിനിമ ഉള്‍പ്പെടുത്താതിരിക്കാനാവില്ല.

രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തെ കുറിച്ചു മനസിലാക്കാത്ത ഒരാള്‍ എന്തുസിനിമയാണിത് എന്ന് ചോദിച്ചാല്‍ തെറ്റില്ല. കളിക്കിടെ കുഴിബോംബുകള്‍ നിറഞ്ഞ ഒരു കുന്നിന്‍ ചെരിവില്‍ ഫുട്‌ബോള്‍ പോകുന്നതും അത് വീണ്ടെടുക്കാന്‍ കുട്ടികള്‍ ശ്രമിക്കുന്നതും മാത്രമായി അത് വിലയിരുത്തപ്പെട്ടേക്കും. രാഷ്ട്രീയ സൂചനകളാണ് ഇതിനെ മികച്ച ചിത്രമാക്കുന്നത്.

ലാ പ്രഡേറ ജില്ലയാണ് കഥയ്ക്ക് പശ്ചാത്തലമായ സ്ഥലം. ആന്‍ഡിയന്‍ മേഖലയിലെ അന്ത്യോക്യ എന്ന മലകള്‍ നിറഞ്ഞ വിദൂരഗ്രാമത്തിലാണ് ഇത് ചിത്രീകരിച്ചത്. ഫുട്‌ബോള്‍ തലയ്ക്കുപിടിച്ച മാനുവല്‍ (ഹെര്‍നാന്‍ മൗറീഷ്യോ ഒകാമ്പോ) എന്ന ഒമ്പതുവയസുകാരനാണ് കേന്ദ്ര കഥാപാത്രം. കര്‍ഷകനായ ഏണസ്‌റ്റോ(ഹെര്‍നാന്‍ മെന്‍ഡസ്)വിന്റെയും മിറിയ(കാര്‍മെന്‍ ടോറസ്)ത്തിന്റെയും മകനാണ് അവന്‍. ജൂലിയന്‍ (നോര്‍ബര്‍ട്ടോ സാഞ്ചസ്), വെളുമ്പനായ പൊക്കാ ലൂസ് ( ജെനറോ അരിസ്റ്റിസബാല്‍) എന്നിവരാണ് അവന്റെ സുഹൃത്തുക്കള്‍. കട്ടിക്കണ്ണടയുള്ള പാവത്താന്‍ പൊക്കാ ലൂസിന്റെ നിഷ്‌കളങ്കതയെ മാനുവലും ജൂലിയനും കൂടി പരമാവധി മുതലെടുക്കും. 

തന്റെ പഴയ ഫുട്‌ബോളുമായി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മാനുവല്‍ മൈതാനത്തേക്കോടുന്നിടത്താണ് സിനിമയുടെ തുടക്കം. കുറെ കൂട്ടുകാരുണ്ട് അവിടെ കളിക്കാന്‍. പൊക്കാ ലൂസിന് പെട്ടെന്ന് കിതയ്ക്കും. മൈതാനത്ത് രണ്ട് തവണ ഓടുമ്പോഴേക്കും അവന്‍ പുറത്തുപോയി ഇരിക്കും. അവന് അര്‍ജന്റീനയുടെ നീലയും വെള്ളയുമുള്ള ജഴ്‌സിയുണ്ട്. അത് ഒറിജിനലാണ് പോലും. 

അതവന്‍ ആര്‍ക്കും കൊടുക്കില്ല. പൊക്കാ ലൂസിന്റെ കിതപ്പു കണ്ടിട്ട് ജൂലിയനും കൂട്ടാളിയും അവനെ പേടിപ്പിക്കും. വെളുമ്പന്മാര്‍ക്ക് (ആല്‍ബിനോ) ആയുസുകുറവാണെന്നും വേഗം ചത്തുപോകുമെന്നും. എവിടെയെങ്കിലും വയസായ വെളുമ്പനെ കണ്ടിട്ടുണ്ടോ എന്നാണ് അവരുടെ ചോദ്യം. ഇത് കേട്ട് പൊക്കാലൂസിന് സങ്കടമായി. പക്ഷേ മാനുവലിന് അവനോട് സഹതാപമുണ്ട്. 'സാരമില്ല, നിന്നെ ഗോളിയാക്കാം. അന്നേരം അധികം ഓടേണ്ടി വരില്ലെ'ന്ന് പറഞ്ഞാണ് അവന്‍ ആശ്വസിപ്പിക്കുന്നത്.

അങ്ങനെയിരിക്കെ മാനുവലിന്റെ അച്ഛന്‍ അവന് പിറന്നാള്‍ സമ്മാനമായി പുതിയൊരു ഫുട്‌ബോള്‍ സമ്മാനിക്കുന്നു. ഒപ്പം ഗോളികള്‍ ഉപയോഗിക്കുന്ന കൈയുറകളും. ആ പന്തുമായി മൈതാനത്ത് കളിക്കുന്നതിനിടെയാണ് അതുണ്ടായത്. ജൂലിയന്‍ അടിച്ച പന്ത് കുന്നുകള്‍ക്കിടയിലെ താഴ്ന്ന സ്ഥലത്തേക്ക് പോയി. അതേനേരത്ത് ജൂലിയന്റെ അച്ഛന്‍ അതിലൂടെ പന്നിയെ കൊണ്ടുപോകുന്നുണ്ടായിരുന്നു. കുതറിയോടിയ പന്നി പന്തുള്ള സ്ഥലത്തേക്കാണ് ഓടിയത്. പകുതിവഴിയെത്തിയപ്പോള്‍ പന്നിയുടെ കാലുകൊണ്ട് ഒരു കുഴിബോംബു പൊട്ടി. 

പന്നി ചത്തു. മൈനുകള്‍ നിറഞ്ഞ സ്ഥലമായിരുന്നു അത്. ഇതോടെ മാനുവലിന്റെ പന്ത് എടുക്കാന്‍ എല്ലാവര്‍ക്കും പേടിയായി. ഫുട്‌ബോള്‍ മൈതാനത്ത് അപകട സൂചനയായി ചുവന്ന കൊടി സ്ഥാപിക്കുകയും ചെയ്തു. പക്ഷേ ഫുട്‌ബോള്‍ ഉപേക്ഷിക്കാന്‍ മാനുവലിന് പറ്റില്ല. അത് എടുക്കാനുള്ള ശ്രമം മാനുവല്‍ തുടര്‍ന്നു കൊണ്ടിരുന്നു.

സമാന്തരമായി ചില സംഭവങ്ങളും ചിത്രത്തില്‍ നടക്കുന്നുണ്ട്. അവിടത്തെ സ്‌കൂളിലേക്ക് കാര്‍മെന്‍ എന്ന പുതിയ ടീച്ചര്‍ വരുന്നതാണ് അതിലൊന്ന്. കൊളംബിയന്‍ സ്‌കൂള്‍ പഠനത്തിലെ പ്രതിസന്ധി ഇതിലുണ്ട്.

You tube Link Full Movie

No comments:

Post a Comment

Note: Only a member of this blog may post a comment.